പ്രവാസിയുടെ ഭാര്യയുമായുള്ള ബന്ധം നിലനില്‍ക്കാന്‍ കാറു വാങ്ങി നല്‍കി ! കാമുകിയുടെ ബന്ധുക്കള്‍ പഞ്ഞിക്കിട്ടിട്ടും പിന്മാറിയില്ല; കോടീശ്വരനായ മുജീബ് മോഷണത്തിനിറങ്ങിയത് കാമുകിയ്ക്കു വേണ്ടി…

ഇപ്പോള്‍ പണക്കാരും മോഷ്ടിക്കാനിറങ്ങുമെന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല.ദേശീയപാതയോരത്ത് നഗരമധ്യത്തിലായി കൂറ്റന്‍ ഷോപ്പിങ് മാള്‍, നിടുവാലൂരില്‍ ഏക്കര്‍ കണക്കിന് എസ്റ്റേറ്റ്, ഐസ് ക്രീം കമ്പനിയുടെ പാര്‍ട്ണര്‍ഷിപ്പ്. ഇത്രയൊക്കെ സെറ്റപ്പുണ്ടായിട്ടും മോഷ്ടിക്കാനിറങ്ങുകയെന്നു പറഞ്ഞാല്‍. സമ്പന്നകുടുംബത്തിലെ അംഗമായ മുജീബിനെ മോഷണത്തിലേക്ക് തിരിച്ചുവിട്ടത് വഴിവിട്ട ബന്ധങ്ങള്‍ തന്നെയായിരുന്നു.

ഏഴാംമൈലിലെ ഒരു പ്രവാസിയുടെ ഭാര്യയുമായി ഉണ്ടായ അവിഹിതബന്ധമാണ് തന്നെ ആര്‍ഭാട ജീവിതത്തിലേക്ക് തള്ളിവിട്ടതെന്നു കാര്‍ തകര്‍ത്ത് കവര്‍ച്ച നടത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മുജീബ് പറയുന്നു. നഗരത്തില്‍ ദേശീയ പാതയോരത്ത് പടുകൂറ്റന്‍ ഷോപ്പിംഗ് മാളും നിടുവാലൂരില്‍ ഏക്കര്‍ കണക്കിന് തോട്ടങ്ങളും കൃഷിഭൂമിയുമുള്ള മുജീബ് ഏഴാംമൈലിലെ യുവതിക്ക് പുതുതായി കാര്‍ ഉള്‍പ്പെടെ വാങ്ങി നല്‍കിയിരുന്നു.

യുവതിയുമായുള്ള ബന്ധം ദൃഢമായതോടെ ചെലവ് കൈയ്യില്‍ നില്‍ക്കാതെയായി. ഇതോടെ മുന്നില്‍ തെളിഞ്ഞ വഴിയായിരുന്നു മോഷണം. പരമ്പരാഗതമായി ലഭിച്ച സ്വത്തുക്കളില്‍ ബന്ധുക്കളുടെ നോട്ടവും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതില്‍ നിന്ന് കൈയിട്ട് വാരാന്‍ കഴിയാത്തതു കൊണ്ട് കാറുകളുടെ ചില്ലുകള്‍ തകര്‍ത്ത് കിട്ടുന്നതെല്ലാം കൈക്കലാക്കി. ജനത്തിരക്കേറിയ കേന്ദ്രങ്ങളില്‍ നിര്‍ത്തിയിട്ട കാറുകളുടെ ഗ്ലാസുകള്‍ തകര്‍ത്തും വാതില്‍ തുറന്നും 20 ഓളം കവര്‍ച്ചയാണ് എം പി അബ്ദുള്‍ മുജീബ് നടത്തിയത്.

പുഷ്പഗിരി സ്വദേശിയും പരിയാരം ഓണപ്പറമ്പില്‍ താമസക്കാരനുമായ മാടാളന്‍ പുതിയ പുരയില്‍ അബ്ദുള്‍ മുജീബിന്റെത് (42) വഴിവിട്ട ജീവിതമായിരുന്നു. ഏഴാംമൈലിലെ പ്രവാസിയുടെ കുടുംബവുമായുള്ള ബന്ധമാണ് കാര്‍ വാങ്ങിക്കൊടുക്കുന്നതിലും മറ്റുമെത്തിയതെന്ന് പൊലീസ് പറയുന്നു. ഇത്തരത്തിലുള്ള ചെലവ് വര്‍ധിച്ചതോടെയാണ് മുജിബ് കവര്‍ച്ചയിലേക്ക് തിരിഞ്ഞത്. യൂട്യൂബില്‍നിന്നാണ് സ്റ്റീല്‍ സ്‌കെയില്‍ ഉപയോഗിച്ച് കാറുകളുടെ വാതിലുകള്‍ തുറക്കുന്ന വിദ്യ സ്വായത്തമാക്കിയത്. 2019 ജനുവരി 17 ന് സയ്യിദ് നഗറില്‍ വി.വി.അബ്ദുള്ളയുടെ കാര്‍ തകര്‍ത്ത് രണ്ടേകാല്‍ ലക്ഷം കവര്‍ന്നത്. ഉമ്മര്‍കുട്ടിയുടെ ഇന്നോവ ക്രിസ്റ്റയുടെ പിന്‍നിരയിലെ സീറ്റിനരികിലുള്ള ചില്ല് തകര്‍ത്ത് മൂന്ന് ലക്ഷം രൂപയും രേഖകളുമടങ്ങുന്ന ബാഗ് മോഷ്ടിച്ചു.

ഈ കേസിന് ശേഷം പൊലീസ് അന്വേഷണം നടന്നുവെങ്കിലും പ്രതിയെ കണ്ടെത്താനുള്ള സൂചന പോലും ലഭിക്കാതിരുന്നതോടെ ആത്മവിശ്വാസത്തോടെ മുജീബ് മോഷണം തുടരുകയായിരുന്നു. അതിനിടയില്‍ ഏഴാംമൈലിലെ യുവതിയുടെ ബന്ധുക്കളില്‍ നിന്നും ഇയാള്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി ഒന്നിന് മന്നയിലെ വ്യാപാരിയില്‍ നിന്ന് കവര്‍ച്ച നടത്തിയ പണം ആഡംബരജീവിതത്തിനാണ് ചെലവഴിച്ചത്. പരാതികളില്ലാത്തതും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാത്തതുമായ ഒട്ടേറെ കവര്‍ച്ച മുജീബ് നടത്തിയതായി സൂചനയുണ്ട്. കാറുകളുടെ വാതില്‍ തുറന്ന് കവര്‍ച്ച നടത്തുന്നതിനാല്‍ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടത് ആദ്യമൊന്നും യാത്രക്കാര്‍ അറിയില്ല.

തളിപ്പറമ്പ് ഡിവൈഎസ്പി കെ.ടി. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പൊലീസിന്റെ ചോദ്യംചെയ്യലില്‍ രണ്ടു കാറുകള്‍ തകര്‍ത്ത് 18,000 രൂപ കവര്‍ന്ന സംഭവത്തിലുള്‍പ്പെടെ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. സ്നേക്ക് പാര്‍ക്കിന് സമീപം നിര്‍ത്തിയിട്ട ചുഴലി ചാലുവയല്‍ സ്വദേശി കുറ്റിയത്ത് ഹൗസില്‍ കെ. തോമസിന്റെ കെഎല്‍ 11 എഎല്‍ 5855 മാരുതി ആള്‍ട്ടോ കാറിലാണ് ആദ്യം കവര്‍ച്ചയ്ക്ക് ശ്രമം നടന്നത്.ഈ സംഭവത്തിനുശേഷം പറശിനിക്കടവ് പാലത്തിനു സമീപം നിര്‍ത്തിയിട്ട കാടാച്ചിറ സ്വദേശി പ്രവീണ്‍കുമാറിന്റെ മാരുതി 800 കാര്‍ തകര്‍ത്താണ് പണം കവര്‍ന്നത്. പ്രവീണ്‍കുമാറിന്റെ 17,000 രൂപയും സഹോദരിയുടെ 1000 രൂപയും ഉള്‍പ്പെടെ 18,000 രൂപയാണ് കവര്‍ന്നത്. വൈകുന്നേരം നാലരയോടെ കാര്‍ നിര്‍ത്തിയിട്ട് പറശിനിക്കടവ് ക്ഷേത്രത്തില്‍ പോയതായിരുന്നു ഇവര്‍. ഒരു മണിക്കൂറിനുശേഷം തിരിച്ചെത്തിയപ്പോഴാണ് കാറിന്റെ ഡോര്‍ തകര്‍ത്തനിലയില്‍ കണ്ടത്.

നേരത്തെ സ്‌നേക്ക് പാര്‍ക്കിന് സമീപത്തെ കാര്‍ തകര്‍ത്ത അതേ സംഘംതന്നെയാണ് ഇതിനുപിന്നിലെന്ന് പൊലീസ് പറഞ്ഞു. ആദ്യത്തെ കാര്‍ തകര്‍ത്തിട്ടും ഒന്നും കിട്ടാതിരുന്ന സംഘം ക്ഷേത്രപരിസരത്ത് എത്തി കവര്‍ച്ച നടത്തുകയായിരുന്നു. തളിപ്പറമ്പ് പൊലീസ് ഊര്‍ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 31 ന് രാത്രി രാജരാജേശ്വര ക്ഷേത്രപരിസരത്ത് നടന്ന കവര്‍ച്ചയ്ക്കു ശേഷമാണ് വ്യാഴാഴ്ച രണ്ടു കവര്‍ച്ചകള്‍ നടന്നത്. ഐഫോണ്‍ ഉള്‍പ്പെടെ രണ്ട് മൊബൈല്‍ ഫോണുകളും പിന്‍നമ്പര്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയ എടിഎം കാര്‍ഡുകളും വിദേശ ഡ്രൈവിംഗ് ലൈസന്‍സുമുള്‍പ്പെടെ വിലപ്പെട്ട രേഖകളുള്ള ബാഗും 3000 രൂപയുമാണ് കവര്‍ന്നത്. ഇവ പിന്നീട് രാത്രി പന്ത്രണ്ടോടെ സാന്‍ജോസ് സ്‌കൂള്‍ വളപ്പില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. ഇങ്ങനെ നിരവധി മോഷണം നടത്തിയ കള്ളനാണ് ഒടുവില്‍ പിടിയിലായത്.

Related posts