വാഷിംഗ്ടൺ ഡിസി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്യുടെ വധത്തിനു പിന്നാലെ രാജ്യത്ത് അട്ടിമറിയിലൂടെ ഭരണമാറ്റം ഉണ്ടാകാൻ സാധ്യതയില്ലെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം. ഖമനയ്യുടെ മരണത്തോടെ ഇറാനിലെ നിലവിലെ ഭരണസംവിധാനം തകരുമെന്ന പ്രതീക്ഷ വേണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 1979 മുതൽ രാജ്യത്തു നിലനിൽക്കുന്ന തീവ്ര മതഭരണകൂടത്തെ അട്ടിമറിക്കാൻ നിലവിലെ പ്രതിപക്ഷത്തിനു സാധിക്കില്ലെന്നാണ് യുഎസ് വിലയിരുത്തുന്നത്.
ഇറാനെതിരെയുള്ള ആക്രമണത്തിനു മുൻപ് തന്നെ സിഐഎ വൈറ്റ് ഹൗസിന് സമർപ്പിച്ച രഹസ്യ രേഖകളിൽ ഇക്കാര്യം വ്യക്തമാക്കുന്നതായും റോയിട്ടേഴ്സ്. ഖമനയ് കൊല്ലപ്പെട്ടാൽ പകരക്കാരനായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ ഉയർന്ന ഉദ്യോഗസ്ഥരോ അല്ലെങ്കിൽ അത്രതന്നെ തീവ്ര നിലപാടുള്ള പുരോഹിതന്മാരോ ആയിരിക്കും അധികാരത്തിൽ വരികയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത് ഇറാനിലെ നിലവിലെ വിദേശനയങ്ങളിലും സൈനികനീക്കങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരില്ലെന്നും അതേസമയം, കൂടുതൽ കടുത്ത തീരുമാനങ്ങളിലേക്കു ഭരണകൂടം എത്തിച്ചേർന്നേക്കാമെന്നും യുഎസ് വിലയിരുത്തുന്നു.
വർഷങ്ങളായി ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ നേരിടുന്ന ഇറാൻ പ്രതിപക്ഷത്തിനു പെട്ടെന്നൊരു ഭരണമാറ്റം കൊണ്ടുവരാനുള്ള ശേഷിയില്ലെന്നാണ് അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇറാന്റെ തെരുവുകളിൽ ജനകീയപ്രക്ഷോഭങ്ങൾ ശക്തമാകുമെങ്കിലും, ഭരണകൂടത്തെ താഴെയിറക്കാൻ ശേഷിയുള്ളതാകില്ല. ഖമനയ്യുടെ വിടവ് നികത്താൻ അവർക്കു പകരക്കാരുണ്ടെന്നുമാണ് അമേരിക്കൻ രഹസ്യ ഏജൻസികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
