രാജാക്കാട്: മതികെട്ടാൻ ചോലയിൽനിന്നു 100 വർഷമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കുടിവെള്ളം തടസപ്പെടുത്തി ശാന്തന്പാറ പഞ്ചായത്ത് പ്രസിഡന്റ് തന്റെ തോട്ടം നനയ്ക്കുന്നുവെന്ന പരാതിയുമായി ഹാരിസൺസ് മലയാളം പ്ലാന്റേഷൻ തൊഴിലാളികളും കോൺഗ്രസ് മണ്ഡലം ഭാരവാഹികളും രംഗത്ത്. ശാന്തമ്പാറ പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളായ തോണ്ടിമല, പന്നിയാർ കോരമ്പാറ വാർഡുകളിൽ താമസിക്കുന്ന തൊഴിലാളികൾ അടക്കമുള്ളവരുടെ കുടിവെള്ളം മുടക്കിയാണ് ഏലത്തോട്ടത്തിലേക്ക് വെള്ളം തിരിച്ചുവിട്ട് തോട്ടം നനയ്ക്കുന്നതായാണ് പരാതി.
കുടിവെള്ള സ്രോതസിൽനിന്നു പൈപ്പ് വഴിയാണ് എച്ച്എംഎൽ തൊഴിലാളീ ലയങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത്. എന്നാൽ ആറു വർഷം മുൻപ് വാങ്ങിയ തോട്ടത്തിലേക്കാണ് കുടിവെള്ളം തിരിച്ചുവിട്ട് പൈപ്പിൽ വിള്ളലുണ്ടാക്കി തോട്ടം നനയ്ക്കാനായി ഉപയോഗിക്കുന്നത്. തൊഴിലാളികൾക്ക് കുടിവെള്ളം നൽകാൻ ബാധ്യതയുള്ള കമ്പനി ഉദ്യോഗസ്ഥർ ഇതു സംബന്ധിച്ച് പഞ്ചായത്തിൽ പരാതി നൽകിയിട്ടും പരിഹാരമുണ്ടാകാത്തതിനെത്തുടർന്ന് ദേവികുളം ആർഡിഒയ്ക്ക് പരാതി നൽകി തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
സ്വാഭാവിക നീരൊഴുക്കിൽനിന്ന് കുടിവെള്ളം ലഭിക്കാൻ സൗകര്യമുള്ളപ്പോൾ കുടിവെള്ളക്ഷാമം രൂക്ഷമായ എസ്റ്റേറ്റ് ലയങ്ങളിൽ പണം നൽകി പുറത്തുനിന്നു ടാങ്കറുകളിൽ വെള്ളമെത്തിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് നിർദേശിച്ചതായും ആരോപണമുയർന്നിട്ടുണ്ട്. തൊഴിലാളികളുടെ കുടിവെള്ളം മുട്ടിച്ച് തോട്ടം നനയ്ക്കുന്നതിനെതിരേ ബന്ധപ്പെട്ടവർ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു വട്ടമറ്റം, വൈസ് പ്രസിഡന്റ് സുരേഷ് ആശാരിപറമ്പിൽ, ജില്ലാ കമ്മിറ്റിയംഗം എസ്. വനരാജ്, വാർഡംഗം എ. വേൽമുരുകൻ എന്നിവർ അറിയിച്ചു.
അതേസമയം ആരോപണം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ദിലീപ് പറഞ്ഞു. അവരുടെ പട്ടയ ഭൂമിയിലുള്ള നീരുറവയിൽനിന്നാണ് കൃഷി ആവശ്യത്തിന് വെള്ളമെടുക്കുന്നത്. എച്ച്എൻഎൽ കമ്പനിയുടെ കുടിവെള്ള സ്രോതസിൽ വെള്ളമില്ലാത്തതിനാൽ തങ്ങളുടെ പുരയിടത്തിൽനിന്നുമാണ് അവർ വെള്ളം കൊണ്ടുപോയിരുന്നത്. കാലങ്ങളായി പൈപ്പ് മെയിന്റനൻസ് കമ്പനി നടത്താറില്ലായിരുന്നു.
കഴിഞ്ഞവർഷം കുടിവെള്ളം ലഭിക്കാത്തത് സംബന്ധിച്ച് കമ്പനി അധികൃതർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ രാവിലെ ഏഴു മുതൽ രണ്ടുവരെ തങ്ങൾക്കും തുടർന്നു കമ്പനിയുടെ ആവശ്യത്തിനും വെള്ളമെടുക്കാനാണ് തീരുമാനമെന്നും മറിച്ചുള്ള ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും പഞ്ചായത്ത് പ്രസിഡന്റ്പറഞ്ഞു.
