വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടൺ ഡിസിയിലുള്ള പ്രശസ്തമായ ജോൺ എഫ്. കെന്നഡി സെന്റർ ഫോർ പെർഫോമിംഗ് ആർട്സിന്റെ പേരു മാറ്റാനോ കെട്ടിടത്തിനുമുകളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് കൂട്ടിച്ചേർക്കാനോ ഉള്ള നീക്കങ്ങൾ യുഎസ് ഫെഡറൽ കോടതി തടഞ്ഞു. യുഎസ് കോൺഗ്രസിന്റെ അനുമതിയില്ലാതെ സ്ഥാപനത്തിന്റെ പേര് മാറ്റാൻ ഭരണസമിതിക്ക് അധികാരമില്ലെന്ന് ജഡ്ജി ക്രിസ്റ്റോഫർ കൂപ്പർ വ്യക്തമാക്കി.
സ്ഥാപനത്തിന് ട്രംപിന്റെ പേര് കൂട്ടിച്ചേർക്കാനും പരിസരം ‘പ്രസിഡന്റ് ഡോണൾഡ് ജെ. ട്രംപ് പ്ലാസ’ എന്നു പുനർനാമകരണം ചെയ്യാനും ഭരണസമിതി തീരുമാനിച്ചിരുന്നു. എന്നാൽ ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ നൽകിയ ഹർജിയെത്തുടർന്നാണ് ഫെഡറൽ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
കോടതിവിധിക്കു പിന്നാലെ, പേര് മാറ്റാൻ അനുമതി ലഭിക്കുന്നതുവരെ സെന്റർ പൂർണമായും അടച്ചിടുമെന്ന് ബോർഡ് ചെയർമാൻകൂടിയായ ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. വിധി തിരിച്ചടിയായാൽ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സെന്റർ അടച്ചിടുന്നതും കോടതി വിലക്കിയിട്ടുണ്ട്.
