ഹണിട്രാപ്പ് സംഘങ്ങളുടെ ഹബ്ബായി കോട്ടയം മാറുന്നു ! ഇതിനോടകം ഇരകളായത് നിരവധി വ്യവസായികള്‍; പല സംഘങ്ങളുടെ കൂടെ ഒരേ സമയം പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമെന്ന്‌ സംശയം…

കോട്ടയം ഹണിട്രാപ്പ് സംഘങ്ങളുടെ ഹബ്ബായി മാറുന്നു. നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് സ്വര്‍ണ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കിയ സ്ത്രീയെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസിലെ പ്രധാനപ്രതിയായ ഗുണ്ടാ നേതാവും ഒളിവിലാണ്.

കേസില്‍ അറസ്റ്റിലായ രണ്ടു പ്രതികളെ പോലീസ് ചോദ്യം ചെയ്തെങ്കിലും കെണിയൊരുക്കാന്‍ എത്തിയ സ്ത്രീയെപ്പറ്റി പൊലീസിനു കൃത്യമായ സൂചനകള്‍ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പോലീസ് സംഘം ഗുണ്ടാ സംഘത്തിനു പിന്നാലെ തിരിഞ്ഞിരിക്കുന്നത്.

നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയുടെ രണ്ടാം ഭാര്യയ്ക്ക് ഹണിട്രാപ്പില്‍ മുഖ്യപങ്കുണ്ടെന്ന നിഗമനത്തില്‍ കഴിഞ്ഞ ദിവസം പോലീസ് ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്‌തെങ്കിലും ഇവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല.

ജില്ലയിലെ ചീട്ടുകളി ബ്ലേഡ് മാഫിയ സംഘത്തിനു ഈ ഹണിട്രാപ്പുമായി ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

ചീട്ടുകളി കളങ്ങളില്‍ എത്തുന്ന ഉന്നതന്മാരെയും രാഷ്ട്രീയക്കാരെയും ബ്ലേഡുകാരെയും വ്യവസായികളെയുമാണ് സംഘം കെണിയില്‍പ്പെടുത്തിയിരുന്നത്.

12 പേരോളം ഇതിനോടകം ഇത്തരം സംഘങ്ങളുടെ കെണിയില്‍ പെട്ടിട്ടുണ്ടെന്നും പലര്‍ക്കും രണ്ടു മുതല്‍ അഞ്ചു ലക്ഷം രൂപ വരെ നഷ്ടമായിട്ടുണ്ടെന്നുമാണ് വിവരം.

ഇത് ഗുണ്ടാ സംഘങ്ങളുടെ പരിപാടിയാണോ അതോ വന്‍ സംഘങ്ങള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നുമുള്ള അന്വേഷണത്തിലാണ് പോലീസ്.

മാത്രമല്ല ഹണിട്രാപ്പ് സംഘത്തിന് പെണ്‍വാണിഭ മാഫിയയുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും സ്ത്രീകളെ എത്തിച്ചാണ് സംഘം കെണി ഒരുക്കിയിരുന്നതെന്നാണ് സൂചന. മാത്രമല്ല ഇത്തരത്തലുള്ള പല സംഘങ്ങളുടെ കൂടെയും ഒരേ സമയം പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ ഉണ്ടെന്നും വിവരമുണ്ട്.

ഇത്തരത്തില്‍ കെണിയൊരുക്കുന്നതിനു സ്ത്രീകളെ എത്തിച്ചത് പെണ്‍വാണിഭ സംഘത്തില്‍ നിന്നാണെന്ന സംശയമാണ് ഉയരുന്നത്.

നിലവില്‍ കേസില്‍ പിടികൂടാനുള്ള പ്രതികളെല്ലാവരും കഞ്ചാവ് ബ്ലേഡ് ചീട്ടുകളി മാഫിയ സംഘാംഗങ്ങളാണ്. ഇവര്‍ക്കു വേണ്ടി ഉന്നതന്മാര്‍ അര്‍ക്കം ഇടപെടുന്നുണ്ടെന്നാണ് സൂചന.

Related posts

Leave a Comment