കൊച്ചി: കാക്കനാടുള്ള ഫ്ളാറ്റില്‍ ലഹരിമരുന്നുമായി യുവതിയുള്‍പ്പെടെ അഞ്ചു പേര് പിടിയിലായ സംഭവത്തിൽ പ്രതികളിൽനിന്ന് കണ്ടെടുത്തത് 10 കോടി രൂപ വിലവരുന്ന മയക്കുമരുന്ന്.
കേസില്‍ കോഴിക്കോട് സ്വദേശികളായ ശ്രീമോന്, മുഹമ്മദ് ഫാബാസ്, ഷബ്ന, കാസര്‍ഗോഡ് സ്വദേശി അജു എന്ന അജ്മല്‍, എറണാകുളം സ്വദേശി മുഹമ്മദ് അഫ്സല് എന്നിവരാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. സംഭവത്തിൽ പങ്കില്ലെന്ന് കണ്ടെത്തി വിട്ടയച്ചവരും എക്സൈസിന്റെ നിരീക്ഷണത്തിലാണ്.
ഒരു യുവതി ഉള്‍പ്പെടെ രണ്ടു പേരാണ് നിരീക്ഷണത്തിലുള്ളത്. കൂടുതല്‍ പേര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് എക്സൈസ് അറിയിച്ചു.പ്രതികളുടെ പക്കല്‍ നിന്ന് 90 ഗ്രാം എംഡിഎംഎയാണ് ആദ്യം പിടിച്ചെടുത്തത്. ഇവരുടെ ഫ്ളാറ്റില്‍നിന്നും കാറില്‍ നിന്നുമാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
എന്നാല്‍ പിന്നീട് വൈകുന്നേരം നടത്തിയ പരിശോധനയില്‍ പ്രതികള്‍ ഫ്ളാറ്റിന് സമീപം ഒളിപ്പിച്ചു വച്ചിരുന്ന ഒരു കിലോയിലധികം മയക്കുമരുന്നു കൂടി എക്സൈസ് പിടിച്ചെടുത്തു. പ്രതികളെ ഇന്നലെ തന്നെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.
പരിശോധന തുടരും
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ റെയ്ഡുകള്‍ ഇന്നും വരും ദിവസങ്ങളിലുമായി നടക്കും. പ്രതികള്‍ മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ചിരുന്ന കാറും, ലഹരി കടത്തിന് മറയായി ഉപയോഗിച്ചിരുന്ന മൂന്ന് വിദേശ ഇനത്തില്‍പെട്ട നായ്ക്കളെയും പിടിച്ചെടുത്തിരുന്നു.
പ്രതികള്‍ ലഹരിമരുന്നിന്റെ മൊത്ത കച്ചവടക്കാരാണെന്ന് എക്സൈസ് അറിയിച്ചു. ഇവരുടെ കീഴില്‍ ചെറുകിട കച്ചവടക്കാരുടെ ഒരുലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ എംഡിഎംഎ വിതരണം ചെയ്തുവരികയായിരുന്നു.
ഫ്ളാറ്റുകൾ വാടകയ്ക്ക് എടുത്ത് കച്ചവടം
എറണാകുളത്ത് വിവിധ സ്ഥലങ്ങളില്‍ ഫ്ളാറ്റുകള്‍ വാടകക്ക് എടുത്താണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. ചെന്നൈയില്‍നിന്ന് ആഡംബര കാറില്‍ കുടുംബസമേതമെന്ന രീതിയിലാണ് സംഘം മയക്കുമരുന്നുമായി കേരളത്തിലേക്ക് കടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സ്ത്രീകളുടെയും വിദേശ ഇനത്തില്പെട്ടനായ്ക്കളുടെയും മറവില്‍ ചെക് പോസ്റ്റുകളിലും വാഹന പരിശോധനകളിലും ഉദ്യോഗസ്ഥരെ കബളിപ്പിക്കുന്നതാണ് രീതി.
ലഹരി കൂടിയഎംഡിഎംഎ തേടി പുതുതലമുറ
പുതുതലമുറക്ക് വേണ്ടത് എംഡിഎംഎ പോലുള്ള വീര്യം കൂടിയ ലഹരിമരുന്നുകളാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞു. കൂടുതലും എന്‍ജിനിയറിംഗ്, മെഡിക്കൽ വിദ്യാര്‍ഥികളാണ് ഇതിന്റെ ഉപഭോക്താക്കള്‍. കഞ്ചാവ്, മദ്യം എന്നിവയേക്കാള്‍ കൂടുതല്‍ ലഹരിയും കൂടുതല്‍ നേരം ഏകാഗ്രത ലഭിക്കുമെന്നതിന്റെയും പേരിലാണ് ഇവര്‍ ഇത് ഉപയോഗിക്കുന്നത്.
അതുകൊണ്ടുതന്നെ കൂടുതലും യുവാക്കളാണ് തങ്ങളില്‍ നിന്നും മയക്കുമരുന്ന് വാങ്ങുന്നതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായി എക്സൈസ് അധികൃതര്‍ അറിയിച്ചു.