ഉത്തരകൊറിയ പഴയ ഉത്തരകൊറിയയോ കിം പഴയ കിമ്മോ അല്ല! സൈനിക പരേഡില്‍ ആണവ മിസൈല്‍ ലോഞ്ചറുകള്‍ പൂര്‍ണമായും ഒഴിവാക്കി ഫ്‌ളോട്ടുകളും പൂക്കളും

അടുത്ത കാലം വരെ ലോകം ഭയത്തോടെ നോക്കികണ്ടിരുന്ന വ്യക്തികളില്‍ ഒരാളായിരുന്നു ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍. കിമ്മിന്റെ ആണവ ശേഖരവും ചില ഏകാധിപത്യ ചിന്തകളും പ്രവര്‍ത്തികളുമായിരുന്നു ആളുകള്‍ അദ്ദേഹത്തെ ഭയപ്പെടാന്‍ കാരണം.

എന്നാല്‍ അടുത്ത കാലത്തായി കിമ്മില്‍ ചില മാറ്റങ്ങള്‍ പ്രകടമാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സിംഗപ്പൂരില്‍ വച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തന്നെ ആ മാറ്റത്തിന്റെ ലക്ഷണങ്ങള്‍ കണ്ടിരുന്നുവെങ്കിലും ഉത്തരകൊറിയയില്‍ നടന്ന സൈനിക പരേഡ് അക്കാര്യം കൂടുതല്‍ വ്യക്തമാക്കുന്നതായിരുന്നു.

രാജ്യത്തിന്റെ എഴുപതാം വാര്‍ഷിക ദിനാഘോഷത്തോട് അനുബന്ധിച്ച് നടന്ന പരേഡില്‍ നിന്ന് പതിവില്‍ നിന്ന് വ്യത്യസ്തമായി ആണവ മിസൈല്‍ ലോഞ്ചറുകള്‍ പൂര്‍ണമായും ഒഴിവാക്കി. ചടങ്ങില്‍ വിശിഷ്ടാഥിതിയായി ചൈനീസ് പ്രസിഡന്റിന്റെ ഉപദേശകനും പങ്കെടുത്തു.

ഉത്തരകൊറിയ പഴയ ഉത്തരകൊറിയ അല്ല എന്നാണ് ഇപ്പോള്‍ ലോകം പറയുന്നത്. ആണവായുധങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് ലോകത്തെ പ്രകോപിപ്പിക്കുന്നത് അവസാനിപ്പിച്ചിരിക്കുന്നു. അതിന് തെളിവാണ് പ്യോങ്യാങ്ങില്‍ അരങ്ങേറിയ ഈ സൈനിക പരേഡ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന പരേഡുകളില്‍ ആണവ മിസൈല്‍ ലോഞ്ചറുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങളെ പ്രകോപിതരാക്കി. ഇത്തവണ പക്ഷെ അതെല്ലാം ഒഴിവാക്കി.

സിംഗപ്പൂരില്‍ നടന്ന കിം ജോംഗ് ഉന്‍ ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ചയെ തുടര്‍ന്ന് ആണവായുധം പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് ഉത്തരകൊറിയ ഉറപ്പ് നല്‍കിയിരുന്നു. പരേഡിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് കിം സംസാരിച്ചു. രണ്ട് മണിക്കൂറായിരുന്നു പരേഡ്.

Related posts