വെറും അഞ്ചു ദിവസത്തിനുള്ളില്‍ കോവിഡിനെ തുരത്തുന്ന അദ്ഭുത ഇന്‍ഹെയ്‌ലര്‍ വികസിപ്പിച്ചെന്ന് ഇസ്രയേല്‍; ലോകത്തിനു പ്രതീക്ഷയേകുന്ന വിവരങ്ങള്‍ ഇങ്ങനെ…

കോവിഡിനെത്തുരത്താനുള്ള വാക്‌സിനുകള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന തിരക്കിലാണ് ലോകരാജ്യങ്ങളെല്ലാം. ഈ അവസരത്തില്‍ ഇസ്രയേലില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്ത ഏവര്‍ക്കും പ്രതീക്ഷയേകുന്നതാണ്.

അഞ്ചു ദിവസം കൊണ്ടു കോവിഡ് ഭേദമാക്കുന്ന അദ്ഭുത ഇന്‍ഹെയ്ലര്‍ ഇസ്രയേലിലെ നദീര്‍ അബെര്‍ എന്ന പ്രഫസര്‍ കണ്ടെത്തിയതായി ഇസ്രയേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എക്സോ-സിഡി24 എന്ന മരുന്നാണ് ഇന്‍ഹെയ്ലര്‍ രൂപത്തില്‍ രോഗികള്‍ക്കു നല്‍കിയത്.

കോവിഡ രോഗബാധയുള്ള ചിലരില്‍ രോഗപ്രതിരോധ ശേഷി അമിതമായ പ്രവര്‍ത്തനത്തിലേക്ക് പോകുന്ന അവസ്ഥ തിരിച്ചറിഞ്ഞിരുന്നു. സൈറ്റോകൈനുകള്‍ എന്നറിയപ്പെടുന്ന ചെറിയ പ്രോട്ടീനുകള്‍ വലിയ അളവില്‍ ഈ പ്രക്രിയ വഴി പുറത്തുവിടുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടാകുന്നത്.

അമിതമായ അളവില്‍ ഉണ്ടാകുന്ന സൈറ്റോകൈന്‍ ഉത്പാദനത്തെ സൈറ്റോകൈന്‍ സ്റ്റോം എന്ന് പറയുന്നു. ഇത് രോഗിയില്‍ കോശജ്വലനത്തിനോ അണുബാധയ്‌ക്കോ കാരണമാകുകയും ക്രമേണ മരണത്തിലേക്കും നയിക്കുകയും ചെയ്യുന്നതായാണ് വിലയിരുത്തപ്പെട്ടത്.

കോവിഡ് മൂലമുള്ള മരണത്തിന് ഇടയാക്കുന്ന ഇത്തരം സൈറ്റോകൈന്‍ കൊടുങ്കാറ്റിനെ (Cytokine Storm) ചെറുക്കുകയാണ് എക്സോ-സിഡി24 എന്ന ഈ മരുന്ന് ഇന്‍ഹെയ്ല്‍ ചെയ്യുന്നതിലൂടെ സംഭവിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

96 ശതമാനമാണ് ഫലപ്രാപ്തിയെന്നാണ് ഇത് കണ്ടെത്തിയവര്‍ അവകാശപ്പെടുന്നത്. ടെല്‍ അവീവിലെ സൗരാസ്‌കി മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന 30 രോഗികളില്‍ 29 പേരും ഇന്‍ഹെയ്ലര്‍ ഉപയോഗത്തോടെ അതിവേഗം രോഗമുക്തി നേടിയെന്ന് അധികൃതര്‍ പറഞ്ഞു.

മൂന്നു മുതല്‍ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ രോഗികള്‍ ആശുപത്രി വിട്ടു. ഒരു തവണ മാത്രമാണ് ഇവരില്‍ പലരും മരുന്ന് ഉപയോഗിച്ചത്. കോശങ്ങളുടെ പുറത്തുള്ള സിഡി24 എന്ന പ്രോട്ടീന്‍ തന്മാത്രയ്ക്ക് ശരീരത്തിന്റെ പ്രതിരോധശേഷിയെ നിയന്ത്രിക്കുന്നതില്‍ സുപ്രധാന റോളാണുള്ളത്.

കോശസ്തരത്തില്‍നിന്നു പുറത്തുവിടുന്ന എക്സോസോമുകളും സിഡി24 പ്രോട്ടീനും സമ്പുഷ്ടമാക്കിയിട്ടുള്ള ചികിത്സാരീതിയാണ് ഉപയോഗിക്കുന്നതെന്ന് പ്രാഫ. നദീര്‍ അബെര്‍ പറഞ്ഞു. കാന്‍സര്‍ ചികിത്സയ്ക്ക് എക്സോ-സിഡി24 ചികിത്സ വികസിപ്പിക്കുന്നതിന്റെ ഗവേഷണത്തിലായിരുന്നു കഴിഞ്ഞ ആറു വര്‍ഷമായി നദീര്‍ ആബെര്‍.

കഴിഞ്ഞ ആറു മാസത്തിനുള്ളിലാണ് ഇതേ ചികിത്സാരീതി കോവിഡിനെതിരെ ഉപയോഗിക്കാനുള്ള പരീക്ഷണങ്ങള്‍ നടന്നത്. ദിവസവും കുറച്ചു സമയം വച്ച് അഞ്ചു ദിവസമാണ് മരുന്ന് ഉള്ളിലേക്കു വലിപ്പിക്കുന്നത്.

ഇതിനാല്‍ തന്നെ ശ്വാസകോശത്തിലേക്കു നേരിട്ട് മരുന്നു സംയുക്തം എത്തും. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഈ ചികിത്സാരീതിക്കില്ലെന്നും നദീര്‍ അബെര്‍ പറഞ്ഞു. ചെലവുകുറഞ്ഞ ഫലപ്രദമായ ചികിത്സയാണിതെന്നും അദ്ദേഹം പറഞ്ഞു.

മരുന്നിന്റെ കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണത്തിനായി ആശുപത്രി അധികൃതര്‍ ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാല്‍ കൂടുതല്‍ രോഗികള്‍ക്കു ഇന്‍ഹെയ്ലര്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് പ്രഫ. നദീര്‍ അബെറും സംഘവും. എന്തായാലും ഇത് സത്യമാകട്ടേയെന്ന് നമുക്ക് ആശംസിക്കാം.

Related posts

Leave a Comment