പെരുവണ്ണാമൂഴി: കൃഷിയിടങ്ങളിലിറങ്ങിയ കാട്ടാനകളെ കാട്ടിലേക്ക് തുരത്തിയെന്ന് വനംവകുപ്പ് അവകാശപ്പെടുന്നതിനിടെ അവ ജനവാസ കേന്ദ്രത്തിൽ വിലസുന്നു.
ചക്കിട്ടപാറ പഞ്ചായത്തിലെ വനാതിർത്തി മേഖലകളിലാണ് കാട്ടാനകൾ ഭീതി പരത്തുന്നത്. ഒന്നാം വാർഡിലെ കൂവപ്പൊയിലിൽ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. ഇവിടെ ആനകൾ വരുന്ന ഭാഗത്ത് വനപാലകർ സോളാർ വേലി സ്ഥാപിച്ച് വരവ് തടഞ്ഞു.
ആനകളെ രാത്രി വനത്തിനുള്ളിലേക്ക് തുരത്തിയതായും അവർ അവകാശപ്പെട്ടു. നേരം പുലർന്നപ്പോൾ സമീപ ഭാഗമായ പന്നിക്കോട്ടൂരിൽ രാത്രി ഇവ ഇറങ്ങിയെന്ന വിവരമെത്തി. പത്താം വാർഡിലെ മാത്തൂർ, അണ്ണക്കുട്ടൻ ചാൽ പ്രദേശത്തും ആനക്കൂട്ടമെത്തി നാശമുണ്ടാക്കി.
ക്രിയാത്മക പ്രതിരോധ നടപടികളെടുക്കാത്തതാണ് പ്രശ്നം രൂക്ഷമാകാൻ കാരണമെന്നാണ് കർഷകരുടെ പരാതി. ഇതിനിടെ ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ കാട്ടാനകൾ നാശം വരുത്തുന്ന കൃഷിയിടങ്ങൾ സന്ദർശിക്കുന്നുണ്ട്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
