തീവണ്ടി വൈകിയാല്‍ ഉടനടി നഷ്ടപരിഹാരം ലഭിക്കും ! സൗജന്യപാസുകളോ നിരക്കിളവുകളോ ഇല്ല; പരിചാരകരായി സുന്ദരിമാര്‍; പിന്നെ എല്‍ഇഡി ടിവി,ബയോ ടോയ്‌ലറ്റ്…അങ്ങനെ പലതും;രാജ്യത്തെ ആദ്യ സ്വകാര്യ ട്രെയിന്‍ തേജസിന്റെ വിശേഷങ്ങള്‍…

ഇന്നു വരെ കണ്ടു പരിചയിച്ച ട്രെയിന്‍ യാത്രയില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ അനുഭവമായിരിക്കും ഇവിടെ ആളുകളെ കാത്തിരിക്കുന്നത്. ചായ…ചായ എന്നു വിളിച്ചു നടക്കുന്നവരെയോ ചെറുകടി വില്‍പ്പനക്കാരെയോ ടിക്കറ്റില്ലാതെ ടോയ്‌ലറ്റില്‍ കയറി ഒളിച്ചിരിക്കുന്നവരെയോ ഇവിടെ കാണാന്‍ കിട്ടുകയില്ല. പകരമുള്ളതോ അത്യാധുനീക സൗകര്യങ്ങളും എയര്‍ ഹോസ്റ്റസുമാരെപ്പോലെ സുന്ദരികളായ പരിചാരകരും. രാജ്യത്തെ ആദ്യത്തെ സ്വകാര്യ ട്രെയിനായ തേജസിനെക്കുറിച്ചാണ് ഈ വിശേഷണങ്ങള്‍.

ലഖ്നൗ-ഡല്‍ഹി പാതയില്‍ ഓടുന്ന തേജസിന്റെ സര്‍വീസ് ഇന്നലെയാണ് ആരംഭിച്ചത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ആദ്യ സ്വകാര്യ തീവണ്ടിയായ തേജസ് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. വാണിജ്യാടിസ്ഥാനത്തില്‍ തേജസ് എക്പ്രസിന്റെ ആദ്യ യാത്ര ഇന്ന് ആരംഭിക്കും. ഐ.ആര്‍.സി.ടി.സി.യുടെ മേല്‍നോട്ടത്തിലാണ് സ്വകാര്യ തീവണ്ടി സര്‍വീസ്. സര്‍വ്വസജ്ജീകരണങ്ങളോടും കൂടി ഒരു ആഡംബര വാഹനം തന്നെയാണ് ഈ സ്വകാര്യ തീവണ്ടി.

മികച്ച കോച്ചുകള്‍ മാത്രമല്ല ഈ തീവണ്ടിയെ വേറിട്ടു നിര്‍ത്തുന്നത്. സിസി ടിവി ക്യാമറ, ബയോ ടോയ്‌ലെറ്റ്, എല്‍ഇഡി ടിവി, ഓട്ടോമാറ്റിക് ഡോര്‍, റീഡിങ് ലൈറ്റ്, പ്രത്യേക മൊബൈല്‍ ചാര്‍ജിങ് പോയന്റ് തുടങ്ങി എന്നിങ്ങനെ ആഡംബര യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടതെല്ലാം തേജസിലുണ്ട്. ചായ, കോഫി മെഷീനുകളും ലഭ്യമാണെന്നുള്ളത് മറ്റൊരു ഉപകാരമാണ്. വിമാന യാത്രയ്ക്ക് സമാനമായ രീതിയില്‍ ജോലിക്കാര്‍ യാത്രക്കാര്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കുകയും ചെയ്യും. ശതാബ്ദി എക്‌സ്പ്രസ് തീവണ്ടികളുടെ കൂടുതല്‍ പ്രീമിയമായ തീവണ്ടിയാണ് തേജസ് എക്‌സ്പ്രസ്. ചൊവ്വാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസം ഈ പാതയില്‍ സ്വകാര്യ തീവണ്ടി സര്‍വീസ് നടത്തും.

ലഖ്‌നൗവില്‍ നിന്ന് തേജസിന് ഡല്‍ഹിയിലെത്താന്‍ വേണ്ടത് ആറു മണിക്കൂറും പതിനഞ്ച് മിനിറ്റുമാണ്.രാവിലെ 6.10 ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 12.25ന് ഡല്‍ഹിയിലെത്തും. 3.35ന് ഡല്‍ഹിയില്‍ നിന്ന് മടങ്ങി രാത്രി 10.05ന് ലഖ്‌നൗവില്‍ തിരിച്ചെത്തുന്ന വിധമാണ് സ്വകാര്യ തീവണ്ടിയുടെ സമയക്രമം. യാത്രയ്ക്കിടയില്‍ ആകെ കാണ്‍പൂരിലും ഗസ്സിയാബാദിലും മാത്രമാണ് വണ്ടിക്ക് സ്റ്റോപ്പുള്ളത്. സെമി ഹൈസ്പീഡ് ട്രെയിനാണ് തേജസ്. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഏറ്റവും വേഗതയേറിയ എക്‌സ്പ്രസായ സ്വര്‍ണ ശതാബ്ദിയെക്കാള്‍ വേഗതയുള്ളതാണ് തേജസ്.

758 യാത്രക്കാര്‍ക്ക് തീവണ്ടിയില്‍ യാത്രചെയ്യാനാകും. യാത്രക്കാര്‍ക്ക് 25 ലക്ഷം രൂപയുടെ വരെ സൗജന്യ ഇന്‍ഷുറന്‍സും ലഭിക്കും. ഇതുമാത്രമല്ല തീവണ്ടി വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരവും ലഭിക്കും. ഒരു മണിക്കൂറിലേറെ വൈകിയാല്‍ 100 രൂപ വരെയും രണ്ട് മണിക്കൂറിനു മുകളില്‍ വൈകിയാല്‍ 250 രൂപ വരെയും ലഭിക്കും. എസി ചെയറിന് 1125 രൂപയും എക്‌സിക്യൂട്ടീവ് ചെയറിന് 2310 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സൗജന്യ പാസുകളോ നിരക്കിളവോ തീവണ്ടിയില്‍ അനുവദിക്കില്ല. വണ്ടി പുറപ്പെടുന്നതിന് നാലുമണിക്കൂര്‍ മുമ്പുവരെ ടിക്കറ്റ് റദ്ദാക്കിയാല്‍ 25 രൂപ മാത്രമേ കുറയ്ക്കുകയുള്ളൂ എന്ന പ്രത്യേകതയുമുണ്ട്.

മാത്രമല്ല വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് റദ്ദാക്കിയാല്‍ ഒരു രൂപ പോലും നഷ്ടമാകില്ല. ആര്‍.എ.സി. ടിക്കറ്റ് ആണെങ്കില്‍ വണ്ടി പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് റദ്ദാക്കിയാല്‍ മുഴുവന്‍ പണവും തിരികെ ലഭിക്കും. മുംബൈ-ഹൈദരാബാദ് പാതയിലാണ് രണ്ടാമത്തെ സ്വകാര്യ തീവണ്ടി സര്‍വീസ് നടത്താന്‍ ഐ.ആര്‍.സി.ടി.സി. ലക്ഷ്യമിടുന്നത്. പദ്ധതി വിജയമായാല്‍ പ്രധാനപ്പെട്ട മറ്റു പാതകളിലും സ്വകാര്യതീവണ്ടികള്‍ പരീക്ഷിക്കും. കേരളത്തില്‍ തിരുവനന്തപുരം-എറണാകുളം റൂട്ടും സാധ്യതാപട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

Related posts