കണ്ണൂർ: 2010ൽ പറശിനിക്കടവ് മാങ്കടവിൽ ജലാലിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. വാഴയിൽ മുഹമ്മദ് അലി (55) യെയാണ് കണ്ണൂർ സിറ്റി പൊലിസിന്റെ പ്രത്യേക അന്വേഷണ സംഘം കാസർഗോഡ് ഉപ്പളയിൽ നിന്ന് പിടികൂടിയത്.
2010 സെപ്റ്റംബർ 17നാണ് കേസിനാസ്പദമായ സംഭവം.
പറശിനിക്കടവ് മാങ്കടവിൽ മൊയ്തുവിന്റെ മക്കളായ ജലാലിനെയും ജ്യേഷ്ഠൻ ഷംസീറിനെയും സഹോദരിയുടെ ഭർത്താവായ മുഹമ്മദ് അലി സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജലാൽ പിന്നീട് മരണപ്പെടുകയും ഷംസീറിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തിൽ വളപട്ടണം പൊലിസ് കേസെടുത്ത് മുഹമ്മദ് അലിയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ ഒളിവിൽ പോകുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.ഓപ്പറേഷൻ ഗ്രിപ്പ് പദ്ധതിയുടെ ഭാഗമായി കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തിക് ഐപിഎസിന്റെ മേൽനോട്ടത്തിലും കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ വിജയ് ഭരത് റെഡ്ഡി ഐപിഎസിന്റെ നിർദേശപ്രകാരവും നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.
കൊലപാതകത്തിന് ശേഷം മുഹമ്മദ് അലി കേരളത്തിലും കർണാടകയിലുമായി വിവിധ സ്ഥലങ്ങളിൽ താമസിച്ചുവരികയായിരുന്നു. ഫുട്പാത്ത് കച്ചവടക്കാരനായും പാചകത്തൊഴിലാളിയായും ജോലി ചെയ്താണ് ഇയാൾ കഴിഞ്ഞിരുന്നത്. പ്രതിയുടെ നാട്ടിലും മറ്റും അന്വേഷണം നടത്തിയതിൽ കർണാടക–കാസർഗോഡ് മേഖലയിൽ ഇയാൾ ഉണ്ടാകാനുള്ള സാധ്യത സംബന്ധിച്ച് പൊലിസിന് സൂചന ലഭിച്ചു. തുടർന്ന് നടത്തിയ രഹസ്യ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്.
കണ്ണൂർ സിറ്റി പൊലിസ് കമ്മീഷണറുടെ നിർദേശപ്രകാരം നാർക്കോട്ടിക് സെൽ എസിപി വി.വി. മനോജിന്റെയുയും കണ്ണൂർ ടൗൺ എസിപി ആസാദിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഒളിവിൽ പോയതിനു ശേഷം സ്വന്തം കുടുംബവുമായോ സുഹൃത്തുക്കളുമായോ ബന്ധം പുലർത്താതെ ഉപ്പളയിൽ മറ്റൊരു വിവാഹം കഴിച്ചു ജീവിച്ചു വരികയായിരുന്ന മുഹമ്മദ് അലിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
എസ്ഐ വിനോദ്, ഷാജി, എഎസ്ഐമാരായ സ്നേഹേഷ്, സജിത്ത്, ലെവൻ, സിവിൽ പോലീസ് ഓഫീസർ മാരായ നാസർ, അനൂപ്, ഷംസീർ അഹമ്മദ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്
.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.ഓപറേഷൻ ഗ്രിപ്പിന്റെ ഭാഗമായി കണ്ണൂർ സിറ്റി പൊലിസ് കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായരുന്ന പാനൂർ സ്റ്റേഷനിലെ 2001ലെ കൊലപാത കേസിൽപ്പെട്ട അഷ്റഫ്, കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിലെ ഇരട്ട കൊലപാതക കേസിൽപ്പെട്ട് 20 വർഷത്തോളമായി കോടതിയിൽ ഹാജരായതെ മുങ്ങിയ രാഗേഷ്, കെ.എസ്ആർടിസി കോംപ്ലക്സിൽ ഇളനീർ കൊണ്ട് തലക്കടിച്ച് കൊന്ന കേസിലെ പ്രതി അബ്ദുള്ള എന്നിവരെ കഴിഞ്ഞ മാസങ്ങളിൽ പിടികൂടിയിരുന്നു.
