ചതിച്ചവരും വഞ്ചിച്ചവരും സ്വപ്‌നത്തില്‍ പോലും വിചാരിച്ചു കാണില്ല, ഞാന്‍ രക്ഷപെടുമെന്ന്! ഇരുണ്ട നാളുകളെക്കുറിച്ച് നടന്‍ ജോജു ജോര്‍ജ് പറയുന്നതിങ്ങനെ

ആദ്യം ജൂണിയര്‍ ആര്‍ട്ടിസ്റ്റായും പിന്നീട് ചെറിയ കഥാപാത്രങ്ങളിലൂടെയും അതിനുശേഷം നായകനായും സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന നടനാണ് ജോസഫ് ജോര്‍ജ് എന്ന ജോജു ജോര്‍ജ്. എന്നാല്‍ നിലവിലെ അവസ്ഥയില്‍ അത്താനായി താന്‍ പിന്നിട്ട പാതകള്‍ അത്ര സുരക്ഷിതവും സുഗമവുമായിരുന്നില്ല എന്ന് വെളിപ്പെടുത്തുകയാണ് ജോജു ഇപ്പോള്‍. ജോസഫ് എന്ന സിനിമയുടെ വന്‍ വിജയത്തിനുശേഷം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവിതത്തിലെ ഇരുണ്ട നാളുകളെക്കുറിച്ച് ജോജു തുറന്ന് പറഞ്ഞത്.

ചെറുപ്പം മുതലേ നടനാകണമെന്ന് ആഗ്രഹമുണ്ടായതു മൂലം പഠനം പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഒന്നും ആയിത്തീരുന്നില്ല എന്ന അവസ്ഥ വന്നപ്പോള്‍ പള്ളീലച്ചനാകുന്നതിനെ കുറിച്ചു പോലും ചിന്തിച്ചെന്നാണ് ജോജു പറയുന്നത്. ജോജുവിന്റെ വാക്കുകളിങ്ങനെ…

ചെറുപ്പം മുതല്‍ തന്നെ സിനിമാനടനാകണമെന്ന് ഒരുപാട് ആഗ്രഹിക്കുകയും അതിന്റെ പിന്നാലെ നടക്കുകയും ചെയ്ത ആളാണ് ഞാന്‍. സിനിമാഷൂട്ടിങ്ങ് ഉണ്ടെന്നറിഞ്ഞ് പരീക്ഷ എഴുതാതെ ജൂനിയര്‍ ആര്‍ട്ടിസ്റ്റാകാന്‍ പോയ സംഭവമുണ്ട്. പത്തുവര്‍ഷത്തോളം ഞാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു. എന്റെ ഈ സിനിമാഭ്രാന്ത് കണ്ടിട്ട് സുഹൃത്ത് മനശാസ്ത്രജ്ഞന്റെ അടുത്ത് കൊണ്ടുപോയിട്ടുണ്ട്. പക്ഷെ അദ്ദേഹം പറഞ്ഞു, ചികില്‍സകൊണ്ട് ഭേദമാകുന്ന സ്റ്റേജൊക്കെ കഴിഞ്ഞു.

സിനിമയില്‍ ഒന്നും ആകാതിരുന്നപ്പോള്‍ പള്ളിയില്‍ അച്ചനാകുന്നതിനെക്കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ട്. പക്ഷെ ആയിരുന്നെങ്കില്‍ അത് കഠിനമായേനേ’ ജോജു പറഞ്ഞു. മമ്മൂട്ടി നായകനായെത്തിയ രാജാധിരാജയിലെ അയ്യപ്പന്‍ എന്ന വേഷമാണ് ജീവിതം മാറ്റി മറിച്ചതെന്ന് ജോജു പറയുന്നു. അതിനു ശേഷം പിന്നെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലെന്നാണ് ജോജു പറയുന്നത്. അഭിനയ ജീവിതത്തില്‍ പല തിരിച്ചടികളും നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ ചതിച്ചവരും വഞ്ചിച്ചവരും സ്വപ്‌നത്തില്‍ പോലും വിചാരിച്ചു കാണില്ല, ഞാന്‍ രക്ഷപെടുമെന്ന്. ജോജു പറഞ്ഞു.

Related posts