തായ്ലാൻഡിലെ ഹോട്ടൽ ജീവനക്കാരിയോട് ഇന്ത്യൻ വിനോദസഞ്ചാരി മോശമായി പെരുമാറിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിവാദങ്ങൾക്ക് വഴിവച്ചു. വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ സഞ്ചാരികളുടെ പെരുമാറ്റത്തെയും അത് ഇന്ത്യയുടെ പ്രതിച്ഛായയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് ഈ വീഡിയോ.
മോനു അസ്മി എന്ന വ്യക്തിയാണ് ഇൻസ്റ്റാഗ്രാമിൽ ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ഒരു വനിതാ ജീവനക്കാരിയോട് ഇയാൾ മോശമായി പെരുമാറുന്നതും അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിക്കുന്നതും ഉൾപ്പെടെയുള്ള ചിത്രങ്ങളാണ് ൽ അയാൾ തന്നെ ചിത്രീകരിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ അതിവേഗം പ്രചരിച്ച ഈ വീഡിയോയ്ക്ക് എതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളോട് കാണിക്കുന്ന ഇത്തരം അനാദരവ് ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന് പലരും പ്രതികരിച്ചു. വിദേശരാജ്യങ്ങളിലെ ഇത്തരം പ്രവർത്തികൾ ഇന്ത്യൻ സഞ്ചാരികളെക്കുറിച്ചുള്ള തെറ്റായ ധാരണകൾക്ക് കാരണമാകുമെന്നും കർശനമായ പരിശോധനകളിലേക്ക് ഇത് നയിക്കുമെന്നും പലരും അഭിപ്രായപ്പെട്ടു.
ശക്തമായ പ്രതിഷേധത്തെത്തുടർന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് തായ്ലാൻഡ് അധികൃതരോ ഹോട്ടൽ മാനേജ്മെന്റോ നിലവിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
