പത്തനാപുരത്തെ ഐസൊലേഷന്‍ സെന്ററില്‍ നിന്നും ചാടി കനാലില്‍ കൂടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ പിടികൂടി ! ഇംഗ്ലീഷ് സിനിമകളെ അനുസ്മരിപ്പിക്കുന്ന സംഭവം ഇങ്ങനെ…

പത്തനാപുരത്തെ ഐസൊലേഷന്‍ സെന്ററില്‍ നിന്നും സാഹസികമായി ചാടിപ്പോയ ആളെ അതിലും സാഹസികമായി പിടികൂടി ആരോഗ്യവകുപ്പും പോലീസും.

മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഐസൊലേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിയെ പിടികൂടിയത്.

കനാലിലൂടെ നീന്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്.

ടൗണിലെ ജനതാ ജംക്ഷന്‍ എംവിഎം ആശുപത്രിയിലെ ഐസലേഷനില്‍ കഴിഞ്ഞ തിരുനെല്‍വേലി സ്വദേശിയാണ് ആരോഗ്യപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ചു മുങ്ങിയത്.

ആരോഗ്യ പ്രവര്‍ത്തകര്‍ രാവിലെ താഴത്തെ നിലയിലേക്കു പോയ തക്കത്തിനു പുറത്തിരുന്ന ബൈക്കുമെടുത്ത് കടക്കുകയായിരുന്നു. പിന്നീട് വാഴപ്പാറയിലെ നീര്‍പ്പാലത്തിനു സമീപത്ത് ബൈക്ക് ഉപേക്ഷിച്ചു കാട്ടിലേക്കു മറഞ്ഞു.

പിന്നാലെയെത്തിയ പൊലീസും നാട്ടുകാരും കാട് മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല.

ഉച്ചയ്ക്ക് ഒരു മണിയോടെ കെഐപി പ്രധാന കനാലിലൂടെ ഒരാള്‍ നീന്തുന്നതു ശ്രദ്ധയില്‍പെട്ട നാട്ടുകാരന്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

പത്തനംതിട്ട കലഞ്ഞൂര്‍ പാലമലയിലെ ഭാര്യാവീട്ടില്‍ വാഴപ്പാറയില്‍ നിന്നു നീന്തിയെത്താനായിരുന്നു ശ്രമം. പനി ബാധിച്ചിരുന്നതിനാല്‍ ആളുകള്‍ക്ക് ഇയാളെ പിടികൂടാന്‍ ഭയമായിരുന്നു.

ആകെ വലഞ്ഞ പൊലീസും നാട്ടുകാരും 108 ആംബുലന്‍സ് വരുത്തി പാടുപെട്ടാണ് വീണ്ടും ഐസലേഷന്‍ സെന്ററിലെത്തിച്ചത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷമാണ് ഇയാള്‍ കേരളത്തിലെത്തിയത്.

ഇക്കഴിഞ്ഞ 30ന് പനി ബാധിച്ച് താലൂക്ക് ആശുപത്രിയില്‍ എത്തിയ ഇദ്ദേഹം തമിഴ്നാട്ടില്‍ നിന്നു ബൈക്കിലും മറ്റുമാണ് കേരളത്തിലേക്ക് എത്തിയതെന്ന് അറിഞ്ഞതിനെത്തുടര്‍ന്നാണ് ഐസലേഷന്‍ സെന്ററിലേക്ക് മാറ്റുകയായിരുന്നു.

മുമ്പും ഇത്തരത്തില്‍ ഐസൊലേഷനില്‍ കഴിഞ്ഞ ആളുകള്‍ ചാടിപ്പോകാന്‍ ശ്രമിച്ചിരുന്നു. ഇവരെയെല്ലാം ഉടന്‍ തന്നെ പിടികൂടുകയും ചെയ്തിരുന്നു.

Related posts

Leave a Comment