കസബ വിവാദത്തില്‍ ആദ്യ പ്രതികരണവുമായി മമ്മൂട്ടി രംഗത്ത് ; ആവിഷ്‌കാര സ്വാതന്ത്ര്യംപോലെ അഭിപ്രായ സ്വാതന്ത്ര്യവും പ്രധാനം

കൊച്ചി: കത്തിപ്പടരുന്ന കസബ വിഷയത്തില്‍ ആദ്യ പ്രതികരണവുമായി മമ്മൂട്ടി രംഗത്ത്. സിനിമയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട് നടി പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ വിവാദമായിരുന്നു. പാര്‍വതിയെ തെറി വിളിച്ചതിന് ഒരാളെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു. ഒരു പ്രമുഖ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി നിലപാട് വ്യക്തമാക്കിയത്.

മമ്മൂട്ടി പറയുന്നതിങ്ങനെ… ‘പാര്‍വതി ഇക്കാര്യം അന്നുതന്നെ എനിക്ക് ടെക്സ്റ്റ് ചെയ്തിരുന്നു. ഇതൊന്നും സാരമാക്കേണ്ടതില്ലെന്നും നമ്മളെപ്പോലുളള ആള്‍ക്കാരെ ഇത്തരം വിവാദങ്ങളിലേക്കു വലിച്ചിഴക്കുന്നത് ഒരു രീതിയാണെന്നും പറഞ്ഞ് ഞാന്‍ പാര്‍വതിയെ ആശ്വസിപ്പിച്ചിരുന്നു. പിന്നീട് വിദേശയാത്രകളിലും മറ്റു തിരക്കുകളിലും ആയതിനാല്‍ പല കാര്യങ്ങളും എന്റെ ശ്രദ്ധയില്‍പ്പെട്ടില്ല.വിവാദത്തിന്റെ പുറകെ ഞാന്‍ പോകാറില്ല. നമുക്കു വേണ്ടത് അര്‍ഥവത്തായ സംവാദങ്ങളാണ്. സ്വതന്ത്രവും സഭ്യവുമായ അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നമ്മളെല്ലാം നിലകൊള്ളേണ്ടത്. എനിക്കു വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ഞാന്‍ ആരേയും ഇന്നേവരെ ചുമതലപ്പെടുത്തിയിട്ടില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യം’.മമ്മൂട്ടി പറയുന്നു.

തിരുവനന്തപുരത്തു നടന്ന 22-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ ഓപ്പണ്‍ഫോറത്തില്‍ സംസാരിക്കുമ്പോഴായിരുന്നു പാര്‍വതി കസബയ്‌ക്കെതിരായി വിമര്‍ശനം ഉന്നയിച്ചത്. മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വിമര്‍ശനം താരത്തിന് എതിരാണെന്ന തരത്തില്‍ ആരാധകര്‍ വ്യാഖ്യാനിക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പാര്‍വതിയെ വ്യക്തിപരമായി ആക്ഷേപിക്കുകയും ചെയ്തു. ആക്ഷേപങ്ങള്‍ പരിധി വിട്ടതോടെ പാര്‍വതി സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതം ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശി പ്രിന്റോയെ അറസ്റ്റു ചെയ്തിരുന്നു. കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നും സൂചനയുണ്ട്.

Related posts