‘ ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ” എന്റമ്മേടെ ജിമിക്കി കമ്മല്‍’; ആളു മുങ്ങിച്ചാവാന്‍ തുടങ്ങുമ്പോള്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചാല്‍ കേള്‍ക്കുന്നതിങ്ങനെ…

തിരുവനന്തപുരം: ഈ ജിമിക്കി കമ്മലിനെക്കൊണ്ടു തോറ്റു. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കീഴുദ്യോഗസ്ഥനെ മൊെബെലില്‍ വിളിച്ച അഗ്‌നിരക്ഷാസേന മേധാവി ഡി.ജി.പി: ടോമിന്‍ തച്ചങ്കരി കേട്ടത് ”എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ടുപോയി” എന്ന്. വേറൊരു ഉദ്യോഗസ്ഥനെ വിളിച്ചപ്പോള്‍ കേട്ടത് ”ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ” എന്നും.

ഫയര്‍ഫോഴ്‌സിനെ അടിയന്തര ഘട്ടങ്ങളില്‍ വിളിക്കുമ്പോള്‍ ജീവന്‍രക്ഷാ സന്ദേശത്തിനു പകരം ഇത്തരം സിനിമാ പാട്ടുകള്‍ കോളര്‍ ട്യൂണായി സെറ്റ് ചെയ്തിരിക്കുന്നത് സേനയുടെ അച്ചടക്കത്തിനു യോജിക്കാത്തതാണെന്ന് തച്ചങ്കരി വ്യക്തമാക്കി. പാട്ട് അടിയന്തരമായി മാറ്റിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇതോടൊപ്പം സേനാംഗങ്ങളുടെ ഔദ്യോഗിക മൊെബെല്‍ സിം കാര്‍ഡുകളുടെ ദുരുപയോഗം തടയാനായി ഡി.ജി.പി. പ്രത്യേക സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു
അടിയന്തര ഘട്ടങ്ങളിലും പൊതുജനങ്ങള്‍ വിളിക്കുന്ന സമയത്തും ഉദ്യോഗസ്ഥര്‍ക്ക് തമ്മില്‍ ആശയവിനിമയം നടത്തുന്നതിനാണ് ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ് (സി.യു.ജി) സിം കാര്‍ഡുകള്‍ അഗ്‌നിശമനരക്ഷാ സേനയുടെ പല സ്‌റ്റേഷനുകളിലും നല്‍കിയിരിക്കുന്നത്. അല്ലാത്ത സമയത്ത് ഓഫീസ് ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടേണ്ടത് ലാന്‍ഡ് ഫോണുകളിലൂടെയാണ്. എന്നാല്‍ സി.യു.ജി. സൗകര്യം മറ്റു പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്നു തച്ചങ്കരി പറഞ്ഞു.

പലരും ഇത്തരം സിം കാര്‍ഡുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുണ്ട് എന്നാണ് വിലയിരുത്തല്‍. സി.യു.ജി കാര്‍ഡുകള്‍ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ ഒരു സ്‌റ്റേഷനില്‍നിന്ന് മാറിപ്പോകുമ്പോള്‍ ഈ സിം കൂടെ കൊണ്ടുപോകാന്‍ പാടില്ല. ഓരോ സ്‌റ്റേഷനിലുമായിട്ടാണ് സിം കാര്‍ഡുകള്‍ അനുവദിച്ചിരിക്കുന്നത്. സിം കാര്‍ഡുകള്‍ നല്‍കിയിരിക്കുന്നത തസ്തികകള്‍ക്കാണ്, വ്യക്തികള്‍ക്കല്ല. ഇത്തരത്തിലാണ് കാര്‍ഡുകള്‍ ഉപയോഗിക്കേണ്ടതെന്ന കാര്യം സേനയിലെ എല്ലാ ഡിവിഷണല്‍ ഓഫീസര്‍മാരും സേനാ ആസ്ഥാനത്തെ ടെക്‌നിക്കല്‍ ഡിവിഷണല്‍ ഓഫീസറും ഉറപ്പുവരുത്തണം. മറിച്ചാണ് ഉപയോഗിക്കപ്പെടുന്നതെന്നു കണ്ടെത്താല്‍ പിഴയടക്കമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും തച്ചങ്കരി ആവശ്യപ്പെട്ടിട്ടുണ്ട്.

 

Related posts