പിലാത്തറ: കുടുംബപ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മസ്ജിദ് കമ്മിറ്റിക്കാരോടുള്ള വിരോധത്തില്‍ മസ്ജിദിന് നേരെ ആക്രമണം. മൂന്നുപേര്‍ക്ക് കുത്തേറ്റു. പ്രതി ഏഴിലോട് ബദര്‍ ക്വാർട്ടേഴ്സില്‍ വാടകയ്ക്ക് താമസിക്കുന്ന കാസര്‍ഗോഡ് ബേഡഡുക്ക കൊളത്തൂര്‍ സ്വദേശി സിയാദ് അബ്ദുള്ള (31) പരിയാരം പോലീസിന്റെ പിടിയിലായി. ഇന്നലെ രാത്രി പത്തേമുക്കാലോടെ ഏഴിലോട് ഫാറൂഖ് ജുമാ മസ്ജിദിലാണ് അക്രമം.
കത്തിയും കത്രികയും അരിവാളുമായെത്തിയ അക്രമി മസ്ജിദിന്റെ ജനലുകളും ഗ്ലാസ് കാബിനും അടിച്ചു തകര്‍ത്തുകയായിരുന്നു. ഇത് തടയാനുള്ള ശ്രമത്തിനിടയിലാണ് മസ്ജിദിലെ മുഅദ്ദിന് മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിക് (24), മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ നസീര്‍ അന്ന (47), കെ.എം. സമീര്‍ (37) എന്നിവര്‍ക്ക് കുത്തേറ്റത്. ഇവരെ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്വാര്‍ട്ടേഴ്സിലെ സിസിടിവി തകര്‍ക്കുകയും ഭാര്യയെയും അയല്‍വാസികളെയും ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടര്‍ന്ന് പ്രതിയുടെ ഭാര്യ ആവശ്യപ്പെട്ട പ്രകാരം മസ്ജിദ് കമ്മിറ്റിക്കാര് പ്രശ്നപരിഹാരത്തിനായി ശ്രമിച്ചിരുന്നു. ഇതിലുള്ള വിരോധത്തിനാണ് മസ്ജിദിന്റെ നേരേ ആക്രമമുണ്ടായത്.
