അങ്ങനെ ആ പ്രചരണവും പൊളിഞ്ഞു! ഇന്ത്യന്‍ ഗ്രാമത്തില്‍ നരേന്ദ്രമോദി നിര്‍മിച്ച റോഡെന്ന പേരില്‍ പ്രചരിപ്പിച്ചിരുന്നത് ഇന്തോനേഷ്യയില്‍ നിന്നുള്ള ചിത്രം

നല്ല കാഴ്ചകള്‍ എന്ത് സമൂഹത്തില്‍ കണ്ടാലും അത് യാതൊരു കുറ്റബോധവുമില്ലാതെ തങ്ങളുടെ ഭരണ മികവെന്ന് പറഞ്ഞ് എടുത്തു കാട്ടാന്‍ മടിയില്ലാത്തവരാണ് രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒട്ടുമിക്കതും. സമാനമായ രീതിയില്‍ തങ്ങളുടെ നേട്ടമെന്ന് ചൂണ്ടിക്കാട്ടി ബിജെപിയും മോദി ആരാധകരും പ്രചരിപ്പിച്ച ഒരു റോഡിന്റെ ചിത്രവുമായി ബന്ധപ്പെട്ട സത്യാവസ്ഥകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഇന്തോനേഷ്യന്‍ ഗ്രാമത്തിലെ റോഡിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാണ് ഇന്ത്യന്‍ ഗ്രാമത്തില്‍ മോദി നിര്‍മ്മിച്ച റോഡുകളെന്ന വ്യാജ പ്രചരണവുമായി ബിജെപി എത്തിയതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഒരു ഇന്ത്യന്‍ ഗ്രാമത്തില്‍ ആദ്യമായി നിര്‍മിക്കപ്പെട്ട റോഡാണിതെന്നും അതിന്റെ മുഴുവന്‍ ക്രെഡിറ്റും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അവകാശപ്പെട്ടതാണെന്നുമുള്ള അടിക്കുറിപ്പോടെയാണ് വ്യാജ ചിത്രം പ്രചരിപ്പിക്കുന്നത്.

ഇന്തോനേഷ്യയിലെ ഗ്രാമമാണിതെന്ന വിവരം പിന്നീട് പുറത്തുവരികയായിരുന്നു. ഇന്തോനേഷ്യന്‍ ഗ്രാമവാസികള്‍ ആദ്യമായിട്ടായിരുന്നു ഇത്തരം റോഡുകള്‍ കണ്ടത്. അവര്‍ ചെരിപ്പഴിച്ചുവച്ചാണ് റോഡിലൂടെ നടന്നത്. 2018 ഒക്ടോബറില്‍ ‘ദ ക്യുബക് ടൈംസ്’ എന്ന വെബ്സൈറ്റ് ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

പവന്‍ ദുരാനി എന്നയാളാണ് ചിത്രങ്ങള്‍ സഹിതം ട്വീറ്റ് ചെയ്തത്. എന്നാല്‍ ചിത്രത്തിനു പിന്നിലെ യഥാര്‍ഥ സംഭവം പുറത്തുവന്നതോടെ ദുരാനി ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ അതിനകം തന്നെ പലരും ഇത് റിട്വീറ്റ് ചെയ്യുകയും സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിപ്പിക്കുകയുമായിരുന്നു. പ്രധാനമന്ത്രി പോലും ഫോളോ ചെയ്യുന്ന വ്യക്തിയാണ് പവന്‍ ദുരാനി.

Related posts