ചെന്നൈ: മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം സുപ്രധാന ഭരണപരിഷ്കാരങ്ങളുമായി സി. ജോസഫ് വിജയ്. തമിഴ്നാട്ടിലെ സ്കൂളുകൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണമായും നിർത്തലാക്കാനാണു നിർദേശം.
സംസ്ഥാനത്തെ മദ്യശാലകളുടെ പ്രവർത്തനം സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രത്യേക പരിശോധനയ്ക്കു പിന്നാലെയാണു നടപടി. നിലവിൽ 4,765 റീട്ടെയിൽ മദ്യശാലകളാണ് തമിഴ്നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്നത്. ഇതിൽ ജനവാസ കേന്ദ്രങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അരികിലുള്ള കടകൾ തിരിച്ചറിയാൻ ഉദ്യോഗസ്ഥർക്കു നേരത്തെ നിർദേശം നൽകിയിരുന്നു.
അടച്ചുപൂട്ടാൻ തീരുമാനിച്ച 717 മദ്യശാലകളിൽ 276 എണ്ണം ആരാധനാലയങ്ങൾക്കും 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 255 എണ്ണം ബസ് സ്റ്റാൻഡുകൾക്കും സമീപത്താണു പ്രവർത്തിക്കുന്നത്. ലഹരിമുക്ത തമിഴ്നാട് എന്ന ലക്ഷ്യത്തോടെ തമിഴക വെട്രി കഴകം (ടിവികെ) പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനത്തിന്റെ ഭാഗമായാണ് സർക്കാരിന്റെ സുപ്രധാന നീക്കം.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം സാമൂഹിക പ്രതിബദ്ധതയുള്ള തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്ന വിജയ്യുടെ നടപടിയെ സ്ത്രീകളും വിദ്യാർഥികളുമടക്കമുള്ള വലിയൊരു വിഭാഗം ജനങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്.
