ശശികല പറഞ്ഞത് തിരുപ്പതി ക്ഷേത്രത്തെക്കുറിച്ച്, കടകംപള്ളി കേട്ടത് തിരുവിതാകൂര്‍ ദേവസ്വമെന്ന്, കോടതിയെ സമീപിക്കുമെന്ന് പറഞ്ഞ കടകംപള്ളിയ്‌ക്കെതിരേ ശശികല നിയമനടപടിക്ക്, ദേവസ്വം ബോര്‍ഡിലെ ജോലിക്കാരുടെ വിഷയത്തില്‍ ട്വിസ്റ്റ് ഇങ്ങനെ

ദേവസ്വം ബോര്‍ഡില്‍ 60 ശതമാനവും ക്രിസ്ത്യാനികളാണെന്ന് ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി. ശശികല പ്രസംഗിച്ചെന്ന തരത്തില്‍ സിപിഎം സൈബര്‍ വിംഗ് ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ആ വീഡിയോ വിശ്വസിച്ച് മന്ത്രി കടകംപള്ളി ശശികലയ്‌ക്കെതിരേ ആഞ്ഞടിക്കുകയും ചെയ്തു. എന്നാല്‍ ഒറിജിനല്‍ വീഡിയോ പുറത്തുവിട്ട് ശശികലയും കൂട്ടരും തിരിച്ചടിച്ചതോടെ കടകംപള്ളി വെട്ടിലുമായി.

കടകംപള്ളിക്കെതിരേ മാനനഷ്ട കേസ് നല്കുമെന്ന് ശശികല പ്രഖ്യാപിച്ചുകഴിഞ്ഞു. ദേവസ്വംബോര്‍ഡില്‍ 60 ശതമാനം പേര്‍ ക്രിസ്ത്യാനികളാണെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും കടകംപള്ളി പറഞ്ഞ വീഡിയോയില്‍ താന്‍ പ്രസംഗിക്കുന്നത് തിരുപ്പതി ക്ഷേത്ര ദേവസ്വത്തെക്കുറിച്ചാണെന്നും ശശികല പറഞ്ഞു. ശശികല തന്റെ ഫേസ് ബുക്ക് പേജിലാണ് ഇതു വ്യക്തമാക്കിയത്.

അതേസമയം ശശികലയുടെ ആദ്യ വീഡിയോ സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ വിവാദമായ പ്രസ്താവനകള്‍. ദേവസ്വം ബോര്‍ഡില്‍ 60 ശതമാനം ജോലിക്കാരും ക്രിസ്ത്യാനികളാണെന്നാണ് ശശികല പ്രസംഗിച്ചതെന്നാണ് വീഡിയോയില്‍ വന്നത്. എന്നാല്‍ തിരുപ്പതി ക്ഷേത്രത്തെക്കുറിച്ചായിരുന്നു ഇവര്‍ പറഞ്ഞത്.

ശശികലയുടെ കള്ളത്തരം പൊളിച്ചടുക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നടത്തിയ പ്രസംഗവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സുരേന്ദ്രന്‍ ഈ വ്യാജപ്രചാരണത്തെക്കുറിച്ചു പറയുന്നതിങ്ങനെ- തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 60 ശതമാനം പേരും ക്രിസ്ത്യാനികളാണെന്ന്. അതു കേട്ടുകൊണ്ടു കുറെയെണ്ണം മുന്നിലിരിപ്പുണ്ട്. അവര്‍ ആരും തന്നെ ചോദിക്കുന്നു പോലുമില്ല. ഇങ്ങനെയൊക്കെ പറയാമോ പക്ഷേ എല്ലാറ്റിനും ഒരു പരിധിയില്ലേ.

വ്യാജപ്രചാരണമൊക്കെ നിങ്ങളുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണെങ്കിലും നടത്തുന്നതില്‍ ഒരു പരിധിയില്ലേ. അഹിന്ദുവായ ഒരു ജീവനക്കാരനെങ്കിലും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിലുണ്ടോ അങ്ങനെ നിയമനം നടത്താനാകുമോ അതിനുള്ള നിയമം പോലും ഇല്ല. ഇത്ര വൃത്തികെട്ട്, വിഷലിപ്തമായിട്ട്, അപമാനകരമായിട്ട്് നമ്മുടെ നാടിനു ചേരാത്തതായിട്ടുള്ള പ്രചാരണമാണ് നടത്തുന്നത്. ഇത്തരത്തില്‍ സത്യത്തിനു വിരുദ്ധമായ കാര്യങ്ങള്‍ എന്തിനു പ്രചരിപ്പിക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ ഒരൊറ്റ പൈസ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല.

ഈ സര്‍ക്കാര്‍ പോകട്ടെ, ഇതുവരെ ഏതെങ്കിലും സര്‍ക്കാര്‍ ഭണ്ഡാരത്തില്‍ വീഴുന്ന നയാപ്പൈസ എടുത്തിട്ടുണ്ടോ അതേസമയം, ഹിന്ദുവും കൃസ്ത്യാനിയും മുസല്‍മാനും അടക്കമുള്ള ആളുകള്‍ നല്‍കുന്നതായിട്ടുള്ള നികുതിപ്പണത്തില്‍നിന്നു ക്ഷേത്രങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുനര്‍നിര്‍മിതിക്കും ക്ഷേത്ര ആവശ്യങ്ങള്‍ക്കും വേണ്ടി കോടാനുകോടി രൂപയാണ് എടുക്കുന്നത്. ഹിന്ദുവിന്റെ മാത്രം പൈസയല്ല. എല്ലാ മതസ്ഥരും അടങ്ങുന്ന മലയാളികള്‍ നല്‍കുന്ന നികുതിപ്പണമാണ് ക്ഷേത്രാവശ്യങ്ങള്‍ക്ക് കൊടുത്തുകൊണ്ടിരിക്കുന്നത്. ഈ യാഥാര്‍ഥ്യം തിരിച്ചറിയണം.

വ്യാജപ്രചാരണത്തിലൂടെ ക്ഷേത്രജീവനക്കാരുടെ ചോറില്‍ മണ്ണുവാരിയിടുകയാണ് ഇക്കൂട്ടര്‍- മന്ത്രി കടകംപള്ളി തുറന്നടിച്ചു. കടകംപള്ളിയുടെ പ്രസംഗം വൈറലായതോടെ ശശികലയുടെ വ്യാജപ്രസ്താവനയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ശക്തമായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ യഥാര്‍ഥ വീഡിയോ പുറത്തുവന്നതോടെ ആകെമൊത്തം ട്വിസ്റ്റായിരിക്കുകയാണ്.

Related posts