കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ ഭയക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. രമ. കേരള ചരിത്രത്തിൽ ആദ്യമായാണ് മാധ്യമങ്ങളെ ഇത്രയേറെ ഭയക്കുന്ന മുഖ്യമന്ത്രിയുണ്ടാകുന്നതെന്നും രമ ’രാഷ്ട്ര ദീപിക’യോട് പറഞ്ഞു. മാധ്യമങ്ങളെ മാത്രമല്ല ജനങ്ങളെയും ജനകീയ പ്രതിരോധങ്ങളെയും ഭയക്കുന്ന മുഖ്യമന്ത്രിയാണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നത്. ധാർഷ്ട്യം മാത്രം കൈമുതലായുള്ള മുഖ്യമന്ത്രിയെ സഹിക്കേണ്ട ഗതികേട് കേരളത്തിനില്ലെന്നും രമ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ ഒരിക്കലും ഒരു കമ്യൂണിസ്റ്റല്ല. ധിക്കാരിയും സ്വേഛാധിപതിയുമായ ഒരാൾക്ക് ഒരിക്കലും ഒരു നല്ല കമ്മ്യൂണിസ്റ്റ് ആവാൻ കഴിയില്ല. ഒരു കമ്മ്യൂണിസ്റ്റിന്റെ സംസാരവും പെരുമാറ്റവും വിനയത്തോടെയാവണം. കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ സമൂഹത്തിന് മാതൃകയാകണമെന്നാണ് കമ്മ്യൂണിസ്റ്റ് ചിന്തകർ പറയുന്നത്. എന്നാൽ പിണറായി വിജയനും സിപിഎം നേതാക്കൾക്കും ഒരിക്കലും വിനയത്തോടെ
പെരുമാറാൻ സാധിക്കില്ല. സിപിഎമ്മിലെ എല്ലാ നേതാക്കളും ധിക്കാരപരമായ പെരുമാറ്റമാണ് കാഴ്ചവയ്ക്കാറുള്ളത്.
തങ്ങൾ മാത്രമാണ് ശരിയെന്ന നിലപാടിലാണ് സിപിഎം ഇന്ന് മുന്നോട്ടുപോകുന്നത്. സംസ്ഥാന നേതാക്കൾ താഴേക്കിടയിലെ നേതാക്കളെയും ഇതാണ് പഠിപ്പിക്കുന്നതെന്നും രമ കുറ്റപ്പെടുത്തി. തങ്ങൾക്ക് താത്പര്യമില്ലാത്ത കാര്യങ്ങൾ ആരും മിണ്ടാൻ പാടില്ലെന്ന നയമാണ് ഇവർ നടപ്പാക്കുന്നത്.
അഥവാ എതിർശബ്ദങ്ങൾ ഉയർന്നാൽ അതിനെ ഇല്ലായ്മ ചെയ്യാൻ ഏതറ്റംവരെയും പോകണമെന്നും ഇവർ പഠിപ്പിക്കുകയാണ്. നേതാക്കൾ ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്ന് പാലക്കാട് സമ്മേളനം ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതൊന്നും സിപിഎമ്മിൽ നടപ്പാകുന്നില്ലെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസത്തെ സംഭവമെന്നും രമ പറഞ്ഞു. പാർട്ടിക്കുള്ളിൽ തന്നെ എത്ര എതിർപ്പുകളുണ്ടായാലും നേതാക്കളുടെ ഭാഷയ്ക്ക് മാറ്റം വരില്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. ഏകാധിപത്യം സിപിഎമ്മിന്റെ പൊതുസ്വഭാവമായി മാറിയിട്ടുണ്ട്.
നേതാക്കളുടെ ശരീരഭാഷപോലും ഇതാണ് വ്യക്തമാക്കുന്നത്. ഭീഷണിയിലൂടെ കാര്യങ്ങൾ നേടിയെടുക്കാനാണ് ഇന്ന് സിപിഎം ശ്രമിക്കുന്നത്. ഭീഷണി മുഴക്കേണ്ടത് ആവശ്യമായതിനാൽ തന്നെ പല കേസുകളിലെയും അക്രമികളെ സംരക്ഷിക്കേണ്ട ബാധ്യതയും സിപിഎമ്മിനുണ്ട്. എംഎൽഎമാർ പോലും നേരിട്ടെത്തി അക്രമികളെ സംരക്ഷിക്കുന്ന നിലയിലേക്ക് സിപിഎം അധപതിച്ചതിന്റെ കാരണവും ഇതാണ്. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ പ്രവർത്തന രീതിയിൽ മാറ്റം വന്നില്ലെങ്കിൽ സിപിഎം എന്ന പ്രസ്ഥാനം അടുത്തുതന്നെ ഇല്ലാതാകുമെന്നും രമ പറഞ്ഞു.