സ്വന്തം ലേഖകൻ
കൊച്ചി: ലോറിയുടമകൾ രാജ്യവ്യാപകമായി നടത്തുന്ന അനിശ്ചിതകാലസമരം അഞ്ചാംദിനത്തിലേക്ക് കടന്നതോടെ പച്ചക്കറി, പലവ്യഞ്ജന സാധനങ്ങളുടെ വില കുതിച്ചുയരുന്നു. മാർക്കറ്റുകളിലെ സ്റ്റോക്ക് തീർന്നു തുടങ്ങിയതോടെ ചെറുകിട വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനങ്ങൾ എത്തുന്നില്ല.
സമരം രണ്ടു ദിവസംകൂടി തുടർന്നാൽ അവശേഷിക്കുന്ന സ്റ്റോക്ക് തീരുകയും കച്ചവടം പ്രതിസന്ധിയിലാവുകയും ചെയ്യുമെന്ന് എറണാകുളം മാർക്കറ്റിലെ വ്യാപാരികൾ പറയുന്നു. നേരത്തെ സ്റ്റോക്ക് ചെയ്തിരുന്ന സാധനങ്ങളാണ് ഇന്നലെവരെ വിൽപന നടത്തിയത്. കനത്ത മഴ വിളവെടുപ്പിനെ ബാധിച്ചതോടെ തമിഴ്നാട്ടിൽ നിന്നുൾപ്പെടെയുള്ള പച്ചക്കറിവരവ് കുറഞ്ഞിരുന്നു. ഇതിന്റെയൊപ്പം ലോറിസമരവും കൂടി ആയപ്പോൾ വ്യാപാരികളും പൊതുജനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്.
സമരത്തിന്റെ പശ്ചാത്തലത്തിലും അന്യസംസ്ഥാനങ്ങളിൽ നിന്ന് ഏതാനും ലോറികൾ എത്തുന്നുണ്ടായിരുന്നു. എന്നാൽ ഇന്നലെ പുലർച്ചെ തമിഴ്നാട്ടിൽ നിന്നെത്തിയ പച്ചക്കറി ലോറിയിലെ ഡ്രൈവർ സമരാനുകൂലികളുടെ കല്ലേറിനെ തുടർന്ന് മരിച്ചു. ഇതോടെ ഇന്നു മുതൽ ചരക്കു നീക്കം പൂർണമായി സ്തംഭിക്കാനാണ് സാധ്യത. സംസ്ഥാനത്തേക്ക് വന്ന നിരവധി ലോറികളാണ് അതിർത്തിയിൽ പ്രതിഷേധം ഭയന്ന് നിർത്തിയിട്ടിരിക്കുന്നത്. വാഹനത്തിന്റേയും ചരക്കിന്റേയും സുരക്ഷ കണക്കിലെടുത്ത് സംസ്ഥാനത്തെ മൊത്തക്കച്ചവടക്കാരും ചരക്ക് കൊണ്ടുവരുന്നത് നിർത്തിവച്ചിരിക്കുകയാണ്.
ലോറിയുമായി വരാൻ തയാറായി ഡ്രൈവർമാരുണ്ടെങ്കിലും ചരക്കിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം എന്നാണ് ചരക്ക് കയറ്റി അയയ്ക്കുന്നവർ പറയുന്നത്. ലോറി എവിടെയെങ്കിലും വച്ച് ആക്രമിക്കപ്പെട്ട് ചരക്ക് നഷ്ടമായാൽ ലക്ഷങ്ങളുടെ നഷ്ടമാകും ഉണ്ടാവുക. അതുകൊണ്ട് തൽക്കാലം സാധനങ്ങൾ എടുക്കുന്നത് നിർത്തിവച്ചിരിക്കുകയാണെന്ന് എറണാകുളം മാർക്കറ്റിലെ അരി മൊത്ത വിതരണ വ്യാപാരി എം.ടി. ആന്റണി പറയുന്നു. വരവ് കുറഞ്ഞതോടെ വിലയും വർധിച്ചുതുടങ്ങി.
സാധനങ്ങളുടെ ലഭ്യതക്കുറവും ലോറിവാടക വർധിച്ചതുമാണ് വിലക്കയറ്റത്തിനു കാരണമായി വ്യാപാരികൾ പറയുന്നത്. മഹാരാഷ്ട്രയിൽനിന്നും കർണാടകയിൽ നിന്നും എത്തിയിരുന്ന ലോറികൾ ഒരു ടണ്ണിന് 2500 രൂപയാണ് വാടകയായി ഈടാക്കിയിരുന്നത്. സമരം തുടങ്ങിയതോടെ 3100 മുതൽ 3500 വരെയായി ഇത് വർധിച്ചു. റിസ്ക് എടുത്താണ് ലോഡുമായി വരുന്നതെന്നും അതിനാൽ വാടക കൂടുതൽ വേണമെന്നുമാണ് ലോറിക്കാർ പറയുന്നതെന്ന് വ്യാപാരിയായ ശശീന്ദ്രനും പറഞ്ഞു.പച്ചക്കറിയെയാണ് വിലക്കയറ്റം കാര്യമായി ബാധിച്ചിരിക്കുന്നത്.
കിലോഗ്രാമിനു 30 രൂപയുടെ വരെ വർധന ഒരാഴ്ചയ്ക്കിടെ ഉണ്ടായി. അച്ചിങ്ങ – 50, വെണ്ടയ്ക്ക -40, ക്യാരറ്റ് – 50, ബീൻസ് – 50, പാവയ്ക്ക – 50, മുരിങ്ങ – 40, തക്കാളി -35, പടവലങ്ങ – 40, മത്തങ്ങ – 25, കുന്പളങ്ങ – 25, ചേന – 40, പച്ചമുളക് – 60, സവാള – 30, ഉള്ളി – 70, ഉരുളക്കിഴങ്ങ് – 35 എന്നിങ്ങനെയായിരുന്നു ഇന്നലെ എറണാകുളം മാർക്കറ്റിലെ പച്ചക്കറി വില. പച്ചക്കായ വിപണിയിലും കിലോഗ്രാമിനു 30 ശതമാനം രൂപയുടെ വർധന ഒരാഴ്ചയ്ക്കിടെ ഉണ്ടായി. പലവ്യഞ്ജന സാധനങ്ങൾക്കും വില വർധിച്ചിട്ടുണ്ട്.
ചെറുപയർ – 90, വൻപയർ – 70, പീസ് പരിപ്പ്- 60, ഉഴുന്ന് – 80, കടല – 70, തുവര – 80, വറ്റൽ മുളക് -150, ഗോതന്പ് – 30, പഞ്ചസാര – 40, മൈദ – 30, റവ -34, ആട്ട – 29, കടല – 70 എന്നിങ്ങനെയായിരുന്നു ഇന്നലത്തെ വില.
ചരക്കനീക്ക സ്തംഭനവും മഴക്കെടുതിയും വരുന്ന ഓണം വിലക്കയറ്റത്തിന്റേതാകും എന്ന സൂചനയും വ്യാപാരികൾ പങ്കുവയ്ക്കുന്നുണ്ട്. ഡീസൽ വിലവർധന, ഇൻഷ്വറൻസ് പ്രീമിയം, ടോൾ നിരക്ക് എന്നിവ കുറയ്ക്കണം എന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോണ്ഗ്രസിന്റെ (എഐഎംടിസി) നേതൃത്വത്തിലാണ് സമരം.