കണ്ടവരുണ്ടോ..! ആര്യനെയും അമൃതയെയും കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ്; വിവരം കിട്ടുന്നവര്‍ ഇരിട്ടി പോലീസുമായി ബന്ധപ്പെടുക

MIssing1ഇരിട്ടി: ഇരിട്ടിയില്‍ കൊല്ലപ്പെട്ട നാടോടി യുവതിയുടെ മക്കളെ കണ്ടെത്താന്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. ’കൈകോര്‍ക്കാം ഈ കുരുന്നുകള്‍ക്കായി’ എന്ന പേരിലാണ് ആറ് വയസുള്ള മകന്‍ ആര്യന്‍റെയും നാല് വയസുള്ള മകള്‍ അമൃതയുടെയും  ചിത്രവും ഇരിട്ടി പോലീസിന്‍റെ ഫോണ്‍ നന്പറുമുള്ള ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. കുട്ടികളെ കണ്ടെത്താന്‍ ബംഗളൂരുവില്‍ കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെ സഹായം തേടിയതിന് പുറമെയാണ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിപ്പിച്ചിരിക്കുന്നത്.

ശോഭയുടെ ഭര്‍ത്താവ് രാജുവിനെയും കൊലപ്പെടുത്തിയെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പ്രതി മഞ്ജുനാഥുമായി അന്വേഷണസംഘം തെളിവെടുപ്പ് തുടരുകയാണ്. രാജുവിനെ കൊലപ്പെടുത്തിയ ശേഷം കല്‍പ്പറ്റ, മാനന്തവാടി, പനമരം, കാട്ടിക്കുളം എന്നിവിടങ്ങളില്‍ ശോഭയും മഞ്ജുനാഥും ഭാര്യ ഭര്‍ത്താക്കന്‍മാരെ പോലെ മുറിയെടുത്ത് താമസിച്ചു.

ശോഭയുടെ  മക്കളും ലോഡ്ജില്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നതായി ഇന്നലെ നടത്തിയ തെളിവെടുപ്പില്‍ പോലീസിന് ദൃക്‌സാക്ഷി മൊഴി ലഭിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് ഇവര്‍ ഇരിട്ടി പഴയപാലത്ത് താമസമാക്കിയത്്. മഞ്ജുനാഥിന്‍റെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ടും ദൃക്‌സാക്ഷി മൊഴിയും ലഭിച്ചതോടെ കേസ് തെളിയാക്കാന്‍ ആകുമെന്ന പ്രതിക്ഷയിലാണ് അന്വേഷണ സംഘം.

കൊല്ലപ്പെട്ട ശോഭയുടെ മാതൃസഹോദരി ഭര്‍ത്താവു കൂടിയായ ബംഗളൂരു തുംകൂര്‍ സ്വദേശി മഞ്ജുനാഥിനെ ഇരിട്ടി പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇരട്ടകൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ആദ്യഭര്‍ത്താവ് രാജുവിനെ ശോഭയും കാമുകനായ മഞ്ജുനാഥും ചേര്‍ന്ന്  കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപ്പെടുത്തിയശേഷം കത്തിക്കുകയായിരുന്നു. ശോഭയുടെ പ്രേരണയനുസരിച്ചാണ് രാജുവിനെ കൊന്നതെന്നാണ് മഞ്ജുനാഥിന്‍റെ മൊഴി.

ശോഭയുടെ മക്കളെ എന്തുചെയ്‌തെന്നറിയാന്‍ പ്രതിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ശോഭയെ കൊലപ്പെടുത്തിയ ശേഷം മഞ്ജുനാഥ് ശോഭയുടെ മക്കളായ ആര്യനെയും അമൃതയെയും കൂട്ടി  ഇരിട്ടി ബസ്സ്റ്റാന്‍ഡിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന്  ലഭിച്ചിരുന്നു. കുട്ടികളെ കര്‍ണാടകയിലേക്ക് ട്രെയിന്‍ കയറ്റി വിട്ടെന്നാണ് പ്രതി പോലീസിനോട് ഇതുവരെ പറഞ്ഞിട്ടുള്ളത്. പേരാവൂര്‍ സിഐ പി.സുനില്‍കുമാര്‍, ഇരിട്ടി എസ്‌ഐ കെ.സുധീര്‍, എസ്‌ഐ ട്രെയിനി എസ്.അന്‍ഷാദ് എന്നിവരുടെ  നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

Related posts