കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: അർഹതയുണ്ടായിട്ടും കേരള നിയമസഭയിലെ ‘ബേബി കിരീടം’ ശിരസിലണിയാൻ മാത്യു ടി. തോമസിന് നീണ്ട 32 വർഷം കാത്തിരിക്കേണ്ടി വന്നു.
ആർ. ബാലകൃഷ്ണപിള്ളയുടെ പേരിലുണ്ടായിരുന്ന, നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിനുള്ള റിക്കാർഡ്, 2019 ലാണു മാത്യു ടി. തോമസ് സ്വന്തം പേരിലാക്കിയത്.
1987ലെ എട്ടാം കേരള നിയമസഭയിൽ തിരുവല്ലയുടെ പ്രതിനിധിയാകുന്പോൾ മാത്യു ടി. തോമസിനു പ്രായം 25 വയസും ആറു മാസവും ഒരു ദിവസവും മാത്രം.
ജനിച്ചിട്ട് 9313 ദിനം. എന്നാൽ, 1960 ലെ രണ്ടാം നിയമസഭയിൽ പത്തനാപുരം മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്ന ആർ. ബാലകൃഷ്ണപിള്ളയുടെ പേരിലായിരുന്നു നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിന്റെ റിക്കാർഡ്.
ബാലകൃഷ്ണപിള്ള എംഎൽഎയാകുന്പോൾ 25 വയസും 11 മാസവും അഞ്ചു ദിവസവും. ജനിച്ചിട്ട് 9471 ദിവസം.
മാത്യു ടി. തോമസ് നാലു തവണ നിയമസഭാംഗവും രണ്ടു പ്രാവശ്യം മന്ത്രിയും ആയപ്പോഴും നിയമസഭാ റിക്കാർഡ് ബാലകൃഷ്ണപിള്ളയുടെ പേരിൽ തന്നെ തുടർന്നു.
നിയമസഭാ ചരിത്രം പ്രതിപാദിക്കുന്ന ലെജിസ്ലേച്ചർ ഓഫ് കേരളയിൽ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിനുള്ള ബഹുമതി പിള്ളയുടെ പേരിൽ നിന്നു തന്റെ പേരിലേക്കു മാറ്റണമെന്ന മാത്യു ടി. തോമസിന്റെ അഭ്യർഥന സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കേട്ടു.
രേഖകളുടെ പരിശോധനയും ഹിയറിംഗും ഒക്കെ പലകുറി പൂർത്തിയാക്കി ഒടുവിൽ 2019 ഒക്ടോബർ രണ്ടിന് ചരിത്രം മാത്യു ടി. തോമസിനു വഴിമാറി. 1987ൽ ലഭിക്കേണ്ട ബഹുമതി അങ്ങനെ 2019 മുതൽ മാത്യു ടി. തോമസിനു സ്വന്തമായി.
1987-91, 2006-2011, 2011-2016, 2016-2021 നിയമസഭകളിൽ മാത്യു ടി. തോമസ് അംഗമായിരുന്നു. 2006 മേയ് 18 മുതൽ 2009 മാർച്ച് 20 വരെ ഗതാഗത മോട്ടോർ വാഹന വകുപ്പിന്റെയും 2016 മേയ് 25 മുതൽ 2018 നവംബർ 26 വരെ ജലവിഭവ വകുപ്പിന്റെയും ചുമതലയുള്ള മന്ത്രിയുമായിരുന്നു.