ഈ അനിയത്തിക്കുട്ടിയുടെ ജനനം ചേട്ടന്റെ ജീവന്‍ രക്ഷിക്കാനായി ! രാജ്യത്തെ ആദ്യത്തെ ‘സേവ്യര്‍ സിബ്ലിംഗ്’ ആയ കാവ്യയുടെ ജനനത്തിന്റെ കഥ ഇങ്ങനെ…

‘സേവ്യര്‍ സിബ്ലിംഗ്’ എന്ന പ്രയോഗം പലരും കേള്‍ക്കുന്നത് തന്നെ ഒരു പക്ഷെ ആദ്യമായിട്ടായിരിക്കാം. ഇത്തരത്തില്‍ രാജ്യത്തെ ആദ്യത്തെ സേവ്യര്‍ സിബ്ലിംഗ് ആയിരിക്കുകയാണ് കാവ്യ എന്ന ഒരു വയസ്സുകാരി. അവളുടെ സഹോദരന് ബോണ്‍മാരോ നല്‍കികൊണ്ടാണ് കാവ്യ സേവ്യര്‍ സിബ്ലിംഗ് ആയത്.

ഒരു വര്‍ഷത്തിനു മുന്‍പാണ് കാവ്യ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ വഴി ജനിക്കുന്നത്. അഭിജിത്ത് സോളങ്കി എന്ന സഹോദരനെ ആണ് ഈ അനിയത്തികുട്ടി ഇപ്പോള്‍ രക്ഷിച്ചിരിക്കുന്നത്.

തലസ്സേമിയ എന്ന അസുഖം ബാധിച്ച കുട്ടി ആയിരുന്നു അഭിജിത്ത്. അതിനാല്‍ തന്നെ രക്തത്തിലെ ഹീമോഗ്ലോബിന്‍ അളവ് വളരെ കുറവായിരുന്നു. ഇതേത്തുടര്‍ന്ന് ഇടയ്ക്കിടെ രക്തം മാറ്റേണ്ട അവസ്ഥയും ഉണ്ടായിരുന്നു.

2013ല്‍ ജനിച്ച അഭിജിത്തിന് സാധാരണ കുട്ടികളുടെ വളര്‍ച്ച ഉണ്ടായിരുന്നില്ല. പിന്നീടാണ് തലസ്സേമിയ എന്ന അസുഖം ആണ് കുഞ്ഞിനെ ബാധിച്ചിരിക്കുന്നത് എന്ന കാര്യം വീട്ടുകാര്‍ മനസ്സിലാക്കുന്നത്.

ആദ്യം ഓരോ 25 ദിവസം കഴിയുമ്പോഴും രക്തം മാറ്റേണ്ട ആവശ്യം ഉണ്ടായിരുന്നു, പിന്നീട് അഭിജിത്ത് വളരുന്നതിനനുസരിച്ച് രണ്ട് രക്ത മാറ്റങ്ങള്‍ക്ക് ഇടയിലുള്ള ദിവസങ്ങളുടെ എണ്ണവും കുറഞ്ഞുവന്നു. ആറു വയസ്സിനിടെ 80 തവണയാണ് അഭിജിത്തിന്റെ രക്തം മാറ്റിയത്.

അഭിജിത്തിനെ രക്ഷിക്കാന്‍ ഒരേ ഒരു മാര്‍ഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത് ‘ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റേഷന്‍’ അഥവാ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ.

അഭിജിത്തിന് വേണ്ടി മജ്ജ നല്‍കുവാന്‍ കുടുംബത്തിലുള്ളവര്‍ തയ്യാറായിരുന്നു. എന്നാല്‍ ഇവരുടെ ഹ്യൂമന്‍ ലൂക്കോസൈറ്റ് ആന്റിജന്‍ (എച്ച്.എല്‍.എ) അഭിജിത്തിന്റെതുമായി ഒത്തുപോയില്ല.

തുടര്‍ന്നാണ് സേവ്യര്‍ സിബ്ലിങ് എന്ന ആശയത്തിലേക്ക് ഇവര്‍ എത്തുന്നത്. അഹമ്മദാബാദിലെ നോവ ഐവിഎഫ് ഫെര്‍ട്ടിലിട്ടി ക്ലിനിക് ആണ് ഈ ദൗത്യത്തിന് നേതൃത്വം വഹിച്ചത്. ആദ്യമായിട്ടായിരുന്നു ഇത്തരത്തില്‍ ഒരു ആശയം രാജ്യത്ത് നടപ്പിലാക്കുവാന്‍ പോകുന്നത്.

അഭിജിത്തിന്റെതുമായി ഒത്തുപോകുന്ന എച്ച്.എല്‍.എ ലഭിക്കുന്നതിനു വേണ്ടി 18 ഭ്രൂണങ്ങളില്‍ ആണ് ഇവര്‍ പരീക്ഷണം നടത്തിയത്. 18 ഭ്രൂണങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമായിരുന്നു കൃത്യമായി എച്ച്.എല്‍.എ. ഒത്തു പോയത്.

തുടര്‍ന്ന് അപ്ലാ സോളാങ്കിയുടെ ഗര്‍ഭപാത്രത്തില്‍ ഈ ഈ ഭ്രൂണം പിന്നീട് നിക്ഷേപിക്കുകയും കാവ്യ എന്ന പെണ്‍കുഞ്ഞ് ജനിക്കുകയുമായിരുന്നു.

കാവ്യ ജനിച്ചതിനു ശേഷം പിന്നീട് ഒരുപാട് നാളുകള്‍ ഇവര്‍ കാത്തിരുന്നു. കുഞ്ഞിന് കുറഞ്ഞത് പത്ത് കിലോ എങ്കിലും തൂക്കം വന്നതിനു ശേഷം മാത്രമേ ബോണ്‍മാരോ എടുക്കുവാന്‍ സാധിക്കുകയുള്ളൂ. കഴിഞ്ഞ മാര്‍ച്ച് 17ന് ആയിരുന്നു മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്.

അതിനു ശേഷം പിന്നീട് ഒരു തവണപോലും അഭിജിത്തിന് രക്തം മാറ്റേണ്ട ആവശ്യം വന്നില്ല. ഇപ്പോള്‍ ഈ അസുഖത്തില്‍ നിന്നും പൂര്‍ണമായി അഭിജിത്ത് മുക്തനായിരിക്കുകയാണ്. സോളങ്കിയും അപ്‌ലയും അഭിജിത്തും കാവ്യയും അടങ്ങുന്ന കുടുംബം ഇപ്പോള്‍ സന്തുഷ്ടരാണ്.

Related posts

Leave a Comment