ഈ സ്ത്രീയുടെ കണ്ണില്‍പ്പെടാതെ പോയാല്‍ ഭാഗ്യം എന്ന് കരുതാം! ബലാത്സംഗം ചെയ്തു എന്ന പരാതിയില്‍ മൂന്ന് കൊല്ലത്തിനിടയില്‍ കുടുക്കിയത് 15 പേരെ; ജെമ്മ ബീല എന്ന യുവതിയുടെ ഹോബി പുരുഷന്മാര്‍ക്ക് കുരുക്ക്

77796_1499396689ജെമ്മ ബീലെ എന്ന 25 വയസുള്ള യുവതിയുടെ ഒരു ഹോബിയാണ് ഇപ്പോള്‍ പുരുഷന്മാരുടെ പേടിസ്വപ്‌നമായിരിക്കുന്നത്. ഈ മിഡില്‍സെക്‌സ് സ്വദേശിയായ യുവതിയുടെ കണ്ണില്‍ പെടാതെ ഓടി രക്ഷപ്പെടുന്നതാണ് എന്തുകൊണ്ടും നല്ലതെന്നാണ് ഇവരുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കാരണം മുന്നില്‍ വന്ന് പെടുന്ന പുരുഷന്മാരെല്ലാം തന്നെ ബലാത്സംഗം ചെയ്തുവെന്ന് വ്യാജപരാതി നല്‍കി അവരെ ചൂഷണം ചെയ്യുകയാണ് ഈ യുവതിയുടെ ഹോബി. ഇത്തരത്തില്‍ ഇവര്‍ മൂന്ന് കൊല്ലത്തിനിടെ കുടുക്കിയിരിക്കുന്നത് 15 പേരെയാണ്. അതിനാല്‍ ഇവരുടെ കണ്ണില്‍ പെടാതെ നടക്കാനാണ് പുരുഷന്മാര്‍ ശ്രമിക്കുന്നത്. എന്നാല്‍ തികഞ്ഞ ലെസ്ബിയനായ ഈ യുവതി നാളിതുവരെയായി ഒരൊറ്റ പുരുഷനുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടില്ലെന്നും ഇതുവരെ പറഞ്ഞതെല്ലാം കളവായിരുന്നുവെന്നും വെളിപ്പെട്ടതിനെ തുടര്‍ന്ന് സൗത്ത് വാര്‍ക്ക് ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ ജെമ്മയെ തടവ് ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. മഹദ് കാസിം എന്നയാള്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ജെമ്മ പരാതിപ്പെട്ടതിനെ തുടര്‍ന്ന് അയാളെ  രണ്ട് വര്‍ഷത്തേക്ക് കോടതി തടവിന് ശിക്ഷിച്ചിരുന്നു.

തനിക്ക് ലിഫ്റ്റ് തന്ന കാസിം തന്നെ വീട്ടില്‍ കൊണ്ടു പോയി ബലാത്സംഗം ചെയ്തുവെന്നായിരുന്നു ജെമ്മ പരാതിപ്പെട്ടിരുന്നത്. എന്നാല്‍ ആ കേസില്‍ ജെമ്മ, കാസിമിനെ മനഃപൂര്‍വം കുടുക്കുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമായിരുന്നു. ഇതിനെ തുടര്‍ന്ന് കാസിമിന് ജയില്‍ ശിക്ഷ ലഭിച്ചതിന് പുറമെ ജെമ്മയ്ക്ക് 11,000 പൗണ്ട് നഷ്ടപരിഹാരം ലഭിക്കുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ മറ്റ് 14 പേരെ കൂടി ജെമ്മ വ്യാജ ബലാത്സംഗ കേസില്‍ കുടുക്കി നഷ്ടപരിഹാരം തട്ടിയെടുത്തിരുന്നു. താന്‍ പീഡനത്തിന് വിധേയയായെന്ന് അധികൃതരെ ബോധ്യപ്പെടുത്തുന്നതിനായി യുവതി സ്വയം ശരീരത്തില്‍ മുറിവേല്‍പ്പിക്കുന്നത് പതിവായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. ഇക്കൂട്ടത്തില്‍ പെട്ട ഒരാള്‍ക്ക് തന്റെ ജീവിതം താറുമാറായതിനെ തുടര്‍ന്ന് രാജ്യം തന്നെ വിട്ട് പോകേണ്ട ഗതികേടുണ്ടായിരുന്നു. ആറ് പുരുഷന്മാരും അഞ്ച് സ്ത്രീകളും അടങ്ങിയ സൗത്ത് വാര്‍ക്ക് ക്രൗണ്‍ കോടതിയിലെ ജൂറിക്ക് മുന്നില്‍ അഞ്ചാഴ്ചത്തെ വിചാരണയ്ക്ക് ജെമ്മയെ വിധേയയാക്കുകയും അവരുടെ കള്ളത്തരങ്ങള്‍ വെളിച്ചത്തുകൊണ്ടു വരികയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ജെമ്മയുമായി ബന്ധപ്പെട്ട സൈക്യാട്രിക് റിപ്പോര്‍ട്ടുകള്‍ ജഡ്ജ് നിക്കോളാസ് ലോറെയ്‌നെ സ്മിത്ത് പരിശോധിച്ചിരുന്നു. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ച് പറ്റാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത പ്രകൃതമാണ് ജെമ്മയുടേതെന്നും വിചാരണക്കിടെ തെളിഞ്ഞിരുന്നു. 2010 നവംബര്‍ 26നായിരുന്നു ജെമ്മ തന്റെ ആദ്യ വ്യാജ പീഡന പരാതി ഉയര്‍ത്തിയത്. ആദ്യത്തെ ഇരയായിരുന്നു കാസിം. തുടര്‍ന്ന് 2012 ജൂലൈയില്‍ ഒരു പബില്‍ വച്ച് അപരിചിതനായ നോം ഷാഹ്‌സാദ് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു ജെമ്മ പരാതിപ്പെട്ടിരുന്നത്. ഇത് സത്യമെന്ന് തെളിയിക്കാനായി ജെമ്മ സ്വയം പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2013ല്‍ മറ്റ് ആറുപേര്‍ക്കെതിരെയും ഇത്തരത്തില്‍ ജെമ്മ വ്യാജ ബലാത്സംഗപരാതികള്‍ ഉയര്‍ത്തിയിരുന്നു. 2013 സെപ്റ്റംബര്‍ രണ്ടിനും നവംബര്‍ 17നും താന്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്ന് ഇവര്‍ പരാതിപ്പെട്ടിരുന്നു. നവംബര്‍ 17ന് എട്ട് പേരടങ്ങിയ സംഘത്തിലെ നാല് പേരാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു ജെമ്മ സാക്ഷ്യപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് ഇവര്‍ നടത്തിയ പരാതികള്‍ വ്യാജമാണെന്ന സംശയം ശക്തമായതിനെ തുടര്‍ന്ന് 2014 ജൂണിലായിരുന്നു യുവതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കേസ് ചാര്‍ജ് ചെയ്തു.

Related posts