കൊച്ചി: സംസ്ഥാനത്ത് സമഗ്ര സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരള പോലീസിന്റെ സിഐഎം എസി(സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിംഗ് സിസ്റ്റം)ന്റെ നിരീക്ഷണത്തിലുള്ളത് 76 സ്ഥലങ്ങള്‍. ബാങ്കുകള്‍, ജ്വല്ലറികള്‍, തുണിക്കടകള്‍, താമസസ്ഥലങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് ഇതിൽപ്പെടുന്നത്. എറണാകുളം, തൃശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളിൽപ്പെടുന്ന സ്ഥലങ്ങളാണ് ഇതിലധികവും. 2019ലാണ് ദുബായ് പോലീസിന്റെ മാതൃകയില്‍ കേരള പോലീസ് കെല്‍ട്രോണുമായി ചേര്‍ന്ന് ഈ സുരക്ഷാ സംവിധാനം ആരംഭിച്ചത്.
സെക്യുരിറ്റി ഉദ്യോഗസ്ഥരെ പരമാവധി കുറച്ച് കുറ്റമറ്റ സുരക്ഷ ഇതിലൂടെ ഉറപ്പാക്കാനാകും.അത്യാധുനിക സാങ്കേതിക വിദ്യകളുടെ സംയോജനത്തിലൂടെ വസ്തുവകകളുടെ സുരക്ഷ വര്‍ധിപ്പിക്കുകയും, മോഷണം തടയുകയുമാണ് ലക്ഷ്യം. അത്യാധുനിക സെന്‍സറുകളും കാമറകളും ഉപയോഗിച്ച് ബാങ്കുകള്‍, ട്രഷറികള്‍, കറന്‍സി ചെസ്റ്റുകള്‍, എടിഎമ്മുകള്‍, ജ്വല്ലറികള്‍, സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങള്‍, താമസസ്ഥലങ്ങള്‍ തുടങ്ങിയ ഇടങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നു.
ഉപഭോക്തൃത പരിസരത്ത് സ്ഥാപിച്ചിട്ടുള്ള നുഴഞ്ഞു കയറ്റ സെന്‍സറുകള്‍, കാമറകള്‍, ഇന്റര്‍ഫേസിംഗ് യൂണിറ്റുകള്‍ എന്നിവ പോലീസ് ആസ്ഥാനത്തു സ്ഥിതി ചെയ്യുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സിഐഎം എസ് കണ്ട്രോള് റൂമുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇതിലൂടെയാണ് സബ്സ്ക്രൈബ് ചെയ്ത ഇടങ്ങള്‍ക്ക് തുടര്‍ച്ചയായ നിരീക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കുന്നത്.
ഏതെങ്കിലും തരത്തിലുള്ള മോഷണ ശ്രമങ്ങള്‍, അടിയന്തിര സാഹചര്യങ്ങള്‍, തീപിടിത്തം പോലുള്ള ഘട്ടങ്ങളില്‍ പോലീസ് ആസ്ഥാനത്തുള്ള സിഐഎംഎസ് കണ്ട്രോള് റൂമില്‍ അലാറം ലഭിക്കും. കണ്ട്രോള് റൂമിലെ പോലീസ് ഉദ്യോഗസ്ഥര്‍ സംഭവം പരിശോധിച്ച് ഏറ്റവും അടുത്തുള്ള ബന്ധപ്പെട്ട ജില്ല, പ്രാദേശിക പോലീസ്/ഫയര്‍ഫോഴ്സ്/ആംബുലന്‍സ് വിഭാഗത്തെ വിവരം അറിയിക്കും.
തിരുവനന്തപുരം പിഎച്ച്ക്യുവില്‍ സൈബര്‍ ഓപ്പറേഷന്‍സ് എസ്പിയുടെ മേല്‍നോട്ടത്തില്‍ രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാരും കെല്‍ട്രോണ്‍ ടെക് സ്റ്റാഫുമാണ് സംസ്ഥാന തല സിഐഎംഎസ് കണ്ട്രോള് റൂമിലുള്ളത്.ഈ സംവിധാനം ലഭ്യമാക്കാന്‍ ക്ലയിന്റുകള്‍ക്ക് നെറ്റ് കണക്റ്റിവിറ്റി വേണം. സിസിടിവികളുടെയും സെന്‍സറുകളുടെയും എണ്ണത്തെ ആശ്രയിച്ച് ഏകദേശം 80,000 രൂപ (ഒറ്റത്തവണ പേയ്മെന്റ്) അടച്ച് ഇന്സ്റ്റലേഷന് നടത്താം. പ്രതിമാസ വരി സംഖ്യ ഏകദേശം 800 രൂപയാകും.
- സീമ മോഹന്‍ലാല്‍