കാനായിക്കെതിരേ നല്ല ഉഗ്രന്‍ പണി വരുന്നു; കുമാരനാശാന്റെ പ്രതിമ നിര്‍മിക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി; പതിറ്റാണ്ടു പിന്നിട്ടിട്ടും ഒരു നടപടിയുമുണ്ടായില്ല

തിരുവനന്തപുരം: ശില്‍പി കാനായികുഞ്ഞിരാമനെതിരേ നിയമനടപടിക്കു സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ ശിപാര്‍ശ.ലക്ഷങ്ങള്‍ കൈപ്പറ്റിയിട്ടും തലസ്ഥാനത്തെ തോന്നയ്ക്കലില്‍ മഹാകവി കുമാരനാശാന്റെ പ്രതിമ പൂര്‍ത്തീകരിക്കാഞ്ഞതാണ് കാര്യങ്ങള്‍ ഈ സ്ഥിതിയിലേക്കെത്തിച്ചത്. ഒരു പതിറ്റാണ്ടായിട്ടും പണി പൂര്‍ത്തിയാക്കാത്തതു വന്‍വീഴ്ചയാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.തോന്നയ്ക്കല്‍ കുമാരനാശാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കള്‍ച്ചറി(കെ.എന്‍.ഐ.സി)ലെ പ്രതിമനിര്‍മാണവുമായി ബന്ധപ്പെട്ടാണു റിപ്പോര്‍ട്ട്. സൗജന്യമായി പ്രതിമ നിര്‍മിക്കാമെന്നു സമ്മതിച്ചശേഷം ശില്‍പ്പി ലക്ഷങ്ങള്‍ പ്രതിഫലമായി വാങ്ങി. എന്നാല്‍, ഒരു പതിറ്റാണ്ടിലേറെയായിട്ടും പ്രതിമ പൂര്‍ത്തീകരിച്ചില്ലെന്ന് ഓഡിറ്റ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വി.എ. മോഹനന്‍പിള്ള തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശാന്റെ വെങ്കലപ്രതിമയുടെ നിര്‍മാണം 2004ലാണ് ആരംഭിച്ചതെങ്കില്‍ അദ്ദേഹത്തിന്റെ കാവ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ശില്‍പ്പങ്ങളുടെ 1999-ലാണ് ആരംഭിച്ചത്. എന്നാല്‍, ഏകദേശം 50 ലക്ഷം രൂപ ചെലവായിട്ടും ശില്‍പ്പങ്ങള്‍ പൂര്‍ത്തിയായില്ല. എത്രയും വേഗം പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കാനായിയുടെ പേരില്‍ നിയമനടപടി സ്വീകരിക്കണമെന്നു റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. കുമാരനാശാന്‍ നാഷണല്‍ ഇന്‍സ്റ്റ്യൂറ്റ് ഫോര്‍ കള്‍ച്ചര്‍ 1997-ലാണു മഹാകവിയുടെ പൂര്‍ണകായ വെങ്കലപ്രതിമ നിര്‍മിക്കാന്‍ തീരുമാനിച്ചത്. അതിനായി കെ.എസ്.ഇ.ബിയും െടെറ്റാനിയം പ്രോഡക്റ്റ്സും 2700 കിലോഗ്രാം ചെമ്പ് സൗജന്യമായി നല്‍കി. പ്രതിമ സൗജന്യമായി നിര്‍മിക്കാമെന്ന് ഏറ്റിരുന്ന കാനായി പിന്നീട് നാലുലക്ഷം രൂപ പ്രതിഫലം വാങ്ങി. നിര്‍മ്മാണത്തിനു കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ 2012-13ല്‍ 12 ലക്ഷം രൂപകൂടി വകയിരുത്തി. അതില്‍നിന്ന് ആറുലക്ഷം രൂപ കാനായിക്കു കൈമാറി. 2013 എപ്രില്‍ ആറുമുതല്‍ ഒരുവര്‍ഷത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കാമെന്ന രേഖാമൂലമുള്ള ഉറപ്പും പാഴായി. തല്‍സ്ഥിതി വിശദീകരിക്കാന്‍ കഴിഞ്ഞ ഓഗസ്റ്റ് 29-നു കാനായിക്കു കത്തയച്ചിരുന്നു. ഭാഗികമായി പൂര്‍ത്തിയായെന്നും ഉടന്‍ പൂര്‍ത്തിയാക്കാമെന്നുമായിരുന്നു മറുപടി. സ്മാരകവളപ്പില്‍ ആശാന്റെ കവിതകളെ ആസ്പദമാക്കിയുള്ള ശില്‍പ്പനിര്‍മാണത്തിന് ഇതിനകം 36.22 ലക്ഷം രൂപ ചെലവഴിച്ചു.

Related posts