വടകര: തകരാറിലായ ഉപകരണങ്ങൾ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികളുടെ വിരുതിൽ നന്നാക്കിയെടുത്തപ്പോൾ വടകര ജില്ലാ ആശുപത്രിക്ക് ഇതു വൻ മുതൽക്കൂട്ട്. ആശുപത്രിയിൽ വടകര എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തുന്ന എൻഎസ്എസ് ക്യാന്പിൽ നിരവധി മെഡിക്കൽ ഉപകരണങ്ങളും ഫർണിച്ചറും റിപ്പയർ ചെയ്തു. ഏറെകാലമായി ഉപയോഗശൂന്യമായി കിടക്കുന്ന സാമഗ്രികൾക്കാണ് പുതുജീവൻ കൈവന്നിരിക്കുന്നത്.
ഇരുപതോളം കട്ടിലുകൾ, ഐവി സ്റ്റാന്റുകൾ, സ്റ്റെറിലൈസർ, ബ്ലഡ് പ്രഷർ അപ്പാരറ്റസ്, സ്റ്റൗ, സ്ക്രീൻ, വീൽചെയർ, നുബിലൈസർ, അഡ്ജസ്റ്റബ്ൾ ലേന്പ്, പരിശോധനാ ലൈറ്റ്, ട്രോളി, ഓക്സിജൻ സ്റ്റാന്റ്, സ്ട്രെച്ചർ തുടങ്ങി ഒട്ടേറെ ഉപകരണങ്ങൾ അറ്റകുറ്റപണി ചെയ്ത് ഇതിനകം ഉപയോഗ യോഗ്യമാക്കി. മണിയൂരിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് എഞ്ചിനിയറിങ്ങിലെ 60 വളണ്ടിയർമാരാണ് പുനർജനി എന്നു പേരിട്ട ഈയൊരു മഹത്തായ കർമത്തിൽ മുഴുകിയിരിക്കുന്നത്.
നാഷനൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലാണ് പുനർജനി രൂപകൽപന ചെയ്തത്. ഈ മാസം അഞ്ചിന് ആരംഭിച്ച ക്യാന്പ് 11 വരെ തുടരും. 20 ലക്ഷത്തിലധികം രൂപയുടെ ഉപകരണങ്ങൾ ആശുപത്രിക്ക് മുതൽകൂട്ടാക്കാൻ കഴിയുമെന്നാണ് വളണ്ടിയർമാർ പ്രതീക്ഷിക്കുന്നത്.
ദിവസം കഴിയുന്തോറും നിരവധി പേർ ക്യാന്പ് സന്ദർശിക്കാനെത്തുന്നത് വളണ്ടിയർമാർക്ക് ആവേശമേകുകയാണ്.
വടകര എംഎൽഎ സി.കെ.നാണു ക്യാന്പിലെത്തി കാര്യങ്ങൾ നേരിൽക്കണ്ട് മനസിലാക്കി. ആശുപത്രി സൂപ്രണ്ട് ഡോ.വി.കെ. അലി, ലേ സെക്രട്ടറി എം.കെ പ്രഭാകരൻ എന്നിവരും എംഎൽഎയുടെ കൂടെയുണ്ടായിരുന്നു. വിദ്യാർഥികളുടെ സേവന സന്നദ്ധതയെ എംഎൽഎ അഭിനന്ദിച്ചു.