വാഷിംഗ്ടൺ ഡിസി: ഇറാനുള്ള സമയം തീരുന്നതായി അമേരിക്കൻ പ്രസിഡന്റ് ട്രംപ്. വെടിനിർത്തൽ ഒരുമാസം പിന്നിട്ടിട്ടും യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഫലം കാണാത്ത പശ്ചാത്തലത്തിലാണു ട്രംപിന്റെ മുന്നറിയിപ്പ്. കാര്യങ്ങൾക്കു വേഗം തീരുമാനമുണ്ടാക്കണമെന്നും അല്ലെങ്കിൽ ഇറാനിൽ ഒന്നും അവശേഷിക്കില്ലെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. അമേരിക്കൻ പതാകയാൽ മൂടിയ പശ്ചിമേഷ്യയിൽ ഇറാനു നേരെ ചുവന്ന രേഖകൾ നീളുന്ന ഭൂപടവും ട്രംപ് പോസ്റ്റ് ചെയ്തു.
ഇറാനെതിരായ സൈനിക നടപടികൾ തുടരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കായി ട്രംപ് ഇന്ന് സുരക്ഷാ ഉദേഷ്ടാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രംപ് കഴിഞ്ഞദിവസം ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായും സംസാരിച്ചിരുന്നു. ഇറാനെതിരായ ആക്രമണം പുനരാരംഭിക്കുന്നതിനെക്കുറിച്ചാണ് ഇരുവരും ചർച്ച ചെയ്തതെന്നു റിപ്പോർട്ടുകളിൽ പറയുന്നു.
നേരത്തേ ചൈനാ സന്ദർശനവേളയിൽ ഇറേനിയൻ പ്രതിസന്ധി അവസാനിപ്പിക്കാൻ ട്രംപ് സഹായം ചോദിച്ചെങ്കിലും ബെയ്ജിംഗിൽനിന്ന് അനുകൂല നിലപാടുണ്ടായില്ല. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച നിർദേശങ്ങളിൽ പ്രതികരണം അറിയിച്ചുവെന്നാണ് ഇറാൻ ഇന്നലെ പറഞ്ഞത്. പാക്കിസ്ഥാനി മധ്യസ്ഥർ വഴി അമേരിക്കയെ ബന്ധപ്പെടുന്നതു തുടരുകയാണെന്നും ഇറാൻ കൂട്ടിച്ചേർത്തു. അതേസമയം, നിർദേശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ അമേരിക്ക തയാറായിട്ടില്ലെന്നാണ് ഇറേനിയൻ ഭരണകൂടത്തിന്റെ വിലയിരുത്തൽ.
