ഭര്‍ത്തൃഗൃഹത്തില്‍ പാതിരാത്രി കത്തിക്കരിഞ്ഞ് മരിച്ച ജ്യോതിയുടെ മരണത്തില്‍ അടിമുടി ദുരൂഹത, സംസ്‌കാരത്തില്‍ പങ്കെടുക്കാതെ ഭര്‍ത്താവും വീട്ടുകാരും, ലാല്‍ജിയും ജ്യോതിയും വിവാഹം കഴിച്ചത് പ്രണയത്തിനൊടുവില്‍, ബന്ധുക്കള്‍ പറയുന്നതിങ്ങനെ

ഭര്‍ത്തൃഗൃഹത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ കാണപ്പെട്ട യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ആക്ഷന്‍ കൗണ്‍സിലുമായി നാട്ടുകാര്‍ രംഗത്ത്. വെളിയനാട് ഗ്രാമപഞ്ചായത്ത് അഞ്ചാംവാര്‍ഡ് കുന്നങ്കരി പുലിമുഖത്ത് അമ്പലംകുന്ന് വീട്ടില്‍ ലാല്‍ജിയുടെ ഭാര്യ ജ്യോതിയു (27) ടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം വീടിനു പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ജന്‍മനാടായ ചേന്നങ്കരി വേണാട്ടുകാട് നിവാസികളാണ് ആക്ഷന്‍ കൗണ്‍സിലിനു രൂപം നല്‍കുന്നത്. മരണം ആത്മഹത്യയല്ലെന്നാണ് ആക്ഷന്‍ കൗണ്‍സിലിനു നേതൃത്വം നല്‍കുന്ന നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നത്. സംഭവത്തിനുശേഷം യുവതിയുടെ പിതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ രാമങ്കരി പോലീസില്‍ പരാതി നല്‍കിയിരുന്നു.

ശരീരം കിടന്നിരുന്ന സ്ഥലം ദുരൂഹത വര്‍ധിപ്പിച്ചിരുന്നുവെന്നും ജ്യോതി ഒരിക്കലും ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നുമാണ് കുടുംബവീടായ വേണാട്ടുകാട്ടിലെ ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ഇക്കാരണത്താല്‍ തന്നെ ജ്യോതിയുടെ മരണം കൊലപാതകമാണെന്നാണ് വിശ്വസിക്കുന്നത് എന്നാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച നാട്ടുകാരും ബന്ധുക്കളും പറയുന്നത്. യുവതിയുടെ ശരീരത്തില്‍ പെട്രോളിന്റെ അംശമുണ്ടെന്നും മൃതദേഹത്തിനു സമീപം കന്നാസിന്റെ അടപ്പും ലൈറ്ററും ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണകാരണം വ്യക്തമാകുകയയുള്ളുവെന്നാണ് പോലീസ് പറയുന്നത്. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് യുവതിയുടെ മൃതദേഹം പിതാവിന്റെ ഇടവകയായ ചേന്നങ്കരി കൂലിപ്പുരയ്ക്കല്‍ ലൂര്‍ദ്മാതാ പള്ളിയിലാണ് സംസ്‌കരിച്ചത്. ജ്യോതിയുടെ മൃതദേഹം വേണാട്ടുകാട്ടിലെ കുടുംബവീട്ടിലെത്തിച്ചപ്പോള്‍ നിരവധിയാളുകള്‍ എത്തി.

തുടര്‍ന്ന് വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. ആക്ഷന്‍ കൗണ്‍സില്‍ രൂപീകരണവുമായി ബന്ധപ്പെട്ട വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിപുലമായ യോഗം ഞായറാഴ്ച കൂടുമെന്ന് ഗ്രാമപഞ്ചായത്തംഗം കെ.സി. മധുസൂദനന്‍ അറിയിച്ചു.

Related posts