ആ ചിത്രത്തില്‍ കാണുന്നത് ഞാനാണ്! കൊച്ചിയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ചുകൊണ്ടിരുന്നപ്പോള്‍ എടുത്തതാണ്; മധുവിന്റെ പഴയകാല ചിത്രമെന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോയ്ക്ക് അവകാശവാദവുമായി പ്രവാസി മലയാളി

ദുഷ്പ്രചരണങ്ങളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നതില്‍ മലയാളികള്‍ക്കും മലയാള മാധ്യമങ്ങള്‍ക്കും പ്രത്യേക കഴിവുതന്നെയുണ്ട്. അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം ഉണ്ടായപ്പോള്‍ അദ്ദേവുമായി ബന്ധപ്പെട്ടും നിരവധി വാര്‍ത്തകള്‍ പ്രചരിക്കുകയുണ്ടായി.

വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ മധുവെന്ന പേരില്‍ ഒരു ഫോട്ടോയും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. മധുവിന് നല്ല വിദ്യാഭ്യാസമുണ്ടെന്നും അദ്ദേഹം പഠിച്ചുകൊണ്ടിരുന്ന കാലത്തെ ഫോട്ടോയാണിതെന്നും പറഞ്ഞുകൊണ്ടുള്ള ചിത്രമായിരുന്നു അത്. ഇപ്പോഴിതാ ചിത്രത്തിന്റെ യഥാര്‍ത്ഥ അവകാശി ആ ചിത്രത്തിലുള്ളത് താനാണെന്നും മാനഹാനിയ്ക്ക് താന്‍ കേസ് കൊടുക്കാന്‍ പോവുകയാണെന്നും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നു.

തിരുവനന്തപുരം പൂന്തുറ സ്വദേശി ഫൈസി ഡെയ്‌സണാണ് അത് തന്റെ ഫോട്ടോയാണെന്ന് വാദിക്കുന്നത്. ദുബൈ മറീനയിലെ ഇറ്റാലിയന്‍ റസ്റ്റോറന്റ് മാനേജരായി ജോലി ചെയ്യുകയാണ് ഫൈസി. തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ തന്റെ ചിത്രം ദുരുപയോഗം ചെയ്തതിനെതിരെ സൈബല്‍ സെല്ലിനെ സമീപിക്കാനൊരുങ്ങുകയാണ് ഇദ്ദേഹം.

2004 ല്‍ കൊച്ചി കുറ്റൂക്കാരന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൂന്നു വര്‍ഷ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് പഠിച്ചിരുന്ന കാലത്തെടുത്ത ഫോട്ടോയാണിതെന്ന് ഫൈസി പറയുന്നു. കൂട്ടുകാരിലൊരാളാണ് ഈ ചിത്രം എടുത്തത്. സഹപാഠികളിലൊരാള്‍ പിന്നീട് ഈ ഫോട്ടോ ഫേസ്ബുക്കിലിട്ടു. അതോടെയാണ് ആരോ ഈ ചിത്രം മധുവിന്റേതെന്ന പേരില്‍ പ്രചരിപ്പിച്ചത്. കൂട്ടുകാര്‍ തന്നെയാണ് ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഫൈസി പറയുന്നു.

മധുവിനെയും വ്യാജഫോട്ടോയേയും ചേര്‍ത്ത് പ്രചരിക്കുന്ന കഥയിങ്ങനെ…

മധു പഠനത്തില്‍ മിടുക്കനായിരുന്നു. പിന്നീട് മധുവിന്റെ ദയനീയ അവസ്ഥയുടെ കാരണം അറിഞ്ഞാല്‍ നമ്മുടെ കണ്ണു നിറയും. ഒരു ദുരന്തനായകന്‍ തന്നെയാണ് ഈ യുവാവ്. പഠനത്തില്‍ മിടുക്കനായിരുന്ന മധു ശ്രീശങ്കര എന്ന സ്ഥലത്തെ കോണ്‍വെന്റിലായിരുന്നു പഠനം. പിതാവ് മരിച്ചതിനെത്തുടര്‍ന്ന് രണ്ട് സഹോദരിമാരുടേയും അമ്മയുടേയും സംരക്ഷണ ചുമതല മധുവിനായി. ഇതിനിടെ ഒരു പ്രണയത്തില്‍ അകപ്പെട്ടു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മധുവിനെ ക്രൂരമായി തല്ലിച്ചതച്ചു.

ഇത് മധുവിന്റെ മാനസിക നില തെറ്റിച്ചു. ഇയാളുടെ ജീവിതത്തിന്റെ താളം തെറ്റുന്നതിന്റെ തുടക്കം ഇവിടെയായിരുന്നു. ആരെ കണ്ടാലും പേടി. ചികിത്സകവ് നിരവധി നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഏകാന്ത ജീവിതത്തില്‍ അഭയം തേടി. വിശപ്പ് സഹിക്കാന്‍ പറ്റാതാകുമ്പോള്‍ മാത്രം പുറംലോകത്തെത്തും.

പലപ്പോഴും ഇങ്ങനെ പുറത്തെത്തുമ്പോഴെല്ലാം നാട്ടുകാരുടെ മര്‍ദ്ദനമേല്‍ക്കാറുണ്ട്. അത്തരത്തിലൊരു മര്‍ദ്ദനത്തിലാണ് ആ ജീവന്‍ പൊലിഞ്ഞത്. പ്രചരിക്കുന്നവയില്‍ ചില കാര്യങ്ങളൊക്കെ സത്യമാണെങ്കിലും ഭൂരിഭാഗവും നുണയാണെന്ന് മധുവിന്റെ ബന്ധുക്കളും പറഞ്ഞിട്ടുണ്ട്.

 

Related posts