കൂലിപ്പണിക്കാരന്‍ എങ്ങനെ കോടികള്‍ കൈകാര്യം ചെയ്യുന്ന ആളായി മാറി ? നാട്ടുകാരില്‍ നിന്ന് സമാഹരിച്ച പണം എവിടെ ? രാജ്കുമാറിനെ മുന്നില്‍ നിര്‍ത്തി കളിച്ചത് പീരുമേട്ടിലെ ഉന്നതനോ ?

തൊടുപുഴ: കുറഞ്ഞ വിദ്യാഭ്യാസവും ഒരു സ്മാര്‍ട്ട് ഫോണ്‍ പോലും നന്നായി ഉപയോഗിക്കാന്‍ അറിയാത്ത വ്യക്തിയുമായ രാജ്കുമാര്‍ എങ്ങനെ കോടികളുടെ തട്ടിപ്പ് നടത്തി. ഈ ചോദ്യത്തിനു മുമ്പില്‍ വിസ്മയിച്ചു നില്‍ക്കുകയാണ് അന്വേഷണ സംഘവും ഭാര്യയും. നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിലെ ഇരയായ രാജ്കുമാറിന് വെറും ഒമ്പതാംക്ലാസ് മാത്രമാണ് വിദ്യാഭ്യാസം. രണ്ടരമാസം മുമ്പുവരെ കൂലിപ്പണി ചെയ്തായിരുന്നു രാജ്കുമാര്‍ ഉപജീവനം കഴിച്ചിരുന്നത്. ആ വ്യക്തി എങ്ങനെ ഒരു സുപ്രഭാതത്തില്‍ കോടികളുടെ ഇടപാട് നടത്തിയതും വീട്ടുകാര്‍ക്കെന്ന പോലെ നാട്ടുകാര്‍ക്കും വിസ്മയമായി മാറിയിരിക്കുകയാണ്.

തോട്ടം തൊഴിലാളികളായ പരേതനായ കുമരേശന്‍ കസ്തൂരി ദമ്പതികളുടെ മകനായ രാജ്കുമാറും ഭാര്യ എം. വിജയയും കോലാഹലമേട് എസ്റ്റേറ്റ് ലയത്തില്‍ 10 വര്‍ഷം മുന്‍പാണു താമസം തുടങ്ങിയത്. സാമ്പത്തീക തട്ടിപ്പ് ആരോപിക്കപ്പെട്ട രാജകുമാര്‍ രണ്ടര മാസം മുന്‍പു വരെ കൂലിപ്പണി ചെയ്തിരുന്നയാളാണ്. കണ്ണടച്ചു തുറക്കുന്ന വേഗതയില്‍ എങ്ങിനെയാണ് രാജ്കുമാര്‍ ഈ നിലയിലേക്ക് വളര്‍ന്നതെന്നാണ് പലരുടേയും സംശയം. പീരുമേട് കേന്ദ്രീകരിച്ചുള്ള ഉന്നതനാണ് രാജ്കുമാറിനെ മറയാക്കി ഹരിത ഫിനാന്‍സ് തട്ടിപ്പിനു കളമൊരുക്കിയതെന്ന നിഗമനത്തിലാണു റിമാന്‍ഡ് മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം.

സ്മാര്‍ട്ട് ഫോണ്‍ പോലും ഉപയോഗിക്കാന്‍ അറിയാത്തയാള്‍ ഹരിത പോലൊരു ഫിനാന്‍സ് സ്ഥാപനം തുടങ്ങി കോടികളുടെ തട്ടിപ്പുനടത്തുമെന്നു രാജ്കുമാറിന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ പോലും കരുതുന്നില്ല .കൈമറിഞ്ഞുപോയ പണം എവിടെയെന്ന ചോദ്യമാകും ദിവസങ്ങളോളം കസ്റ്റഡിയില്‍ വച്ചുള്ള ഓരോ ഇടിയിലും പോലീസ് ചോദിച്ചിട്ടുണ്ടാകുക. എന്നാല്‍ ഒറ്റിക്കൊടുക്കാന്‍ കൂട്ടാക്കാതിരുന്നതാകാം രാജ്കുമാറിന്റെ മരണത്തിന് കാരണമായത് എന്നാണ് ഊഹങ്ങള്‍. തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവരുടെയും ഹരിതയിലെ ജീവനക്കാരുടെയും മൊഴികളാണ് ഈ ഉന്നതനിലേക്കു വിരല്‍ ചൂണ്ടുന്നത്. ”സാര്‍, രക്ഷിക്കണം” എന്ന് അറസ്റ്റ് ചെയ്യപ്പെട്ടതിന്റെ തലേന്നു രാജ്കുമാര്‍ ഫോണിലൂടെ കേണപേക്ഷിച്ചതും ഇയാളോടാണെന്നാണു സൂചന.

രാജ്കുമാര്‍ നിരപരാധിയാണെന്നും പിന്നില്‍ മറ്റാരോ ഉണ്ടെന്നും ജീവനക്കാരും രാജ്കുമാറിനൊപ്പം അറസ്റ്റിലായ ശാലിനി, മഞ്ജു എന്നിവരും സൂചന നല്‍കിയിട്ടുണ്ട്. എല്ലാ െവെകുന്നേരങ്ങളിലും പണം കുമളിയിലേക്കു കൊടുത്തയയ്ക്കുമായിരുന്നു എന്നതിനപ്പുറം, ആരാണു പണം സ്വീകരിച്ചിരുന്നതെന്ന് ജീവനക്കാര്‍ക്ക് അറിയില്ല. ഒരുപക്ഷേ, രാജ്കുമാറിനു മാത്രം അറിയാവുന്ന ഇക്കാര്യം തട്ടിപ്പിനിരയായവര്‍ ഭീഷണിപ്പെടുത്തിയും മര്‍ദിച്ചും ചോദിച്ചിട്ടും രാജ്കുമാര്‍ വെളിപ്പെടുത്തിയിരുന്നില്ല. ഈ ഉന്നതന്‍ രക്ഷയ്ക്കെത്തുമെന്നു മരണമെത്തുവോളം വിശ്വസിച്ചിരുന്നിരിക്കാം.

പണമില്ലാത്തതിനാല്‍ ഒമ്പതാം ക്ളാസ്സില്‍ പഠനം നിര്‍ത്തേണ്ടി വന്നയാളാണ് രാജ്കുമാര്‍. പിന്നീട് ഫാക്ടററിയില്‍ പണിക്കു കയറി. അവിടെ ജോലി പോയപ്പോഴാണ് കൂലിപ്പണി ചെയ്ത് ജീവിതം പുലര്‍ത്തിയത്്. ബോണാമി എസ്റ്റേറ്റിലെ ഫാക്ടറി അടച്ചുപൂട്ടിയതോടെയാണ് രാജ്കുമാര്‍ കൂലിപ്പണിക്ക് പോകാന്‍ തുടങ്ങിയത്. ജില്ലയ്ക്കകത്തും പുറത്തും കൂലിപ്പണിക്കു പോയി. 2005 ല്‍ ജോലി ചെയ്യുന്നതിനിടെ മറ്റൊരാള്‍ ഉപയോഗിച്ച മണ്‍വെട്ടി കാലില്‍ തട്ടി കാല്‍ ഞരമ്പു മുറിഞ്ഞു. ഇതിന് പിന്നാലെ സ്വന്തമായി ഓട്ടോ വാങ്ങിയെങ്കിലും പുറത്ത് കൂലിക്ക് ഓട്ടത്തിന് നല്‍കി. 2009 ല്‍ ഓട്ടോ അപകടത്തില്‍ ഇടതുകാലിനു ഗുരുതര പരുക്കേറ്റു സ്റ്റീല്‍ കമ്പിയിടേണ്ടി വന്നു. തുടര്‍ന്ന് ഓട്ടോ വില്‍ക്കേണ്ടി വന്നതോടെ കുടുംബം പട്ടിണിയിലായി. കുടുംബം പുലര്‍ത്താന്‍ വീണ്ടും കൂലിപ്പണിക്ക് പോയി. പിന്നാടാണ് ഫൈനാന്‍സ് ബിസിനസിലേക്ക് തിരിഞ്ഞത്.

മാര്‍ച്ചില്‍ നെടുങ്കണ്ടം തൂക്കുപാലം കേന്ദ്രീകരിച്ച് ഹരിത ഫിനാന്‍സിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് രണ്ടു മാസം മുമ്പ് വരെ പോലും രാജ്കുമാര്‍ കൂലിപ്പണി എടുത്തിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇതിനിടയില്‍ വായ്പത്തട്ടിപ്പു കേസിലെ പ്രതിയായ ശാലിനിയുമൊത്ത് താമസം തുടങ്ങിയതിനാല്‍ ഭാര്യ വിജയ അകന്നു. പിന്നീട് രാജ്കുമാറും ശാലിനിയും തൂക്കുപാലത്തിനു സമീപത്ത് ഒരു വീട് വാടകയ്ക്ക് എടുത്ത് താമസം തുടങ്ങി. ഏപ്രില്‍ 17 ന് രാവിലെയാണു കുമാര്‍ കോലാഹലമേട്ടിലെ വീട്ടില്‍ നിന്നു പുറപ്പെട്ടത്. തട്ടിപ്പു കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് കുമാറിനെ പൊലീസ് എസ്റ്റേറ്റ് ലയത്തില്‍ തെളിവെടുപ്പിനായി കഴിഞ്ഞ മാസം 12 ന് കൊണ്ടുവന്നിരുന്നു. രാത്രിയിലാണു കൊണ്ടുവന്നത്. കസ്റ്റഡി മരണം വിവാദമായതോടെ പോലീസ് 16 നാണ് കൊണ്ടുവന്നതെന്ന് തിരുത്തിയിരുന്നു.

ടച്ച് സ്‌ക്രീനുള്ള സ്മാര്‍ട്ട്ഫോണ്‍ പോലും ഉപയോഗിക്കാന്‍ കൃത്യമായി അറിയാത്ത രാജ്കുമാര്‍ ഉപയോഗിച്ചിരുന്നത് പഴയ മൊബൈല്‍ ഫോണ്‍ ആണ്. ടച്ച് സ്‌ക്രീന്‍ ഉള്ള മൊബൈല്‍ പോലും ഉപയോഗിക്കാന്‍ അറിയാത്ത കുമാര്‍ എങ്ങനെയാണു കോടികളുടെ തട്ടിപ്പ് നടത്തിയതെന്നു അറിയില്ലെന്നു ഭാര്യ വിജയ പറയുന്നു. കുമാറിന്റെ അമ്മ കസ്തൂരിക്ക് കോട്ടയത്ത് വീട്ടു ജോലിയാണ്. മകന്റെ മരണത്തെ തുടര്‍ന്ന് കസ്തൂരി ജോലിക്കു പോയിട്ടില്ല. കസ്തൂരിയുടെ മൂന്ന് മക്കളില്‍ ഇളയവനാണ് രാജ്കുമാര്‍.

Related posts