ജീവിതകാലത്തൊരിക്കലും ജയലളിത ഗര്‍ഭം ധരിച്ചിരുന്നില്ല! വീഡിയോ ക്ലിപ്പ് ഉള്‍പ്പെടെ തെളിവുകളുമായി തമിഴ്‌നാട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ബംഗളൂരു സ്വദേശിനിയുടെ വാദം തെറ്റെന്ന് സൂചന

ജീവിതകാലത്തിലൊരിക്കലും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത ഗര്‍ഭിണിയായിരുന്നില്ലെന്ന് വ്യക്തമാക്കി തമിഴ്‌നാട് സര്‍ക്കാര്‍, മദ്രാസ് ഹൈക്കോടതിയില്‍. 1980 ന് മുമ്പുള്ള വീഡിയോ ക്ലിപ്പുകള്‍ തെളിവായി നല്‍കിയാണ് സര്‍ക്കാര്‍ കോടതിയില്‍ ഈ വാദം ഉന്നയിച്ചിരിക്കുന്നത്. തമിഴ്‌നാട് അഡ്വ ജനറല്‍ വിജയ് നാരായണാണ് കോടതിയില്‍ വാദമുന്നയിച്ചത്.

ജയലളിതയുടെ മകളെന്ന അവകാശവാദമുന്നയിച്ച് അവരുടെ സമ്പത്തു മുഴുവന്‍ തട്ടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യമെന്നാണ് വിജയ് നാരായണ്‍ വാദമുന്നയിച്ചത്. ജയലളിതയുടെ മകള്‍ എന്നവകാശപ്പെട്ട് ബംഗളുരു സ്വദേശിനിയായ അമൃത സാരഥി മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് അഡ്വക്കേറ്റ് ജനറല്‍ ഇക്കാര്യം പറഞ്ഞത്.

ജയലളിത ഒരിക്കല്‍ പോലും ഗര്‍ഭം ധരിച്ചിരുന്നില്ല എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലത്തോടൊപ്പമുള്ള വീഡിയോ ക്ലിപ്പും സര്‍ക്കാര്‍ കോടതിയില്‍ നല്‍കി. ജയലളിതയുടെ മകളാണ് എന്ന അവകാശവാദം ഉന്നയിച്ച് അമൃത സമര്‍പ്പിച്ച ഹര്‍ജിയില്‍ ജനന തിയതി 1980 ഓഗസ്റ്റ് ആണെന്ന് കാണിച്ചിരുന്നു.

ഈ വാദത്തെ പൊളിക്കാന്‍ 1980 ല്‍ വാദി പറഞ്ഞിരുന്ന ജനന തിയതിക്ക് തൊട്ടുമുമ്പ് ജയലളിത പങ്കെടുത്ത ഫിലിം ഫെയര്‍ പുരസ്‌ക്കാര ചടങ്ങിന്റെ വീഡിയോ ക്‌ളിപ്പാണ് ജസ്റ്റിസ് വൈദ്യനാഥന്‍ മുമ്പാകെ സര്‍ക്കാര്‍ തെളിവായി സമര്‍പ്പിച്ചത്.

വീഡിയോയില്‍ ജയലളിത ഗര്‍ഭിണിയായിരുന്നു എന്നതിന്റെ ഒരു തരത്തിലുമുള്ള സൂചനകളും ഇല്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. മകളാണെന്ന് അവകാശപ്പെടുന്ന പരാതിക്കാരിക്ക് ജയലളിതയുമായി ഒന്നിച്ചുള്ള ഒരു ചിത്രം പോലും എടുക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ടാണെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ ചോദിച്ചു.

Related posts