രക്തസാക്ഷി കുറുക്കന്മാര്‍! കുറുക്കന്മാര്‍ കൂട്ടത്തോടെ ചത്തുവീണു; പ്രദേശത്തെ ഒട്ടനവധി മനുഷ്യജീവനുകള്‍ രക്ഷിച്ചുകൊണ്ട്…

kuruപയ്യന്നൂര്‍: കൂട്ടത്തോട ചത്തുവീണ കുറുക്കന്മാര്‍ ഒരു ഗ്രാമത്തിനാകെ നൊമ്പരമായി മാറി. രാമന്തളി കൊവ്വപ്പുറം പ്രദേശത്താണ് ആറു കുറുക്കന്മാര്‍ ഒരുമിച്ചു ചത്തുവീണത്. സത്യത്തില്‍ കുറുക്കന്മാര്‍ രക്തസാക്ഷികളാവുകയായിരുന്നു. പ്രദേശത്തെ ഒട്ടനവധി മനുഷ്യജീവനുകള്‍ രക്ഷിച്ചുകൊണ്ടാണ് കുറുക്കന്മാര്‍ പരലോകം പൂകിയത്.

രാത്രിയിലെ ശക്തമായ കാറ്റില്‍ പ്രദേശത്ത് ധാരാളം മരങ്ങള്‍ കടപുഴകിയിരുന്നു. ഇതില്‍ ചിലത് പതിച്ചതുമൂലം വൈദ്യുതലൈനുകളും പൊട്ടിവീണു. ലൈന്‍ പൊട്ടി നിലത്തുവീണെങ്കിലും അതിലൂടെയുള്ള വൈദ്യുത പ്രവാഹം നിലച്ചിരുന്നില്ല. രാവിലെ ഏഴിന് ഈ ഇടവഴിയോടുചേര്‍ന്നുള്ള വീട്ടിലെ ഒഴികണ്ടത്തില്‍ ഭാര്‍ഗവി പറമ്പില്‍ വീണ തേങ്ങ ശേഖരിക്കാന്‍ പുറത്തേക്കിറങ്ങിയിരുന്നു. അപ്പോഴാണു മുന്നില്‍ കുറുക്കന്മാരെ കണ്ടത്.

കുറുക്കന്മാരെ ഓടിക്കാന്‍ ഭാര്‍ഗവി ഒച്ചവച്ചെങ്കിലും അവ അനങ്ങിയില്ല. ചെറിയ കല്ലെടുത്തെറിഞ്ഞു. കുറുക്കന്മാര്‍ക്ക് അനക്കമില്ലെന്നു കണ്ടപ്പോഴാണു ഭാര്‍ഗവി പരിസരം വീക്ഷിച്ചത്. തൊട്ടുമുന്നില്‍ വൈദ്യുത കമ്പി നിലത്തു വീണുകിടക്കുന്നത് അപ്പോഴാണ് കണ്ടത്. തുടര്‍ന്ന് പിന്തിരിഞ്ഞോടിയ അവര്‍ അടുത്തുള്ള വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഈ ഭാഗത്തേക്ക് ആളുകള്‍ കടന്നുപോകുന്നതു തടയാന്‍ മുന്‍കൈയ്യെടുത്തത് പ്രദേശവാസികളായ യുവാക്കളാണ്. വൈദ്യുതി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കും വരെ ജനങ്ങള്‍ ആശങ്കയുടെ മുള്‍മുനയിലായിരുന്നു.കൊവ്വപ്പുറത്തെ മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപത്തായിരുന്നു സംഭവം നടന്നത്.

Related posts