ഭീകരതയ്‌ക്കെതിരേ അമേരിക്കയോടു കൈകോര്‍ത്തത് വലിയ മണ്ടത്തരമായി;മുമ്പ് സഹായിച്ചവരെ ഭീകരെന്നു പറഞ്ഞ് എതിര്‍ക്കേണ്ടി വന്നു; ചൈനയോടു നന്ദി പറഞ്ഞും അമേരിക്കയെ പഴിച്ചും ഇമ്രാന്‍ ഖാന്‍…

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ അമേരിക്കയുമായി കൈകോര്‍ത്തത് പാകിസ്ഥാന്‍ കാട്ടിയ ഏറ്റവും വലിയ മണ്ടത്തരമാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ന്യൂയോര്‍ക്കില്‍ വിദേശ സൗഹൃദ സമിതിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ടതിന് ശേഷം അമേരിക്കയുമായി ചേര്‍ന്ന നടത്തിയ ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ 70000 പാക് പൗരന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്നും സമ്പദ് വ്യവസ്ഥ അപ്പാടെ തകര്‍ന്നടിഞ്ഞെന്നും ഇമ്രാന്‍ വ്യക്തമാക്കി. അഫ്ഗാനിലെ പോരാട്ടങ്ങളില്‍ പരാജയപ്പെട്ടപ്പോഴെല്ലാം അതിന്റെ കുറ്റം അമേരിക്ക പാക്കിസ്ഥാന്റെ തലയില്‍ ചാര്‍ത്തിയെന്നും ഇമ്രാന്‍ പറഞ്ഞു. പാക് സമ്പദ് വ്യവസ്ഥ 200 ബില്യണ്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയെന്നും പാക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അഫ്ഗാനിലെ സോവിയറ്റ് അധിനിവേശത്തെ ചെറുക്കാന്‍ അമേരിക്കയെ സഹായിക്കാന്‍ തീരുമാനിച്ചപ്പോള്‍ ജിഹാദ് എന്ന് പറഞ്ഞ് ഒപ്പം നിന്നവരെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ടതിന് ശേഷം ഭീകരതക്കെതിരായ പോരാട്ടം എന്ന പേരില്‍ എതിര്‍ക്കേണ്ടി വന്നെന്നും ഇമ്രാന്‍ പറയുന്നു. 1980-ല്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാനില്‍ കടന്നുകയറിയപ്പോള്‍ അതിനെ ചെറുക്കാന്‍ അമേരിക്കയെ സഹായിക്കുകയാണ് പാക്കിസ്ഥാന്‍ ചെയ്തത്. അന്ന് ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന്റെ (ഐ.എസ്ഐ)പരിശീലനം ലഭിച്ച അല്‍ ഖ്വയ്ദ ഭീകരരെ സോവിയറ്റ് യൂണിയനെതിരേ പടക്കളത്തില്‍ ഇറക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാന്‍ സൈന്യവും ഐ.എസ്.ഐ പരിശീലനം ലഭിച്ച അല്‍ ഖ്വയദ ഭീകരരുമായിരുന്നു അന്ന് സോവിയറ്റ് യൂണിയനെതിരെ അഫ്ഗാനില്‍ പോരാടിയത്.

എന്നാല്‍, സെപ്റ്റംബര്‍ 11ലെ തീവ്രവാദി ആക്രമണത്തിനു ശേഷം അമേരിക്കക്കൊപ്പം ചേര്‍ന്ന് ഇതേ ഗ്രൂപ്പുകള്‍ക്കെതിരേ പോരാടേണ്ട ദുരവസ്ഥ പാകിസ്ഥാന് വന്നെന്നും ഇമ്രാന്‍ പറഞ്ഞു. വിദേശാധിപത്യത്തിന് എതിരായ പോരാട്ടം ജിഹാദ് ആണെന്നു പറഞ്ഞിരുന്ന സ്ഥാനത്ത് സോവിയറ്റ് യൂണിയന്‍ മാറി അമേരിക്ക എത്തിയപ്പോള്‍ അത് ഭീകരത ആയി മാറി. ഇത്തരം പോരാട്ടങ്ങളില്‍ നിഷപക്ഷമായ ഇടപെടലായിരുന്നു പാക്കിസ്ഥാന്‍ നടത്തേണ്ടിയിരുന്നതെന്ന് ഇമ്രാന്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ തുണയായി നിന്ന ചൈനയ്ക്കും ഇമ്രാന്‍ നന്ദി പറഞ്ഞു.

Related posts