മണലുപോലെ എന്തോ ഒന്ന് പറന്നു വന്ന് കാറിന്റെ ചില്ലില്‍ പതിച്ചു ! അപ്പോള്‍ അസ്വഭാവികതയൊന്നും തോന്നിയില്ല; വേളാങ്കണ്ണി യാത്രയില്‍ പതിയിരിക്കുന്ന അപകടത്തെക്കുറിച്ചുള്ള യുവതിയുടെ കുറിപ്പ് വൈറലാകുന്നു…

വേളാങ്കണ്ണി യാത്രയ്ക്കിടെയുള്ള അപകടത്തിന്റെ വാര്‍ത്തകള്‍ പലതും നമ്മള്‍ കേട്ടിട്ടുണ്ട്. ഒട്ടുമിക്കതും സംഭവിച്ചിട്ടുള്ളത് രാത്രിയിലാണ്. ഇതുമായി ബന്ധപ്പെടുത്തി തമിഴ്‌നാട്ടിലൂടെ രാത്രിയാത്ര ചെയ്യുന്ന മലയാളികള്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുകളും സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. ആസൂത്രിതമായി നടത്തുന്ന ഇത്തരം അപകടങ്ങള്‍ പലപ്പോഴും സ്വഭാവിക അപകടങ്ങളായി വിലയിരുത്തപ്പെട്ട് ഒടുങ്ങുകയാണ് പതിവ്.

എന്നാല്‍ അത്തരം യാത്രകളില്‍ പതിയിരിക്കുന്ന കെണികളും സുഹൃത്തുമൊപ്പമുള്ള വേളാങ്കണ്ണി യാത്രയില്‍ അകടത്തില്‍ നിന്നും രക്ഷപെട്ട അനുഭവവും പങ്കുവെച്ചിരിക്കുകയാണ് ആനി ജോണ്‍സണ്‍ എന്ന യുവതി. തന്റെ സ്പീഡും, ഉടനെ വൈപ്പര്‍ ഉപയോഗിക്കാതിരുന്നതും, പിന്നെ വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹവും കൊണ്ടായിരിക്കും ആ അപകടത്തില്‍ നിന്ന് രക്ഷപെട്ടതെന്ന് ആനി പറയുന്നു. ഇതോടൊപ്പം വേളാങ്കണ്ണി യാത്രികര്‍ക്കുള്ള മുന്നറിയിപ്പും ആനി നല്‍കുന്നു.

ആനിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം…

”തമിഴ് നാട്ടില്‍ രാത്രി സഞ്ചാരികള്‍ സൂക്ഷിക്കുക, എന്റെ അനുഭവം പങ്കുവെക്കുന്നു – ഞാന്‍ ഇന്ത്യ മുഴുവനും രാത്രിയോ പകലോ എന്നു നോക്കാതെ സ്വയം വണ്ടിയോടിച്ചു പോയിട്ടുള്ള ആളാണ്.

കാശ്മീരിലോ നാഗാലാന്‍ഡിലോ അരുണാചല്‍ പ്രാദേശിലോ ഒരിക്കലും ഉണ്ടാകാത്ത ഒരു അനുഭവം ഈയടുത്ത വേളാങ്കണ്ണി യാത്രയില്‍ ഉണ്ടായി. സ്വയം കാറോടിച്ചു പോവുകയായിരുന്നു, ഏകദേശം രാത്രി പത്തര ക്കുശേഷം തഞ്ചാവൂരില്‍ ചായ കുടിക്കുവാന്‍ വണ്ടി നിര്‍ത്തി. ഇനി ബാക്കി ഏകദേശം ദൂരം 90 കി. മി. മാത്രം അതുകൊണ്ട് പാതിരക്കു മുന്‍പ് വേളാങ്കണ്ണിയില്‍ എത്തി ഏതെങ്കിലും ഹോട്ടലില്‍ കിടന്നുറങ്ങാം എന്നുവിചാരിച്ചു . ചായകുടിച്ചതിനു ശേഷം പിന്നീടുള്ള യാത്രയില്‍ ഞാന്‍ സാധാരണ സ്പീഡില്‍ എത്തുന്നതിനു മുന്‍പേ (വേറെ വണ്ടികളൊന്നും എന്നെ ഓവര്‍ ടേക്‌ചെയ്യാറില്ല), മുന്‍പില്‍ ഉണ്ടായിരുന്ന ഒരു ചെറിയ വാനില്‍നിന്നും മണലു പോലുള്ള എന്തോ കാറ്റില്‍ പറന്നെത്തി എന്റെ കാറിന്റെ ചില്ലില്‍ പതിച്ചു. അപ്പോള്‍ അസ്വാഭാവികത ഒന്നും തോന്നിയില്ല, ആ വാനിനെ ഞാന്‍ അനായാസം ഓവര്‍ ടേക് ചെയ്ത് ഓടിച്ചു പോയി.

കുറെ ദൂരം ചെന്നപ്പോള്‍ വണ്ടിയുടെ ചില്ലിലൂടെ മുന്‍പോട്ടു കാഴ്ച കുറഞ്ഞു വന്നു. ആദ്യം എ. സി. ഞാന്‍ മുന്‍പിലെ ചില്ലിലേക്കു തിരിച്ചു വെച്ചു. പക്ഷെ മിസ്റ്റിങ് കൂടിക്കൂടി വന്നു, മുന്‍പില്‍ നിന്നും ഒരു വണ്ടി വന്നപ്പോള്‍ ഒന്നും കാണാന്‍ മേലാത്ത അവസ്ഥ, അപ്പോള്‍ വൈപ്പര്‍ ഓപ്പറേറ്റ് ചെയ്തു. വെള്ളം വീണപ്പോള്‍ ചില്ലു തീര്‍ത്തും സുതാര്യമല്ലാതായി. ഞാന്‍ വണ്ടി സൈഡില്‍ നിര്‍ത്തി മുന്‍ സീറ്റില്‍ ഉറങ്ങി കൊണ്ടിരുന്ന സുഹൃത്തിനെ ഇറക്കി ഗ്ലാസ്സു തുടക്കുവാന്‍ വിട്ടു. തീര്‍ത്തും വിജനമായ സ്ഥലം ആയതു കൊണ്ട് വളരെ പെട്ടന്ന് ചില്ലു തുടച്ചു ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി. പക്ഷെ പെട്ടന്ന് വീണ്ടും ചില്ലില്‍ മഞ്ഞു വെള്ളം പിടിച്ചു മങ്ങി. അപ്പോള്‍ തോന്നി സംഗതി പന്തിയല്ല എന്ന്. ആ വാനില്‍ നിന്നും എന്തോ കെമിക്കല്‍ ഇട്ടതാണ് എന്നു മനസിലായി.

അങ്ങനെ ആണെങ്കില്‍ അവരുടെ ആള്‍ക്കാര്‍ വഴിയില്‍ എവിടെയോ കാത്തിരിപ്പുണ്ട്, അല്ലെങ്കില്‍ അവര്‍ ഉടനെ പുറകെ എത്തും. പക്ഷെ വീണ്ടും ചില്ലു തുടക്കാതിരിക്കുവാനും പറ്റില്ല, അങ്ങനെ വണ്ടി വീണ്ടും നിര്‍ത്തി ചില്ലു തുടച്ചു. ആരെങ്കിലും ആക്രമിക്കുവാന്‍ വന്നാല്‍ അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മറുപടി കൊടുക്കുവാന്‍ മനസുകൊണ്ട് ഒരുങ്ങിയിരുന്നു. എന്നാലും പിന്നീടുള്ള യാത്ര അതീവ ദുരിതമായിരുന്നു. ഒരു പത്തു പ്രാവശ്യമെങ്കിലും ചില്ലു തുടക്കേണ്ടി വന്നു. സഹയാത്രികന്‍ നീളമുള്ള കയ്‌കൊണ്ടു വണ്ടിയില്‍ ഇരുന്നു ഓടിച്ചു കൊണ്ട് തന്നെ ചില്ലു തുടക്കുവാന്‍ പഠിച്ചു. അവസാനം ഞങ്ങള്‍ വേളാങ്കണ്ണിയില്‍ എത്തിയത് വെളുപ്പിനെ മൂന്നു മണിക്ക്.

യാത്രയുടെ അവസാനം വിശദമായി നിര്‍ത്തി പരിശോധിച്ചപ്പോള്‍ വണ്ടിയുടെ മുകളിലും ബോണറ്റിലും എല്ലാം നെറയെ വെള്ളം പിടിച്ചിരിക്കുന്നു, ഒരു വെളുത്ത പൊടിപോലുള്ള അവശിഷ്ടവും കണ്ടു. എന്തു കെമിക്കല്‍ ആണെങ്കിലും സംഗതി വളരെ ഫലവത്താണ്. എന്റെ സ്പീഡും, ഉടനെ വൈപ്പര്‍ ഉപയോഗിക്കാതിരുന്നതും, പിന്നെ വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹവും കൊണ്ടായിരിക്കും ആ ഹൈവേ കൊള്ളക്കാരില്‍ നിന്നും രക്ഷപെട്ടത്. പോലീസില്‍ പരാതി കൊടുത്തില്ല.

ഈ വഴി രാത്രി കാര്‍ യാത്രക്കാര്‍ എല്ലാവരും സൂക്ഷിക്കുക, ഷെയര്‍ ചെയ്യുക”.

Related posts