ഒരു നാടിനെ തീതീറ്റിച്ച് പെണ്‍കുട്ടി, ഒഴുക്കില്‍പ്പെട്ടെന്ന് കരുതി നാട്ടുകാര്‍ തിരച്ചിലോടു തിരച്ചില്‍, പെണ്‍കുട്ടി ചെരുപ്പും പുഴയില്‍ വച്ചിട്ട് കൊടൈക്കനാലിന് വണ്ടി കയറി, ഇടുക്കി സംഭവത്തില്‍ ട്വിസ്റ്റ്

പൂപ്പാറയില്‍ പന്നിയാര്‍ പുഴയില്‍ ഒഴുക്കില്‍പെട്ടെന്നു കരുതിയ പെണ്‍കുട്ടി കൊടൈക്കനാലിലെ ബന്ധുവീട്ടില്‍ എത്തിയതായി വിവരം. പൂപ്പാറ ലക്ഷംവീട് കോളനിയിലെ പതിനാലുകാരിയായ പെണ്‍കുട്ടിയെയാണ് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുഴയില്‍ തെരച്ചില്‍ നടത്തുന്നതിനിടെ തമിഴ്‌നാട്ടിലെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തിയത്.

ടൗണിനു സമീപത്തെ കോളനിയില്‍ വര്‍ഷങ്ങളായി അമ്മയും മകളും തനിച്ചാണു താമസിക്കുന്നത്. രാവിലെ അഞ്ചിന് അമ്മ ഉണര്‍ന്നപ്പോള്‍ മകളെ വീട്ടില്‍ കണ്ടില്ല. പ്രാഥമികാവശ്യങ്ങള്‍ക്കായി പന്നിയാര്‍പുഴയുടെ കരയിലേയ്ക്ക് പോയിരിക്കുമെന്ന് കരുതി വീട്ടിലെ ജോലികള്‍ തുടര്‍ന്നു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും മകള്‍ മടങ്ങിയെത്താതിരുന്നതിനാല്‍ പുഴക്കരയില്‍ അന്വേഷിച്ച് എത്തി. ഏറെ തെരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. ഇതിനിടെ മകളുടെ ചെരിപ്പുകള്‍ പുഴക്കരയില്‍ നിന്നും കണ്ടെത്തുകയും ചെയ്തു. വിവരമറിഞ്ഞ് സമീപവാസികള്‍ കരയിലും പുഴയിലും തെരച്ചില്‍ നടത്തിയെങ്കിലും പ്രയോജന മുണ്ടായില്ല.

ആനയിറങ്കല്‍ ഡാം കവിഞ്ഞൊഴുകുന്നതിനാല്‍ പുഴയില്‍ നീരൊഴുക്കും ശക്തമാണ്. വെള്ളത്തിലിറങ്ങിയ കുട്ടി അബദ്ധത്തില്‍ പുഴയില്‍ വീണു ഒഴുക്കില്‍പ്പെട്ടിരിക്കാമെന്ന നിഗമനത്തില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ശാന്തന്‍പാറ പോലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും പെണ്‍കുട്ടിയെകുറിച്ച് വിവവരം ലഭിച്ചില്ല. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ കുത്തൊഴുക്ക് അവഗണിച്ച് പുഴയിലിറങ്ങി തെരച്ചില്‍ ആരംഭിച്ചു. നെടുങ്കണ്ടം ഫയര്‍ഫോഴ്‌സ് യൂണിറ്റും എത്തി. ആനയിറങ്കല്‍ ഡാമിനു ഷട്ടറുകള്‍ ഇല്ലാത്തതിനാല്‍ പുഴയിലേക്കുള്ള ഒഴുക്ക് കുറക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.

ഇതിനായി കൂടുതല്‍ തയാറെടുപ്പുകളോടെ തെരച്ചില്‍ നടത്താന്‍ ആലോചിക്കുന്നതിനിടെയാണ് ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുട്ടി സുരക്ഷിതയായി കൊടൈക്കക്കനാലില്‍ എത്തിയിട്ടുണ്ടെന്ന് ബന്ധുവിന്റെ ഫോണ്‍ വിളി എത്തിയത്. അമ്മയുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് രാവിലെ വീടുവിട്ടിറങ്ങുകയും എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുന്നതിനായി ചെരിപ്പുകള്‍ പുഴക്കരയില്‍ ഊരി വച്ച ശേഷം മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാതെ ടൗണിലെത്തി തമിഴ്‌നാട്ടിലേയ്ക്കുള്ള ബസില്‍ കയറി കൊടൈക്കനാലിനു പോകുകയായിരുന്നെന്നാണ് കുട്ടി ബന്ധുവിനോട് പറഞ്ഞത്. പഠനം നിര്‍ത്തിയ കുട്ടി അമ്മയ്‌ക്കൊപ്പം തോട്ടത്തില്‍ ജോലിക്കു പോകുകയായിരുന്നു.

Related posts