ഒപ്പം പഠിച്ച മഹാരാഷ്ട്രക്കാരനെ മതിയെന്ന് പറഞ്ഞ് വിവാഹമണ്ഡപത്തില്‍ വധുവിന്റെ പ്രതിഷേധം; പാറശാലയില്‍ നടന്ന സംഭവവികാസങ്ങള്‍ സിനിമയെ വെല്ലുന്നത്…

തിരുവനന്തപുരം: സിനിമക്കഥയെ വെല്ലുന്ന സംഭവവികാസങ്ങള്‍ക്കാണ് പാറശാലയിലെ മഞ്ചവിളാകം പരക്കുന്ന ക്ഷേത്രം സാഷ്യം വഹിച്ചത്. താലികെട്ടിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ കാമുകനൊപ്പം പോകണമെന്ന് വധു ആവശ്യപ്പെടുകയായിരുന്നു. കുളത്തൂര്‍ ഉച്ചക്കട സ്വദേശിയായ വരന്‍ കതിര്‍മണ്ഡപത്തില്‍ കയറിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കതിര്‍മണ്ഡപത്തിലേക്ക് അച്ഛനും അമ്മയും വധുവുമായെത്തി. നിറകണ്ണുകളുമായാണ് യുവതി എത്തിയത്. കതിര്‍മണ്ഡപത്തിലെത്തിയപ്പോള്‍ യുവതിയുടെ പ്രഖ്യാപനവും എത്തി. തനിക്ക് വിവാഹത്തിന് താല്‍പ്പര്യമില്ലെന്ന് യുവതി പറഞ്ഞു.

ബിഎസ്‌സി നേഴ്സിംഗിന് ഒപ്പം പഠിച്ച മഹാരാഷ്ട്രക്കാരനുമായുള്ള പ്രണയ ബന്ധവും വിശദീകരിച്ചു. അച്ഛനും അമ്മയും പെണ്‍കുട്ടിയുടെ കാലു പിടിച്ചു. അപ്പോഴും പെണ്‍കുട്ടി വഴങ്ങിയില്ല. ഇതോടെ കതിര്‍മണ്ഡപത്തില്‍ ഇരുന്ന യുവാവ് വെട്ടിലായി. വിവാഹത്തിന് എത്തിയ വരന്റെ വീട്ടുകാര്‍ ബഹളവും തുടങ്ങിയതോടെ ആരോ സംഭവം പോലീസിനെ അറിയിച്ചു. ഒടുവില്‍ പോലീസെത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. വിദേശത്ത് ജോലി നോക്കുന്ന യുവാവിന്റെ വിവാഹമാണ് മുടങ്ങിയത്.

നാല് മാസം മുമ്പായിരുന്നു വിവാഹ നിശ്ചയം. മോതിര മാറ്റവും നടന്നു. വിവാഹത്തലേന്ന് വരെ യുവതിയുമായി യുവാവ് ഫോണിലും സംസാരിച്ചു. പക്ഷേ ഒരു സൂചനയും നല്‍കിയില്ല. പക്ഷേ തീര്‍ത്തും നാടകയീയമായിരുന്നു കതിര്‍മണ്ഡപത്തിലെ യുവതിയുടെ പ്രതികരണങ്ങള്‍. വിവാഹം മുടങ്ങിയതോടെ തങ്ങള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം വരന്റെ ബന്ധുക്കള്‍ വിവരിച്ചു. പൊലീസിന്റെ സാന്നിധ്യത്തില്‍ നഷ്ടപരിഹാരം നല്‍കാമെന്ന് യുവതിയുടെ ബന്ധുക്കള്‍ ഉറപ്പ് നല്‍കിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് അവസാനമായത്.

Related posts