ദുബായ്: ഇറാനിയൻ കപ്പൽ പിടിച്ചെടുത്ത് അമേരിക്ക. ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച “തൂസ്ക’ എന്ന ചരക്കുകപ്പലാണ് അമേരിക്കൻ സൈന്യം പിടിച്ചെടുത്തത്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇക്കാര്യം സ്ഥിരീകരിച്ചു.
യുഎസ് നാവികസേനയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറായ യുഎസ്എസ് സ്പ്രുവൻസ് കപ്പൽ തടയുകയും നിർദേശങ്ങൾ പാലിക്കാത്തതിനെത്തുടർന്നു കപ്പലിന്റെ എൻജിൻ റൂമിലേക്കു വെടിയുതിർക്കുകയും കപ്പൽ പിടിച്ചെടുക്കുകയുമായിരുന്നു. നിലവിലെ വെടിനിർത്തൽ കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെ, സമാധാന ചർച്ചകൾക്കായി അമേരിക്കൻ സംഘം പാക്കിസ്ഥാനിലേക്കു പോകാനുള്ള തയാറെടുപ്പുകൾക്കിടെയാണ് ഹോർമുസിൽ പുതിയ സംഘർഷങ്ങൾ ഉടലെടുത്തത്.
കപ്പൽ പിടിച്ചെടുത്തതിനു തൊട്ടുപിന്നാലെ ഡ്രോൺ ആക്രമണങ്ങളിലൂടെ അമേരിക്കയ്ക്ക് ഇറാൻ തിരിച്ചടി നൽകിയതായായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്ക നടത്തുന്നതു സായുധ കൊള്ളയാണെന്നും കനത്ത തിരിച്ചടി നൽകുമെന്നും ഇറാന്റെ ഖാത്തം അൽ-അൻബിയ സെൻട്രൽ ആസ്ഥാനം വക്താവ് ലഫ്റ്റനന്റ് കേണൽ ഇബ്രാഹിം സോൾഫഗാരി മുന്നറിയിപ്പു നൽകി.
അതേസമയം അമേരിക്കയുമായുള്ള ചർച്ചകളിൽ പങ്കെടുക്കാൻ ഇറാൻ ഇതുവരെ തയാറായിട്ടില്ലെന്നാണ് റിപ്പോർട്ട്. വാഷിംഗ്ടണിന്റെ കടുത്ത നിബന്ധനകളും നിലപാടുകളിലെ വൈരുധ്യവും കാരണമാണു ചർച്ചയിൽനിന്നു വിട്ടുനിൽക്കുന്നതെന്ന് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ വ്യക്തമാക്കി. അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ഇറാൻ ആരോപിക്കുന്നു.
രാജ്യത്തിനുമേലുള്ള സാമ്പത്തിക-സൈനിക സമ്മർദങ്ങൾ അവസാനിപ്പിക്കാതെ ആഗോള ഇന്ധനവിലയിൽ സ്ഥിരത പ്രതീക്ഷിക്കരുതെന്ന് ഇറാൻ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ ആരിഫ് മുന്നറിയിപ്പു നൽകി. ഇറാനിലെ എണ്ണ കയറ്റുമതി നിയന്ത്രണം നടക്കില്ലെന്നും ആരിഫ് വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.
