കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിയു ഭരണം അകാലചരമത്തിലേക്ക്, കോണ്‍ഗ്രസുകാര്‍ തന്നെ വെറും ക്ലാര്‍ക്കായിട്ടാണ് കാണുന്നതെന്ന് മുഖ്യമന്ത്രി കുമാരസ്വാമി, ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ ഗാന്ധിക്ക് തലവേദനയായി കര്‍ണാടക

കര്‍ണാടകയില്‍ ജെഡിഎസിനെ കൂട്ടുപിടിച്ചാണെങ്കിലും ഭരണം നിലനിര്‍ത്തിയതിന്റെ ആശ്വാസത്തിലായിരുന്നു കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും. എന്നാല്‍ ഹണിമൂണ്‍ കാലം അവസാനിച്ചതോടെ ജെഡിഎസും കോണ്‍ഗ്രസും തമ്മിലുള്ള തമ്മിലടി മൂര്‍ധന്യത്തിലെത്തിയതായി മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സര്‍ക്കാര്‍ അധികകാലം പോകില്ലെന്ന സൂചനയാണ് കുമാരസ്വാമി നല്കുന്നത്.

ജെഡിഎസ് എംഎല്‍എമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ചു പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രിയെ പോലെയല്ല, ഒരു ക്ലര്‍ക്കിനെ പോലെയാണ് താന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു കുമാരസ്വാമിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് എല്ലായിടത്തും ഇടപെടുന്നു. മുഖ്യമന്ത്രിയെ പോലയല്ല, വെറും ഒരു ക്ലര്‍ക്കിനെ പോലെയാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അവരുടെ കീഴ്ജീവനക്കാരനായാണ് കാണുന്നത്.

വല്യേട്ടനെ പോലെ കോണ്‍ഗ്രസ് പെരുമാറുന്നു. എല്ലാ ഉത്തരവുകളിലും ഒപ്പുവയ്പ്പിക്കുന്നു എന്ന് കുമാരസ്വാമി പറഞ്ഞതായി ഒരു ജെഡിഎസ് എംഎല്‍എയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോര്‍പറേഷനുകളിലേക്കും ബോര്‍ഡുകളിലേക്കും ചെയര്‍മാനെ നിശ്ചയിച്ചതിലും മന്ത്രിസഭാ പുനഃസംഘടനയിലും കുമാരസ്വാമി അസ്വസ്ഥനാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പൊതുതെരഞ്ഞെടുപ്പ് കഴിയും വരെ സഖ്യത്തില്‍ വിള്ളല്‍ ഉണ്ടാകാതെ സൂക്ഷിക്കണമെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡയുടെ നിര്‍ദേശം. മൂത്ത മകനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച്.ഡി.രേവണ്ണയുടെ സാന്നിധ്യത്തിലായിരുന്നു ദേവഗൗഡ ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. കഴിഞ്ഞ ദിവസം ചില കോണ്‍ഗ്രസ് നേതാക്കളുമായി രേവണ്ണ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related posts