രാജ്യത്തെ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും മോശപ്പെട്ട നിലയില്‍! 2016 സെപ്റ്റംബറിലേതിന് ശേഷം ഏറ്റവും മോശമായ നിരക്ക്! സിഎംഐഇ പുറത്തുവിടുന്ന പുതിയ കണക്കുകള്‍ ഇങ്ങനെ

ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ രാജ്യത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നാളുകളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. എന്നാല്‍ 2019 ഫെബ്രുവരി മാസത്തില്‍ മാത്രം തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണത്തില്‍ വലിയ കുതിച്ചുപാട്ടമാണ് ഉണ്ടായിരിക്കുന്നതെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഫെബ്രുവരി മാസത്തില്‍ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്.

സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി (സി.എം.ഐ.ഇ) യാണ് പുതിയ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. 2016 സെപ്റ്റംബറിലേതിന് ശേഷം ഏറ്റവും മോശമായ നിരക്കാണ് ഈ വര്‍ഷത്തേത്. 2018 ഫെബ്രുവരിയിലെ തൊഴിലില്ലായ്മ നിരക്ക് 5.9 ശതമാനമായിരുന്നു. ജനുവരിയില്‍ പുറത്തിറങ്ങിയ സി.എം.ഐ.ഇ റിപ്പോര്‍ട്ട് പ്രകാരം 2018ല്‍ 11 മില്ല്യണ്‍ ആളുകള്‍ക്കാണ് രാജ്യത്ത് തൊഴില്‍ നഷ്ടമായത്.

നേരത്തെ, രാജ്യത്ത് തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് ദേശീയ സാമ്പിള്‍ സര്‍വ്വേ ഓഫീസിന്റെ പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 2017-18 വര്‍ഷത്തില്‍ 6.1% ആയി തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. ലേബര്‍ ബ്യൂറോയുടെ ആറാമത് വാര്‍ഷിക തൊഴില്‍-തൊഴില്‍രഹിത സര്‍വ്വേ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

2013-14 കാലഘട്ടത്തില്‍ തൊഴിലില്ലായ്മ നിരക്ക് 3.4% ആയിരുന്നു. 2015-16 വര്‍ഷത്തില്‍ ഇത് 3.7% ആയി ഉയര്‍ന്നു. 2016-17ല്‍ ഇത് 3.9% ആണ്. എന്നാല്‍ ഈ റിപ്പോര്‍ട്ട് പുറത്തു വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാവുന്നത് ചര്‍ച്ചയായാല്‍ അത് തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ മോദി സര്‍ക്കാര്‍ തയ്യാറാവാതിരുന്നതെന്നാണ് വിലയിരുത്തല്‍.

Related posts