ട്രെയിന്‍ ഇരുപത് സെക്കന്റ് നേരത്തെപോയതില്‍ യാത്രക്കാരോട് ക്ഷമചോദിച്ച് ജപ്പാന്‍ റെയില്‍വേ! ഇന്ത്യന്‍ റെയില്‍വേയിലായിരുന്നു സംഭവമെങ്കില്‍ എന്തായിരിക്കും സംഭവിക്കുകയെന്ന് സോഷ്യല്‍മീഡിയയുടെ വിലയിരുത്തല്‍

ഇന്ത്യക്കാരുടെയിടയില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു കാര്യമാണ് ഇപ്പോള്‍ ജപ്പാനില്‍ നിന്ന് പുറത്തുവരുന്നത്. കാര്യം മറ്റൊന്നുമല്ല, ട്രെയിന്‍ 20 സെക്കന്റ് നേരത്തെ പുറപ്പെട്ടതിന് യാത്രക്കാരോട് മാപ്പു ചോദിച്ച് മാതൃകയായിരിക്കുകയാണ് ജപ്പാന്‍ റെയില്‍വേ. ടോക്കിയോ നഗരത്തിലൂടെ കടന്നുപോകുന്ന സ്വകാര്യ റെയില്‍വേയുടെ ഓപ്പറേറ്ററാണ് സ്റ്റേഷനില്‍നിന്നും ട്രെയിന്‍ നേരത്തെ പുറപ്പെട്ടതിന് യാത്രക്കാരോട് മാപ്പ് പറഞ്ഞത്.

ചൊവ്വാഴ്ച രാവിലെ മിനാമി നഗരേയാമ സ്റ്റേഷനില്‍നിന്നുമാണ് സുഖ്ബ എക്‌സ്പ്രസ് ട്രെയിന്‍ നിശ്ചയിച്ചതിലും 20 സെക്കന്റ് നേരത്തെ പുറപ്പെട്ടത്. സംഭവത്തില്‍ യാത്രക്കാരുടെ ഭാഗത്തുനിന്നും പരാതിയൊന്നും ലഭിച്ചിട്ടില്ല. എങ്കിലും യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നതായി സുഖ്ബ എക്‌സ്പ്രസ് കമ്പനി വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് ജീവനക്കാര്‍ക്ക് കമ്പനി നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കൃത്യനിഷ്ഠയുടെ കാര്യത്തില്‍ ബുളളറ്റ് ട്രെയിന്‍ അടക്കമുളള ജപ്പാന്‍ റെയില്‍വേ സര്‍വീസ് ലോകപ്രശസ്തമാണ്. ട്രെയിന്‍ സമയത്തില്‍ നേരിയ വ്യത്യാസം ഏര്‍പ്പെട്ടാല്‍ പോലും ബന്ധപ്പെട്ടവര്‍ യാത്രക്കാരോട് ക്ഷമ ചോദിക്കാറുണ്ട്. അതിനാല്‍തന്നെ ജപ്പാന്‍കാര്‍ യാത്രയ്ക്കായി കൂടുതല്‍ ആശ്രയിക്കുന്നതും ട്രെയിന്‍ സര്‍വീസിനെയാണ്. ഒരേ റൂട്ടില്‍തന്നെ മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. ബുള്ളറ്റ് ട്രെയിനിന്റെ കാര്യത്തില്‍ പലരാജ്യങ്ങളും മാതൃകയാക്കിയിരിക്കുന്നത്, ജപ്പാനെയാണെന്നതും ശ്രദ്ധേയം.

ഏതായാലും വാര്‍ത്ത പുറത്തുവന്നതിനെത്തുടര്‍ന്ന് ട്രോളന്മാരും സോഷ്യല്‍മീഡിയയും ഉണര്‍ന്നിട്ടുണ്ട്. ഇന്ത്യയിലാണ് ഇത് സംഭവിക്കുന്നതെങ്കിലോ എന്നാണ് അവര്‍ ചോദിക്കുന്നത്. അല്ല, ഇന്ത്യയില്‍ അത് സംഭവിക്കാനിടയില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഏതായാലും ഇന്ത്യയെയും ജപ്പാനെയും താരതമ്യം ചെയ്തുകൊണ്ടുള്ള ആക്ഷേപ ഹാസ്യങ്ങള്‍ നിറയുകയാണ് ട്രോള്‍ പേജുകളില്‍. ആരുടെയെങ്കിലുമൊക്കെ ശ്രദ്ധയില്‍ പെടാനിടയാവട്ടെ…

 

Related posts