ശബരിമല: വനഭൂമി കിട്ടാന്‍ മുന്‍കൈയെടുക്കുമെന്നു പുതുച്ചേരി മുഖ്യമന്ത്രി

sabarimalaപമ്പ: ശബരിമലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനു കൂടുതല്‍ വനഭൂമി ലഭ്യമാക്കാന്‍ മുന്‍കൈയെടുക്കുമെന്നും ഈ ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി. പമ്പ രാമമൂര്‍ത്തി മണ്ഡപത്തില്‍ നടന്ന പമ്പാ സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക യായിരുന്നു അദ്ദേഹം. ശരാശരി ഒന്നര ലക്ഷത്തിലധികം ഭക്തര്‍ പ്രതിദിനം ശബരിമലയിലെ ത്തുന്നതായാണു കണക്ക്. എന്നാല്‍, എല്ലാവരെയും ഉള്‍ക്കൊള്ളാനുള്ള സ്ഥലം ശബരിമലയിലില്ല. കൂടുതല്‍ ഭൂമി ലഭിച്ചാല്‍ മാത്രമേ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനാകൂ.

ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി അംഗീകരിക്കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യം ന്യായമാണ്. ഈ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നു മാത്രമല്ല വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യക്കാരും ശബരിമല യില്‍ ദര്‍ശനത്തിനെത്തുന്നു. ശബരിമലയെ സംബന്ധിച്ചു പമ്പ പുണ്യനദിയാണെന്നും നദിയുടെ പരിശുദ്ധി നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് ദേവസ്വം മന്ത്രി സേവൂര്‍ എസ്.രാമചന്ദ്രന്‍, തെലുങ്കാന നിയമ മന്ത്രി ഇന്ദിരകരണ്‍ റെഡ്ഡി, കര്‍ണാടക എംഎല്‍എയും മുന്‍ മന്ത്രിയുമായ പി.എം നരേന്ദ്രസ്വാമി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പത്തനംതിട്ട എഡിഎം അനു എസ്.നായര്‍, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍മാരായ വി.മുരളീകൃഷ്ണന്‍, വി.ശങ്കരന്‍പോറ്റി, ദേവസ്വം കമ്മീഷണര്‍ സി.പി.രാമരാജ പ്രേമപ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts