വാഷിംഗ്ടൺ ഡിസി/ഇസ്ലാമാബാദ്: ഇറാനുമായുള്ള വെടിനിർത്തൽ അനിശ്ചിതമായി നീട്ടിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമാധാന ചർച്ചകൾക്കു മധ്യസ്ഥത വഹിക്കുന്ന പാക്കിസ്ഥാന്റെ അഭ്യർഥന പ്രകാരമാണു നടപടിയെന്നും ട്രംപ്.
രണ്ടാഴ്ചത്തെ വെടിനിർത്തൽ അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കേയാണ് ട്രംപിന്റെ നാടകീയ പ്രഖ്യാപനമുണ്ടായത്. ബുധനാഴ്ചയ്ക്കകം കരാറിലെത്തിയില്ലെങ്കിൽ ഇറാനിൽ ബോംബാക്രമണം നടത്തുമെന്ന് നേരത്തേ ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇറാനിൽനിന്ന് ഏകീകൃത നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് ട്രംപ് പറഞ്ഞു.
അതേസമയം, ഹോർമുസിൽ നാവിക ഉപരോധം തുടരുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. തുറമുഖങ്ങൾ ഉപരോധിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്നും അത് വെടിനിർത്തൽ ലംഘനമാണെന്നും ഇറേനിയൻ വിദേശകാര്യ മന്ത്രി സയിദ് അബ്ബാസ് അരാഗ്ചി പറഞ്ഞു.
പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ നടക്കാനിരുന്ന സമാധാനചർച്ച അനിശ്ചിതത്വത്തിലായി. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ സംഘത്തിന്റെ പാക്കിസ്ഥാനിലേക്കുള്ള യാത്ര റദ്ദാക്കി. പാക്കിസ്ഥാനിലേക്ക് പ്രതിനിധികളെ അയയ്ക്കില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു.
ഹോർമുസിലെ ഉപരോധം നീക്കിയാൽ മാത്രം ചർച്ചയെന്നാണ് ഇറാന്റെ നിലപാട്. അതേസമയം, ട്രംപിന്റെ വെടിനിർത്തലിൽ കഴന്പില്ലെന്നും അപ്രതീക്ഷിത ആക്രമണത്തിനു സമയം ലഭിക്കാനുള്ള തന്ത്രമാണെന്നും ഇറേനിയൻ സ്പീക്കറുടെ ഉപദേഷ്ടാവ് മഹ്ദി മുഹമ്മദി പറഞ്ഞു. വെടിനിർത്തൽ നീട്ടാനുള്ള ട്രംപിന്റെ തീരുമാനത്തെ പാക്കിസ്ഥാൻ അഭിനന്ദിച്ചു. സമഗ്രമായ സമാധാനക്കരാറുണ്ടാക്കാൻ പാക്കിസ്ഥാൻ മധ്യസ്ഥശ്രമങ്ങൾ തുടരുമെന്ന് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പറഞ്ഞു.
