വിക്രം ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാന്‍ 65കോടിയുടെ കൂറ്റന്‍ ആന്റിന; ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് പുതുനാമ്പെടുക്കുന്നു…

ചന്ദ്രയാന്‍-2വിലെ വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ കഴിഞ്ഞ ഒരാഴ്ചയായി ഇസ്രോയിലെ ശാസ്ത്രജ്ഞര്‍ കിണഞ്ഞു പരിശ്രമിക്കുകയാണ്. സെപ്റ്റംബര്‍ ഏഴിന് അതിരാവിലെ ചന്ദ്രന്റെ ദക്ഷിണധ്രുവ പ്രദേശത്ത് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നതിനിടെയാണ് ലാന്‍ഡറുമായി ആശയവിനിമയം നഷ്ടപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ അവസാന വഴി എന്ന നിലയ്ക്ക് ട്രോംബെയിലെ ബാര്‍ക്കിന് വിക്രം ലാന്‍ഡറെ ഉണര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

32 മീറ്റര്‍ വ്യാസമുള്ള ഒരു ആന്റിനയാണ് ഇതിനായി ഉപയോഗിക്കുന്നത്. ഭാഭാ ആറ്റോമിക് റിസേര്‍ച്ച് സെന്ററും (ബാര്‍ക്ക്) ബെംഗളരൂവിനടുത്തുള്ള ബിയാലാലുവിലുള്ള ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റ്വര്‍ക്കിന്റെ ഭാഗമായ ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എസില്‍) സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ സ്ഥാപനം വിക്രം ലാന്‍ഡറുമായി സിഗ്‌നല്‍ സ്ഥാപിക്കാന്‍ ഒരു പങ്കുവഹിക്കുമെന്നാണ് അറിയുന്നത്. കാലിഫോര്‍ണിയയിലെ ഗോള്‍ഡ്സ്റ്റോണ്‍, സ്പെയിനിലെ മാഡ്രിഡ്, ഓസ്ട്രേലിയയിലെ കാന്‍ബെറ എന്നിവിടങ്ങളിലെ നാസയുടെ ഡീപ് സ്‌പേസ് നെറ്റ്വര്‍ക്കുകള്‍ക്കൊപ്പം ഇന്ത്യയിലെ ഭീമന്‍ ആന്റിനയും പ്രവര്‍ത്തിക്കും.

ബാര്‍ക്കിന്റെ വക്താവ് പറയുന്നതനുസരിച്ച് 32 മീറ്റര്‍ ആന്റിനയ്ക്ക് ഒരു ടെന്നീസ് കോര്‍ട്ടിന്റെ അഞ്ചിരട്ടി വലുപ്പമുണ്ട്. 65 കോടി രൂപ ചെലവിട്ടാണ് ആന്റിന നിര്‍മിച്ചത്. ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ -1, മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ എന്നിവയ്ക്കും ഇതേ ആന്റിന ഉപയോഗിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആന്റിന ബഹിരാകാശ പേടകത്തില്‍ നിന്ന് സിഗ്‌നലുകള്‍ സ്വീകരിക്കുകയും ബഹിരാകാശ നിയന്ത്രണ കേന്ദ്രത്തില്‍ നിന്ന് ബഹിരാകാശ പേടകത്തിലേക്ക് കമാന്‍ഡുകള്‍ കൈമാറുകയും ചെയ്യുന്നു. നിലവിലെ സാഹചര്യത്തില്‍ രണ്ട് വഴികളുള്ള ആശയവിനിമയം പ്രവര്‍ത്തിക്കുന്നുണ്ട്. ചന്ദ്രയാന്‍ -2 ന്റെ ഓര്‍ബിറ്ററും നിയന്ത്രണ കേന്ദ്രത്തില്‍ നിന്ന് ലാന്‍ഡറിലേക്കുള്ള വണ്‍വേയുമാണത്. അതിനാല്‍ തന്നെ ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാമെന്ന പ്രതീക്ഷയും ഇസ്രോയ്ക്കുണ്ട്.

Related posts