മുസ്ലിം പെണ്‍കുട്ടിയെ പ്രണയിച്ച യുവാവ് ഭാര്യയ്ക്ക് ആദ്യ സമ്മാനമായി നല്‍കിയത് ഖുറാന്‍; പെണ്ണു കെട്ടിയത് മതം മാറ്റാനെന്ന് ആരോപിച്ചവര്‍ക്കു മുമ്പില്‍ ജീവിച്ചു കാണിച്ച് പേരാമ്പ്രക്കാരന്‍ ഗൗതം

ggg600കോഴിക്കോട്: വ്യത്യസ്ഥ മതങ്ങളില്‍പ്പെട്ടവര്‍ തമ്മില്‍ കല്യാണം കഴിക്കുമ്പോള്‍ അതിനെതിരേ ഭീഷണികളുയര്‍ത്തുന്നത്് പുരോഗമനവാദികളെന്നു നടിക്കുന്ന കേരളീയര്‍ക്കിടയില്‍ പോലും സാധാരണമാണ്. മുസ്ലിം പെണ്‍കുട്ടിയെ വിവാഹം കഴിച്ചത് മതം മാറ്റാനാണെന്ന് ആരോപിച്ചവര്‍ക്ക് തങ്ങളുടെ ജീവിതത്തിലൂടെ മറുപടി നല്‍കുകയാണ് പേരാമ്പ്ര സ്വദേശി ഗൗതം-അന്‍ഷിദ ദമ്പതികള്‍. 2014 ഒക്ടോബര്‍ എട്ടിനായിരുന്നു ദീര്‍ഘനാളത്തെ പ്രണയത്തിനു ശേഷം ഇവര്‍ വിവാഹിതരായത്. കോഴിക്കോട് രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം.

ഗൗതം സംഘ്പരിവാറുകാരനാണെന്നും അന്‍ഷിദയെ പ്രണയിച്ച് വിവാഹം കഴിച്ച് മതം മാറ്റലാണ് ലക്ഷ്യമെന്നുമായിരുന്നു അന്ന് ഒരു കൂട്ടം മതമൗലിക വാദികളില്‍ നിന്നും ഉയര്‍ന്നിരുന്ന ആക്ഷേപം.എന്നാല്‍ അന്‍ഷിദ ഇന്നും തന്റെ വിശ്വാസ പ്രകാരമാണ് ജീവിക്കുന്നത്. അതിനുള്ള പൂര്‍ണ സ്വാതന്ത്ര്യം ഗൗതം നല്‍കിയിട്ടുമുണ്ട്. ജാതിയുടേയും മതത്തിന്റേയും തീവ്രവാദങ്ങളുടേയും പേരില്‍ പ്രണയവും വിവാഹവുമെല്ലാം ഏറെ സംശയിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന കാലത്താണ് ഗൗതം, അന്‍ഷിദ ദമ്പതികള്‍ തങ്ങളുടെ ജീവിതത്തിലൂടെ എതിര്‍പ്പുകളുടെ മുനയൊടിക്കുന്നത്.

ഇവരുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ രണ്ടരവര്‍ഷമായി. കഴിഞ്ഞ ഒരു വര്‍ഷമായി ഗൗതം യുഎഇയിലെ ഒരു കമ്പനിയില്‍ എഞ്ചിനിയറാണ്. അന്‍ഷിദയാവട്ടെ മുടങ്ങിയ ബിഡിഎസ് പഠനം പൂര്‍ത്തീകരിക്കാനുള്ള തിരക്കിലും. കാസര്‍കോട്ടെ കോളേജില്‍ ബിഡിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണിപ്പോള്‍. തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ക്ക് ഇവര്‍ ജീവിതത്തിലൂടെ മറുപടി പറയുകയാണിപ്പോള്‍. എന്നാല്‍ ഇപ്പോഴും ഇവരുടെ ജീവിതത്തില്‍ ചില മതമൗലികവാദികളുടെ ഭീഷണി കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. ഭീഷണിയും ഉപദ്രവവും ഇപ്പോഴും തുടരുന്നതായി വീട്ടുകാരും ബന്ധുക്കളും പറയുന്നു.കഴിഞ്ഞ നാല് മാസം മുമ്പ് വരെ വീടിനു നേരെ കല്ലേറുണ്ടായിരുന്നു. ഇതില്‍ ജനല്‍ ചില്ല് പൊട്ടുകയും ചെയ്തിരുന്നു. വീടിനു മുന്നിലൂടെ ചിലപ്പോള്‍ തെറിവിളിയും ഭീഷണിയൊക്കെയായി ഇപ്പോഴും പോകാറുണ്ട്. ഇത്രയും കാലത്തിനിടക്ക് ഒരുപാട് അനുഭവിച്ചതായും പലതും ഇപ്പോള്‍ മൈന്‍ഡ് ചെയ്യാറില്ലെന്നും ഗൗതമിന്റെ അമ്മ പറയുന്നു. ഇപ്പോള്‍ ആരെയും പേടിയോടെയാണ് ഈ കുടുംബം കാണുന്നത്. തങ്ങളുടെ മക്കള്‍ സുഖമായി ജീവിക്കുന്നതായും ഈ മാതാപിതാക്കള്‍ പറഞ്ഞു.

anshida-2രജിസ്റ്റര്‍ വിവാഹം കഴിക്കുന്നതിന് മുമ്പ് ഏഴ് മാസത്തോളം ഈ ദമ്പതികള്‍ക്ക് നിരന്തരമായ ഭീഷണികള്‍ നേരിട്ടിരുന്നു. ഒരേ സ്കൂളില്‍ പഠിച്ച ഇവര്‍ അക്കാലത്തു തന്നെ പരിചയത്തിലായിരുന്നു. പേരാമ്പ്രക്കടുത്ത പന്തിരിക്കര സ്വദേശിനിയാണ് അന്‍ഷിദ. ഇരുവരും ഒരേ പഞ്ചായത്തുകാരാണ്. വിവാഹത്തിന്റെ മൂന്ന് വര്‍ഷം മുമ്പാണ് ഇരുവരും പ്രണയത്തിലാകുന്നത്. വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ പരക്കെ എതിര്‍പ്പുകളായിരുന്നു. ആദ്യം ഗൗതമിന്റെ വീട്ടുകാരില്‍ നിന്നുവരെ പിന്തിരിപ്പിക്കാന്‍ ശ്രമമുണ്ടായി. ഇടതുപക്ഷ അനുഭാവിയായ അച്ഛനും മറ്റു കുടുംബാംഗങ്ങളും പിന്നെ പിന്തുണ നല്‍കുകയായിരുന്നു. വീടു വിട്ടിറങ്ങിയ ഇവരെ മാസങ്ങളാണ് ഗുണ്ടാസംഘങ്ങള്‍ പിന്തുടര്‍ന്നത്.

ഭീഷണി മൂലം രജിസ്റ്റര്‍ വിവാഹത്തിനായി ആദ്യം അപേക്ഷിച്ച ദിവസം വിവാഹം നടത്താന്‍ സാധിച്ചിരുന്നില്ല. ആ ദിവസം വിവാഹം നടന്നാല്‍ വധിച്ചു കളയുമെന്ന ഭീഷണി ഉയര്‍ന്നിരുന്നു. പിന്നീട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെയും സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളുടെയും പ്രവര്‍ത്തകരുടേയും സാന്നിദ്ധ്യത്തില്‍ കോഴിക്കോട് സ്‌പോര്‍ട് കൗണ്‍സില്‍ ഹാളില്‍ രജിസ്റ്റര്‍ വിവാഹം നടത്തുകയായിരുന്നു. ഇതിനു ശേഷവും ഏറെ നാള്‍ ഭീഷണി തുടര്‍ന്നു. ഗൗതമിന്റെ സുഹൃത്തുക്കളെയടക്കം ഭീഷണിപ്പെടുത്തി. സോഷ്യല്‍ മീഡിയയില്‍ മത വിദ്വേഷം പരത്തും വിധം പ്രചാരണങ്ങള്‍ ശക്തമാക്കി. അന്‍ഷിദ മരിച്ചുവെന്നു വരെ പ്രചരിപ്പിച്ചു.

കാലക്രമേണ ആക്രമണങ്ങളുടെ തോതു കുറഞ്ഞെങ്കിലും. ചിലരില്‍ നിന്നുള്ള ഭീഷണിയും എതിര്‍പ്പുകളും ഇപ്പോഴുമുണ്ട്. അന്‍ഷിദയുടെ വീട്ടുകാരുമായി നല്ല ബന്ധം സ്ഥാപിച്ചു വിരികയാണിപ്പോള്‍. ഗൗതം ഒരു മതത്തിലും വിശ്വസിച്ചിരുന്നില്ല. എന്നാല്‍ അന്‍ഷിദയെ അവളെടെ ഇഷ്ട വിശ്വാസമനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുമെന്ന് ഗൗതം നേരത്തെ തീരുമാനിച്ചിരുന്നു. ഇരുവരും വീടു വിട്ടിറങ്ങിയ ശേഷം ഗൗതം ആദ്യം അന്‍ഷിദക്ക് സമ്മാനിച്ചത് വിശുദ്ധ ഖുര്‍ആനായിരുന്നു.

തങ്ങളിപ്പോള്‍ മതേതരമായാണ് ചിന്തിക്കുന്നതെന്നും തനിക്ക് ഒരുമതവുമില്ലെന്നും ഗൗതം പറയുന്നു. എന്നാല്‍ ഭാര്യ മുസ്ലിമായതിനാല്‍ അവളോട് ആ രീതിയില്‍ തന്നെ ജീവിക്കാനാണ് താന്‍ നിര്‍ദ്ദേശിച്ചതെന്നും ഗൗതം പറയുന്നു. ”അവളിപ്പോഴും അവളുടേതായ പ്രാര്‍ത്ഥനയും നിസ്കാരവുമായിട്ടു തന്നെയാണ് ജീവിക്കുന്നത്. ഞങ്ങള്‍ ഇറങ്ങിയതിന് ശേഷം ഞാനവള്‍ക്ക് ആദ്യമായി വാങ്ങിക്കൊടുക്കുന്നത് ഒരു ഖുര്‍ആന്‍ ആണ്. അവള്‍ ഇതുവരെ ജീവിച്ച രീതിയില്‍ കഴിയാനുള്ള തീരുമാനം അവളുടേതാണ് ഞാന്‍ അവളുടെ ഉടമസ്ഥനല്ലല്ലോ.. പങ്കാളി മാത്രമല്ലേ..” ഗൗതം പറയുന്നു. ജാതിയുടെയും മതത്തിന്റെയും അതിര്‍ത്തികള്‍ ലംഘിച്ചുകൊണ്ട് പ്രണയത്തിന്റെ അനശ്വരതയില്‍ ജീവിക്കുകയാണ് അവരിപ്പോള്‍. മതേതരമായി പ്രണയിക്കുന്ന ഏവര്‍ക്കും മാതൃകയാണ് ഈ ദമ്പതികളുടെ ജീവിതം.

Related posts