ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസിനു ചേര്‍ന്നതല്ല, ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെയാണ് മണിക്കുറുകളോളം അവിടെ ഷൂട്ടിംഗിനിരുന്നത്, ഫ്‌ളവേഴ്‌സ് ചാനലിനെതിരേ ആഞ്ഞടിച്ച് ഹണിറോസ്

ചാനലുകളും സിനിമക്കാരും തമ്മില്‍ ഇപ്പോള്‍ നല്ല ബന്ധത്തിലല്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം അമ്മയും ചാനലുകളും തമ്മിലൊരു ശീതസമരം നിലനില്ക്കുന്നുണ്ട്. ഇപ്പോഴിതാ മറ്റൊരു രൂക്ഷപ്രതികരണവുമായി നടി ഹണിറോസും രംഗത്തെത്തിയിരിക്കുന്നു. കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട ടിവി ഷോയാണ് നടിയെ ചൊടിപ്പിച്ചത്.

ചിത്രത്തിന്റെ പ്രമോഷന് വേണ്ടി ചിത്രീകരിച്ച പരിപാടിയില്‍ താന്‍ ചിത്രത്തെ കുറിച്ച് പറയുന്നത് മുഴുവന്‍ എഡിറ്റ് ചെയ്താണ് സംപ്രേഷണം നടത്തിയതെന്ന ആരോപണവുമായാണ് ഹണി റോസ് ചാനലിനെതിരേ രംഗത്ത് വന്നത്. കഴിഞ്ഞദിവസം നടന്‍ മോഹന്‍ലാലും ഒരു വാര്‍ത്ത ചാനലിനെതിരേ പരാമര്‍ശം ഉന്നയിച്ചിരുന്നു.

ഹണിറോസ് പറയുന്നതിങ്ങനെ- മണിച്ചേട്ടന്റെ ജീവിതകഥപറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ പ്രൊമോഷന്റെ ഭാഗമായി ഫ്‌ലവേഴ്‌സ് ചാനലില്‍ കഴിഞ്ഞ ദിവസം പോവുകയുണ്ടായി….ഒരു എപ്പിസോഡ് എന്ന് പറഞ്ഞു ഉച്ചക്ക് ചെന്ന് രാത്രി വരെ ഷൂട്ട് ചെയ്തു രണ്ടു എപ്പിസോഡ് ആയി ടെലികാസ്റ്റ് ചെയ്തപ്പോ പടത്തെപ്പറ്റി പറഞ്ഞ ഒരു വാക്കുപോലും വെക്കാതെ മുഴുവന്‍ എഡിറ്റ് ചെയ്തുകളഞ്ഞിരുന്നു…. ഇത്തരം ഒരു അനുഭവം ഇതാദ്യമാണ്…

ഇങ്ങനെ വിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസിനു ചേര്‍ന്നതല്ല…. ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെ മണിക്കുറുകളോളം അവിടെ ഷൂട്ടിംഗിനിരുന്നത് ഞാന്‍ അഭിനയിച്ച സിനിമക്കു പ്രമോഷന്‍ തരുമെന്നു വാക്കു തന്നതു കൊണ്ടു മാത്രമാണ്.. ഇത്തരം നെറികെട്ട രീതി കാണിക്കുന്നത് ഒരു മാദ്ധ്യമത്തിനും ചേര്‍ന്നതല്ല.. സത്യത്തില്‍ എനിക്കൊത്തിരി വിഷമം തോന്നി.

Related posts