നെന്മാറ: ജില്ലയിൽ മാതൃകാപരമായി നടപ്പിലാക്കിയിരുന്ന നെല്ലുസംഭരണ- വിലവിതരണരംഗത്തെ സഹകരണ ബദൽ ഗുരുതര പ്രതിസന്ധിയിലേക്കു നീങ്ങുന്നു.
സപ്ലൈകോയ്ക്കുമേൽ കെട്ടിക്കിടക്കുന്ന വൻകുടിശിക കാരണം പ്രാഥമിക സഹകരണസംഘങ്ങൾക്ക് പുതിയതായി വായ്പ അനുവദിക്കാൻ കേരള ബാങ്കിന് സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇതോടെ നെല്ലുസംഭരണത്തിനും കർഷകർക്ക് തുക നൽകുന്നതിനും ആശ്രയമായിരുന്ന സഹകരണശൃംഖല പൂർണമായും താളംതെറ്റി.
2022- 23 കാലയളവിൽ കർഷകർക്ക് നെല്ല് വില നൽകുന്നതിനായി കേരള ബാങ്ക് മുഖേന പ്രാഥമിക സഹകരണ സംഘങ്ങൾ വിതരണം ചെയ്ത വായ്പയിൽ മാത്രം ഏകദേശം 580 കോടി രൂപയാണ് സപ്ലൈകോ തിരിച്ചടയ്ക്കാനുള്ളത്.
ഇതിനുപുറമേ പലിശയായി 200 കോടിയോളം രൂപയും കുടിശികയായി കിടക്കുന്നതോടെ ആകെ ബാധ്യത 780 കോടി രൂപ കടന്നിരിക്കുകയാണ്.
റിസർവ് ബാങ്കിന്റെ നിലവിലെ ചട്ടങ്ങൾ പ്രകാരം ഇത്രയും വലിയ കുടിശിക തീർപ്പാക്കാതെയുള്ള സാഹചര്യത്തിൽ അതേ ആവശ്യത്തിനായി വീണ്ടും വായ്പ അനുവദിക്കുന്നതു ബാങ്കിന് വലിയ നിയമ-സാമ്പത്തിക തടസമാകുന്നുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഇതോടെ പുതിയ നെല്ലുസംഭരണ സീസണിൽ സഹകരണ സംഘങ്ങൾക്ക് ആവശ്യമായ പ്രവർത്തനമൂലധനം ലഭിക്കാതെ വന്നിരിക്കുകയാണ്.
പ്രതീക്ഷകൾ തകർന്നു
സപ്ലൈകോ വഴി തുക ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ നിരവധി പ്രാഥമിക സഹകരണ സംഘങ്ങൾ കൈവശമുള്ള നിക്ഷേപവും മറ്റ് സാമ്പത്തിക സ്രോതസുകളും വിനിയോഗിച്ച് കർഷകരിൽ നിന്ന് നെല്ല് സംഭരിച്ചിരുന്നു.
