യോഗ അറിഞ്ഞാല്‍ മാത്രം പോര ‘യോഗം’ കൂടി വേണം ! തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ യോഗാ പരിശീലകരുടെ നിയമനം ഉന്നത യോഗ്യത ഉള്ളവരെ തഴഞ്ഞ്; നിയമ നടപടികളുമായി കേരളാ യോഗാ ടീച്ചേഴ്‌സ് യൂണിയന്‍

കണ്ണൂര്‍: കേരളാ സര്‍ക്കാരിന് തലവേദനയാകുന്ന അനധികൃത നിയമന വിവാദങ്ങള്‍ അവസാനിക്കുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന യോഗാ പരിശീലകരുടെ നിയമനമാണ് പുതിയ വിവാദത്തിനാധാരം. അംഗീകൃത യോഗ്യതയുള്ളവരെ ഒഴിവാക്കി സ്‌പോട്‌സ് കൗണ്‍സിലിന്റെ യോഗാ സര്‍ട്ടിഫിക്കറ്റുകാരെ പരിശീലകരായി നിയമിക്കുന്നുവെന്നാണ്് പുതിയ ആരോപണം. ആറ് ദിവസത്തെ യോഗാപരിശീലന ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കു പോലും ഇതുവഴി വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ പരിശീലകരായി നിയമനം ലഭിച്ചിട്ടുണ്ട്. ആധികാരികതയില്ലാത്ത ഈ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സര്‍ക്കുലര്‍ വഴിയുള്ള പിന്‍തുണയും നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ അംഗീകൃത സര്‍വ്വകലാശാലകളും അവയുടെ കീഴിലുള്ള സ്ഥാപനങ്ങളും നടത്തി വരുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സു മുതല്‍ ഡിപ്ലോമയും പി.ജി. ഡിപ്ലോമയും. എം. എസ്. സി, പി.എച്ച്.ഡി യോഗ്യത നേടിയവരും നിലനില്‍ക്കവേയാണ് ഇത്തരമൊരു നിയമനം നടന്നു പോന്നത്. സര്‍ക്കാറിന്റേയും ഭരണ കക്ഷിയുടേയും ഒത്താശയോടെയാണ് ഇത്തരമൊരു നിയമനം നടന്നു വരുന്നതെന്ന് കേരളാ യോഗാ ടീച്ചേഴ്‌സ് യൂണിയന്‍ പ്രസിഡണ്ട് ടി.പി. അശോക് കുമാറും സെക്രട്ടറി ഷാജി കരിപ്പത്തും ആരോപിക്കുന്നു. അടിസ്ഥാന യോഗ്യത ഇല്ലാത്തവര്‍ പോലും സ്‌പോട്‌സ് കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ നേടി പരിശീലകരായി നിയമനം നേടിയിട്ടുണ്ട്. ഇത്തരം ക്രമക്കേടിനെതിരേ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.

കേരളാ സ്‌പോട്‌സ് കൗണ്‍സില്‍ അംഗീകാരമുണ്ട് എന്ന പേരില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നടത്തുന്ന യോഗാ പരിശീലന പരിപാടിയില്‍ ഒട്ടേറെ പേര്‍ തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. 413 പേര്‍ക്ക് ഇത്തരത്തില്‍ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കാതെ തന്നെ സ്‌പോട്‌സ് കൗണ്‍സില്‍ സ്‌പോട്‌സ് യോഗ എന്ന പേരില്‍ നടത്തുന്ന കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. സംസ്ഥാനത്തെ ഒരു സര്‍വ്വകലാശാലയും സ്‌പോട്‌സ് കൗണ്‍സില്‍ കോഴ്‌സിനെ അംഗീകരിച്ചിട്ടില്ല. മറ്റൊരു കായിക ഇനത്തിനും ഇത്തരം യോഗ്യത നല്‍കുന്ന കോഴ്‌സ് സ്‌പോട്‌സ് കൗണ്‍സില്‍ നടത്തുന്നില്ല. യോഗ പരിശീലകരുടെ നിയമനം കൈപ്പിടിയിലൊതുക്കാനുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ശ്രമമാണ് ഇതിന് പിറകിലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

2017 ല്‍ ആരംഭിച്ച ഈ കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങിയവര്‍ ഇപ്പോള്‍ നിയമനം നേടിയിട്ടുണ്ട്. എന്നാല്‍ വെറും ആറു ദിവസത്തെ പരിശീലന ക്യാമ്പില്‍ പങ്കെടുത്തവരാണ് ഇന്ന് യോഗാ പരിശീലകരായി പ്രവര്‍ത്തിക്കുന്നതെന്ന് യോഗാ പരിശീലകനായ പി.കെ. ഗോവിന്ദന്‍ പറയുന്നു. സ്‌പോട്‌സ് കൗണ്‍സില്‍ മാത്രമേ സ്‌പോട്‌സ് യോഗയെ അംഗീകരിച്ചിട്ടുള്ളൂ. മറ്റൊരു കായിക ഇനത്തിനും സ്‌പോട്‌സ് കൗണ്‍സില്‍ ഇത്തമൊരു പരിശീലനവും അദ്ധ്യാപക യോഗ്യതക്കുള്ള സര്‍ട്ടിഫിക്കറ്റൂും നല്‍കുന്നില്ല. അതുകൊണ്ടു തന്നെ ഇത്തരമൊരു കോഴ്‌സിന്റെയും സര്‍ട്ടിഫിക്കറ്റിന്റേയും കാര്യത്തില്‍ ദുരൂഹത നിലനല്‍ക്കുന്നു. 2017 ല്‍ ആരംഭിച്ച ഈ കോഴ്‌സ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തണലിലാണ് പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

Related posts